കൊച്ചി: സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയുണ്ടായ ഹൈക്കോടതി പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്കി. ഹൈക്കോടതി ഡിവിഷന് ബഞ്ചിലാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമുളള എഴുപതാം ഖണ്ഡിക നീക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്.
മുഖ്യമന്ത്രിക്ക് എതിരായ ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ അനുചിതമെന്ന് അപ്പീലില്‍ പറയുന്നുണ്ട്. സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറലാണ് അപ്പീല്‍ നല്‍കിയത്. മുഖ്യമന്ത്രിക്കും ഓഫീസിനും പറയാനുള്ളത് കോടതി കേട്ടില്ലെന്നും ജുഡീഷ്യല്‍ അച്ചടക്കം പാലിക്കാതെയാണ് കോടതി പരാമര്‍ശമെന്നും അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ കോടതി മാന്യതയ്ക്ക് നിരക്കാത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. വിധി പ്രസ്താവത്തില്‍ ജഡ്ജിയുടെ രാഷ്ട്രീയ നിലപാട് പ്രതിഫലിക്കരുത്. സലിംരാജ് കേസ് പരിഗണിക്കുന്പോള്‍ സരിതയുടെ പേര് പരാമര്‍ശിച്ചത് അനാവശ്യമെന്നും അപ്പീലില്‍ പറയുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കും. അപ്പീല്‍ നല്‍കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആലുവ പാലസില്‍വെച്ച് അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കിയത്.
സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണത്തിന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കെതിരേയും കോടതിയുടെ രൂക്ഷമായ പരാമര്‍ശമുണ്ടായി. പഴ്സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്നും ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉത്തരവാദിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. സിബിഐ അന്വേഷണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: