തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ശാപമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കുകയും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയും ചെയ്ത ഇത്തരമൊരു മുഖ്യമന്ത്രി കേരളചരിത്രത്തിലുണ്ടായിട്ടില്ല. എല്ലാ തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനിന്ന മുഖ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ക്കെതിരായ വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പെന്നും വൈക്കം വിശ്വന് പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച ‘ഇന്ത്യ എങ്ങോട്ട്’ സംവാദപരമ്പരയില്‍ സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്.
തനിക്കെതിരേ ഹൈക്കോടതിയില്‍നിന്ന് ആരോപണങ്ങളുണ്ടായപ്പോള്‍ അപ്പീലിന് പോയിരിക്കുകയാണ് മുഖ്യമന്ത്രി. സരിതയുമായി ബന്ധപ്പെട്ട കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് പറഞ്ഞതും ഇതേ ജഡ്ജിയാണ്. അന്നൊന്നും ഒരുവിവാദവുമുണ്ടാക്കാതെ ഇപ്പോള്‍ ചില മന്ത്രിമാര്‍ ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ ജഡ്ജിമാരെ ആക്രമിക്കുകയാണ്. ചില കേസുകള്‍ മുന്നില്‍ വരുമ്പോള്‍ കോടതികള്‍ക്ക് അഭിപ്രായം പറയേണ്ടിവരും.
അപ്പീല്‍ നല്‍കിയതിലൂടെ രാഷ്രീയമര്യാദകളും ജനാധിപത്യമൂല്യങ്ങള്‍ മുഖ്യമന്ത്രി തകര്‍ത്തിരിക്കുകയാണ്. അതിനാല്‍, മുഖ്യമന്ത്രി രാജിവയ്ക്കണം. എ.കെ. ആന്റണിയും കെ. കരുണാകരനും കെ.കെ. രാമചന്ദ്രനും രാജിവച്ച ചരിത്രം കേരളത്തിനുണ്ട്. മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് അന്വേഷണമാവാം. രാഷ്ട്രീയനേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും പലകാര്യങ്ങള്‍ക്കും തമ്മില്‍ കാണേണ്ടിവരും. അതില്‍ തെറ്റില്ല. കല്യാണം വിളിക്കാനും മറ്റുമായി താനും ജഡ്ജിമാരെ കാണാറുണ്ട്. രാഷ്ട്രീയനേതാക്കള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നവരാണോ ഹൈക്കോടതി ജഡ്ജിമാരായി ഇരിക്കുന്നതെന്ന് പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: