കോട്ടയം: അഞ്ച് വര്‍ഷം ഇന്ത്യ ഭരിച്ച ബിജെപിയോട് കേരളത്തില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മ കാണിക്കുന്നത് ശരിയല്ലെന്ന് സുപ്രിം കോടതി റിട്ട. ജസ്റ്റിസ് കെ.ടി. തോമസ്. ‘എന്തുകൊണ്ട് മോദി’ എന്ന വിഷയത്തില്‍ ജന്മഭൂമിയോട് പ്രതീകരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടുകൂടായ്മക്കായി പറയുന്ന കാരണങ്ങള്‍ ശരിയല്ല. കേരളത്തിലെ രണ്ട് മുന്നണികളില്‍ ഏതെങ്കിലും ഒന്ന് ബിജെപിയുമായി സഖ്യത്തിലായിരുന്നെങ്കില്‍ നന്നായിരുന്നു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ ചൂണ്ടിക്കാണിക്കുന്നത് നല്ല കീഴ്വഴക്കമാണ്. അതിന് കാരണം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രപതി നിയമിക്കേണ്ടത് പ്രധാനമന്ത്രിയേയാണ്. ക്യാമ്പിനറ്റിനെ അല്ല. പ്രധാനമന്ത്രിയാണ് ക്യാമ്പിനറ്റിനെ നോമിനേറ്റ് ചെയ്യുന്നത്.
പ്രധാനമന്ത്രിയെന്ന സ്ഥാനത്തിന് അത്രയും വലിയ പ്രധാന്യം ഭരണഘടന കല്‍പ്പിക്കുന്നുണ്ട്. പ്രധാനമന്ത്രിയായി പരിഗണിക്കുന്ന ഒന്നാമത്തെയും രണ്ടാമത്തെയും ആളുകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ പറയുന്നത് കൊള്ളാം. അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇന്ന പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ആരാണ് തങ്ങളെ ഭരിക്കുന്നതെന്ന് അറിയാന്‍ കഴിയും.
വോട്ടിംഗ് മെഷീനില്‍ നോട്ട ചേര്‍ത്തതിനോട് വ്യക്തിപരമായി യോജിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ നില്ക്കുന്ന സ്ഥാനാര്‍ത്ഥികളാരും യോഗ്യരല്ലെന്ന് പറഞ്ഞാല്‍ പറഞ്ഞവര്‍ തന്നെ നില്‍ക്കണം. ഭരണഘടന അനുസരിച്ച് സര്‍ക്കാരുകള്‍ വേണം. സര്‍ക്കാരിനെ ഭരണഘടന അനുസരിച്ച് നിശ്ചയിക്കുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. അതില്‍ താന്‍ നില്ക്കുകയുമില്ല, നില്ക്കുന്നതില് ഏറ്റവും സ്വീകാര്യനായ വ്യക്തി ആരെന്ന് പറയുകയുമില്ല എന്നത് പൗരധര്‍മ്മത്തിന് യോജിച്ചതല്ല.
സുപ്രീംകോടതി നോട്ടയ്ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും വാസ്തവത്തില്‍ അത് അനുവദിക്കാന്‍ പാടില്ല. എല്ലാവരും നോട്ടയ്ക്ക് വോട്ട് ചെയ്താല്‍ എന്തായിരിക്കും സ്ഥിതി. രാജ്യത്ത് അരാജകത്വം വരും. അത് പാടില്ല. ഇത് സംബന്ധിച്ച വാദസമയത്ത് പൂര്‍ണ്ണമായും കോടതിയെ ബോധ്യപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചു കാണില്ല. കോടതി വിധികള്‍ അവസാന വാക്കല്ല, നാളെയത് പുനഃപരിശോധിക്കപ്പെടാം.
വോട്ടുചെയ്യുക എന്നത് നിര്‍ബന്ധമാക്കണം. വോട്ട് ചെയ്യാത്തത് കുറ്റകരമാണെന്ന് വരണം. പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവരുടെ വീട്ടിലെത്തി വോട്ടുകള്‍ ശേഖരിക്കാന്‍ സംവിധാനമുണ്ടാക്കണം. വിജയിക്കുന്ന ജനപ്രതിനിധികള്‍ക്ക് പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലേറെ ലഭിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. ഇതിനായി പ്രിഫറന്‍ഷ്യല്‍ വോട്ടിംഗ് സിസ്റ്റം നടപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: