ആലപ്പുഴ: വി.എസ്. അച്യുതാനന്ദന് തന്റെ നിലപാടുകളെയെല്ലാം ഒറ്റദിവസം കൊണ്ട് തള്ളി മറുകണ്ടം ചാടിയത് ഉള്‍ക്കൊള്ളാന്‍ ഇതുവരെ അണികള്‍ക്ക് കഴിഞ്ഞില്ല. പല സ്ഥലത്തും സ്ഥാനാര്‍ഥിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ വി എസ് വിഭാഗം വിമുഖത കാട്ടുന്നതായി പരക്കെ ആക്ഷേപമുയരുന്നു. വിവിധ ലോക്കല്‍ കമ്മറ്റികളും ഏരിയ കമ്മറ്റികളും ജില്ലാ കമ്മറ്റികള്‍ക്ക് നല്കിയ പരാതി സംസ്ഥാന കമ്മറ്റിക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു.
ജില്ലാ കമ്മറ്റികള്‍ നല്കിയ പരാതി വളരെ ഗൗരവത്തോടെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്. ഔദ്യോഗിക പക്ഷത്തിന്റെ നിലപാടുകള്‍ അംഗീകരിച്ച വി എസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ശക്തമായ പ്രചരണം നടത്തുമ്പോള്‍ വലിയൊരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ നിഷ്ക്രിയരായിരിക്കുന്നത് പാര്‍ട്ടിയുടെ വിജയത്തെ ബാധിക്കുമെന്നും സംസ്ഥാന കമ്മറ്റി വിലയിരുത്തുന്നു. പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടമായ തെരഞ്ഞെടുപ്പ് വേളയില്‍ സജീവമാകേണ്ട പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചതായും വിലയിരുത്തുന്നു.
വി എസ് നേതൃത്വത്തോടൊപ്പം നില്‍ക്കുകയും അണികള്‍ നിഷ്ക്രിയരായിരിക്കുന്നത് സ്ഥാനാര്‍ഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതായി സ്ഥാനാര്‍ഥികളും പരാതി നല്കി. കൊല്ലം, എറണാകുളം, ഇടുക്കി, വടകര, കണ്ണൂര്‍, കാസര്‍കോഡ് മണ്ഡലങ്ങളിലാണ് പ്രവര്‍ത്തകര്‍ സജീവമാകാത്തതെന്നാണ് പരാതി. കൊല്ലം സ്ഥാനാഥി എം.എ.ബേബിയും, കണ്ണൂര്‍ സ്ഥാനാര്‍ഥി പി.കെ.ശ്രീമതിയും നേതൃത്വത്തിന് ഇതുസംബന്ധിച്ച് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യ അന്വേഷണം നടത്താനും സിപിഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ വി എസിന്റെ മനംമാറ്റം അണികള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് സത്യം. സാധാരണ പ്രവര്‍ത്തകര്‍ ഔദ്യോഗിക നേതൃത്വവുമായി പോരാടിയാണ് പല സ്ഥലത്തും നിലനിന്നിരുന്നത്. തങ്ങളുടെ നേതാവ് തന്നെ കാലുമാറിയതോടെ അണികള്‍ വഴിയാധാരമായിരിക്കുകയാണ്. പല പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളാന്‍ ഔദ്യോഗികപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിയാത്തതാണ് അകന്നു നില്ക്കാന് കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഭൂരിഭാഗം പ്രവര്‍ത്തകരും ആര്‍എംപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: