മിര്‍പൂര്‍: ഓസ്ട്രേലിയയെയും കീഴടക്കിയ ഇന്ത്യക്ക് സമ്പൂര്‍ണ്ണ വിജയം. ട്വന്റി 20 ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരത്തില്‍ 73 റണ്‍സിനാണ് ടീം ഇന്ത്യ കംഗാരുക്കളെ കശാപ്പുചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 16.2 ഓവറില്‍ വെറും 86 റണ്‍സിന് ഓള് ഔട്ടായതോടെയാണ് ഇന്ത്യക്ക് ഗ്രൂപ്പ് രണ്ടില്‍ തുടര്‍ച്ചയായ നാലാം വിജയം വിജയം സ്വന്തമായത്. ഇന്ത്യക്ക് വേണ്ടി 43 പന്തില്‍ നിന്ന് അഞ്ച് ഫോറും നാല് സിക്സറുമടക്കം 60 റണ്‍സെടുത്ത യുവരാജ് മികച്ച പ്രകടനം നടത്തി. 23 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലാണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനാണ് മാന്‍ ഓഫ് ദി മാച്ച്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. മുഹമ്മദ് ഷമിക്ക് പകരം മോഹിത് ശര്‍മ്മ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയപ്പോള്‍ ഫോമിലല്ലാതിരുന്ന ശിഖര്‍ ധവാന് പകരമായി അജിന്‍ക്യ രഹാനെയും ടീമിലെത്തി. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഓപ്പണര്‍ രോഹിത് ശര്‍മ്മക്ക് ഇന്നലെ ആ മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. അഞ്ച് റണ്‍സെടുത്ത രോഹിത്തിനെ ഹോഡ്ജ് മടക്കി. പിന്നീട് കോഹ്ലി 23 റണ്‍സെടുത്തും രഹാനെ 19 റണ്‍സെടുത്തും റെയ്ന ആറ് റണ്‍സെടുത്തും പുറത്തായതോടെ ഇന്ത്യ നാലിന് 66 എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ യുവരാജിന് കൂട്ടായി ക്യാപ്റ്റന്‍ ധോണി എത്തിയതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ 24 റണ്‍സെടുത്ത ധോണിയെ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
160 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് തുടക്കത്തിലേക്ക കനത്ത തിരിച്ചടി നേരിട്ടു. മുന്‍നിരയും മധ്യനിരയും വാലറ്റവും ഒരുപോലെ പരാജയപ്പെട്ടതോടെ 86 റണ്‍സിന് അവര്‍ ഓള്‍ഔട്ടാവുകയും ചെയ്തു. മൂന്നുപേര്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്.
23 റണ്‍സെടുത്ത മാക്സ്വെല്ലിന് പുറമെ 19 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 13 റണ്‍സെടുത്ത ബ്രാഡ് ഹോഡ്ജുമാണ് രണ്ടക്കം കടന്നവര്‍. ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് കൂറ്റന്‍ വിജയം സമ്മാനിച്ചത്. അശ്വിന് 3.2 ഓവറില്‍ 11 റണ്‍സ് വഴങ്ങി നാലും അമിത് മിശ്ര രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: