ധാക്ക: തുടര്‍ച്ചയായ നാലാം വിജയവും ഗ്രൂപ്പ് ചാമ്പ്യന്‍പദവിയും ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് ഗ്രൂപ്പ് രണ്ടിലെ അവസാന പോരിനിറങ്ങുന്നു. ഓസ്ട്രേലിയയയാണ് ഇന്ത്യയുടെ എതിരാളികള്‍. സെമിഫൈനല്‍ കടക്കാതെ ഓസ്ട്രേലിയ പുറത്തായിക്കഴിഞ്ഞതിനാല് ആശ്വാസജയമാണ് അവര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഓസ്ട്രേലിയ പാക്കിസ്ഥാനോടും വെസ്റ്റിന്‍ഡീസിനോടും പരാജയപ്പെട്ടിരുന്നു.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് അവസാന പോരിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെയും പിന്നീട് വെസ്റ്റിന്‍ഡീസിനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തി ഇന്ത്യ കഴിഞ്ഞദിവസം സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു. അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് ഇന്ത്യയെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയങ്ങളിലേക്ക് നയിച്ചത്.
അതേസമയം ഓപ്പണര്‍ ശിഖര്‍ ധവാന്റെയും മധ്യനിര താരം യുവരാജ് സിംഗിന്റെയും ഫോമില്ലായ്മയാണ് ടീം ഇന്ത്യയെ അലട്ടുന്നത്. പാക്കിസ്ഥാനെതിരെ ശിഖര്‍ ധവാന് 30 റണ്‍സെടുത്തെങ്കിലും വിന്‍ഡീസിനെതിരെ പൂജ്യത്തിനും ബംഗ്ലാദേശിനെതിരെ ഒരു റണ്‍സുമെടുത്താണ് പുറത്തായത്. എന്നാല്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സുരേഷ് റെയ്ന എന്നിവര്‍ മികച്ച ഫോമിലാണെന്നതാണ് ഇന്ത്യക്ക് മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നത്. ബൗളര്‍മാരും മികച്ച ഫോമിലാണ്.
അതേസമയം ബൗളര്‍മാര്‍ മികച്ച ഫോമിലാണ്. അമിത് മിശ്ര, അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരടങ്ങിയ സ്പിന്‍നിരയും ഭുവനേശ്വര്‍കുമാറും ഷാമിയും അടങ്ങിയ പേസ് ബൗളര്‍മാരും മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്. സെമിഫൈനല്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ശിഖര്‍ ധവാനുപകരം അജിന്‍ക്യ രഹാനെക്കും യുവരാജ് സിംഗിന് പകരം അമ്പാട്ടി റായിഡുവിനോ സ്റ്റുവര്‍ട്ട് ബിന്നിക്കോ ഇന്ന് അവസരം നല്‍കിയേക്കും.
അതേസമയം ഇനിയും ഫോമിലേക്കുയരാത്ത ബാറ്റിംഗ് ബൗളിംഗ് നിരയാണ് ഓസ്ട്രേലിയയെ അലട്ടുന്നത്. ഷെയ്ന് വാട്സണ്, ഫിഞ്ച്, ക്യാപ്റ്റന്‍ ബെയ്ലി തുടങ്ങിയ ബാറ്റിംഗ്നിരക്ക് ഇനിയും അവസരത്തിനൊത്തുയരാന്‍ കഴിയാത്തത് കംഗാരുക്കളെ കുറച്ചൊന്നുമല്ല അലട്ടുന്നത്. അതുപോലെ തന്നെയാണ് ബൗളിംഗ്നിരയുടെ പ്രകടനവും. സ്റ്റാര്‍ക്കും ഫള്‍ക്നറും ബോളിഞ്ചറുമൊന്നും ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. അതിനാല്‍ തന്നെ ഇന്നത്തെ പോരാട്ടത്തിലും ഇന്ത്യക്കാണ് മുന്‍തൂക്കം.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് പാക്കിസ്ഥാനുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: