കണ്ണൂര്‍: ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.സി.ജോസഫ് രംഗത്ത്. ലോകത്തുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയേണ്ട ചുമതലയൊന്നും ജഡ്ജിമാര്ക്കില്ലെന്ന് മന്ത്രി കെ.സി ജോസഫ്. തെരഞ്ഞെടുപ്പിന്റെ പതിമൂന്നാം മണിക്കൂറില്‍ പ്രതിപക്ഷത്തിന് സഹായകരമായ രീതിയില്‍ കോടതി നടപടി എടുത്തത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബഹുമാനം ഏറ്റുവാങ്ങാനുള്ള യോഗ്യത കോടതികള്‍ക്ക് ഉണ്ടാവണം. കേസില്‍ മുഖ്യമന്ത്രിയുടെ ഭാഗം കേള്‍ക്കാതെ കോടതി മോശമായി പരാമര്‍ശം നടത്തിയത് നിര്‍ഭാഗ്യകരമായിപ്പോയി. തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിനെ അടിക്കാന്‍ പ്രതിപക്ഷത്തിന് ആയുധം നല്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണെന്ന് തന്നെ വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മറുപടിയില്ലെന്നും മന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: