ന്യൂദല്‍ഹി: ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുണ്ടെന്ന് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍. പാക്കിസ്ഥാന് സ്വദേശിയും ബോംബ് നിര്‍മ്മാണ വിദഗ്ധനുമായ വഖാസ് മൂന്നാറില്‍ ചായക്കട നടത്തിവന്ന ദല്‍ഹി സ്വദേശിയായ സുഹൃത്തിനൊപ്പമാണ് കഴിഞ്ഞതെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമാണെന്ന സംശയം ബലപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിലുള്ള ഭീകരരെ രണ്ടു ദിവസത്തിനകം കേരളത്തില്‍ തെളിവെടുക്കാന്‍ കൊണ്ടുവരുന്നുണ്ട്.
പാക്കിസ്ഥാന് സ്വദേശിയും ബോംബ് നിര്‍മ്മാണ വിദഗ്ധനുമായ വഖാസും ഇന്ത്യന്‍ മുജാഹിദ്ദീന്റെ തലവന്‍ തെഹ്സീന്‍ അക്തറും കേരളത്തില്‍ താമസിച്ചത് കണ്ടെത്താന്‍ സാധിക്കാതിരുന്നത് കേരളാ പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റേയും പരാജയമാണെന്ന് കേന്ദ്രഏജന്‍സികളുടെ വിലയിരുത്തല്‍. കേരളം ഭീകരരുടെ സുരക്ഷിത താവളമാണെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍.
രാജസ്ഥാനിലെ അജ്മീര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ് പിടിയിലായ വഖാസ് അഞ്ചുമാസത്തോളം മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞതായി പോലീസ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞിരുന്നു. രാജസ്ഥാനിലും നേപ്പാള്‍ അതിര്‍ത്തിയിലും പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ രണ്ട് നേതാക്കളെയും കേരളത്തിലെത്തിച്ച് തെളിവെടുക്കുമെന്ന് ദല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.
പിടിയിലായ ഭീകരര്‍ ഇടുക്കി ജില്ലയിലെ മൂന്നാറില്‍ മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പെന്ന് ഭീകരരെ കോടതിയില്‍ ഹാജരാക്കിയതിനൊപ്പം ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മൂന്നാറിലുള്ള സുഹൃത്തിനൊപ്പമാണ് വഖാസ് അഞ്ചുമാസത്തോളം താമസിച്ചത്. വഖാസിന്റെ സുഹൃത്ത് ഇവിടെ ചായക്കട നടത്തുകയായിരുന്നെന്നാണ് ചോദ്യം ചെയ്യലില്‍ വഖാസ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന് സ്വദേശിയുമായി ഇയാള്‍ക്ക് എങ്ങനെ ബന്ധമുണ്ടായെന്നതിനെപ്പറ്റി കൂടുതല്‍ വിശദമായ അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. വഖാസിനും തെഹ്സീന്‍ അക്തറിനും മൂന്നാറില്‍ താമസിക്കുന്നതിന് വലിയ തോതിലുള്ള സഹായം സംസ്ഥാനത്ത് ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍.
വഖാസ് ഒളിച്ചു താമസിച്ചിരുന്ന മൂന്നാറിലേക്ക് ഡിസംബര്‍ അവസാനമാണ് തഹ്സീന് അക്തര്‍ എത്തിയത്. എന്നാല്‍ സുരക്ഷയില്‍ സംശയമുണ്ടായതോടെ തെഹ്സീന്‍ ഭുവനേശ്വറിലേക്ക് കടക്കുകയായിരുന്നു എന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിയിലായ പ്രതികളെ ഏപ്രില്‍ രണ്ടു വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഭീകരരെ കേരളത്തിലെത്തിച്ച് തെളിവെടുത്തേക്കും. നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ മൂന്നാറില്‍ കേരളാ പോലീസിന്റെ വിവിധ ഘടകങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: