കൊച്ചി: ധര്‍മ്മരക്ഷാ സമ്മേളനങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കണമെന്ന് കേരള മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖ്യ സന്യാസി മഠങ്ങളുടെ മഠാധിപതിമാരുടെ പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനം.
ചിന്മയമിഷന് കേരള റീജിയണല്‍ കോര്‍ഡിനേറ്റര്‍ സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. തെക്കേ മഠം മൂപ്പില്‍ സ്വാമിയാര് യോഗം ഉദ്ഘാടനം ചെയ്തു. അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തി. ശിവഗിരി മഠം, ചിന്മയമിഷന്, അമൃതാനന്ദമയി മഠം, തീര്‍ത്ഥപാദ പരമ്പര, ശാന്തിഗിരി മഠം, രാമാനന്ദാശ്രമം എന്നിങ്ങനെ പ്രമുഖ മഠങ്ങളുടെ മഠാധിപതിമാരും പ്രതിനിധികളും പങ്കെടുത്തു.
എറണാകുളത്ത് നടന്ന ധര്‍മ്മരക്ഷാസംഗമം ഹിന്ദു സമൂഹത്തിന് വലിയ ആത്മവിശ്വാസം നല്‍കിയെന്നും മഠങ്ങളേയും ആചാര്യന്മാരേയും അവഹേളിക്കുന്നവര്‍ക്ക് താക്കീതായെന്നും യോഗം വിലയിരുത്തി. ഭാവിയില്‍ താഴെത്തലങ്ങളില്‍ ധര്‍മ്മരക്ഷാ ബോധവല്‍ക്കരണ സമ്മേളനങ്ങള്‍ മറ്റ് ഹൈന്ദവ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ക്ഷേത്രങ്ങളിലും ആരാധനാസ്ഥാനങ്ങളിലും ഇന്ന് നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നീക്കുന്നതിനുള്ള ബോധവല്‍ക്കരണം സന്യാസിമാര്‍ മുന്‍കൈയെടുത്ത് നടത്തും.
ഹിന്ദു സമൂഹം ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ക്ഷേത്രപൂജാരിമാരേയും ആചാര്യന്മാരേയും സംയോജിപ്പിച്ച് ഹിന്ദുസമൂഹത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം കിട്ടത്തക്കവണ്ണമുള്ള കര്‍മ്മപദ്ധതി രൂപീകരിക്കാന്‍ മുന്‍കൈയെടുക്കും.
അഖിലഭാരത സീമാജാഗരണ്‍ മഞ്ച് സഹസംഘടനാ സെക്രട്ടറി എ. ഗോപാലകൃഷ്ണന് സമൂഹത്തില്‍ ഹിന്ദുക്കളിലുള്ള പുതിയ ഉണര്‍വിനെക്കുറിച്ചും സന്യാസിവര്യന്മാര് അവര്‍ക്ക് നല്‍കേണ്ട നേതൃത്വത്തെക്കുറിച്ചുമുള്ള വിഷയങ്ങള്‍ ധര്‍മാചാര്യന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തി. വിശ്വഹിന്ദുപരിഷത്ത് ജില്ലാ അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍ ധര്മ്മരക്ഷാസംഗമത്തെക്കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ധര്‍മ്മാചാര്യ സമ്പര്‍ക്ക പ്രമുഖ് ശശിധരന് സ്വാഗതവും മാര്ഗദശകമണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: