തിരുവനന്തപുരം: ടാങ്കര്‍ലോറി അപകടങ്ങള്‍ കുറയ്ക്കാന്‍ ദുരന്ത നിവാരണ, ഗതാഗത വകുപ്പുകള്‍ സംയുക്തമായി ജി.പി.എസ് നടപ്പാക്കുന്നു.
എണ്ണക്കമ്പനികളില്‍ നിന്നും ഇന്ധനം നിറച്ചുവരുന്ന ടാങ്കര്‍ലോറികളെ നിരീക്ഷിക്കാനാണ് ജിപിഎസ് ഏര്‍പ്പെടുത്തുക.് ഇതിന് ദുരന്തനിവാരണ വകുപ്പ് ഗതാഗത വകുപ്പിന് ഒരുകോടി രൂപ നല്‍കും. പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട ഫയല്‍ ഫിനാന്‍സ് വകുപ്പിന്റെ കയ്യിലാണ്. അവിടെ നിന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ നടപ്പാക്കും.
ഏതു നിരത്തിലും ഓടുന്ന ടാങ്കര്‍ലോറികളെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനം നിര്‍മ്മിക്കുന്നത് കെല്‍ട്രോണ്‍ ആണ്. ലോറികള്‍ നിരത്തുകളില്‍ എത്തും മുമ്പു തന്നെ ജിപിഎസ് വഴി മോണിറ്റര്‍ ചെയ്യാനുള്ള കണ്ട്രോള് പാനല്‍ വാഹനത്തില്‍ സ്ഥാപിക്കും. ഇന്ധനം എത്തിക്കേണ്ടിടം വരെ സുരക്ഷിതമായി എത്തുന്നുണ്ടോയെന്നു നിരീക്ഷിക്കും.ലോഡ് ഇറക്കിയ ശേഷം കണ്ട്രോള് പാനല്‍ ഇളക്കി എടുത്ത് അടുത്ത വണ്ടിക്കു ടാഗ് ചെയ്യും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, ഭാരത് പെട്രോളിയവും, ഹിന്ദുസ്ഥാന്‍ പെട്രോളിയവുംം ടാങ്കര്‍ലോറികളെ ജിപിഎസ് വെച്ച് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഇന്ധനം നിറയ്ക്കുന്നതു മുതല്‍ കമ്പനി വിട്ട് വാഹനങ്ങള്‍ നിരത്തുകളിലേക്കിറങ്ങിയാല് നിരീക്ഷണം അവസാനിപ്പിക്കും. അതും എല്‍പിജി ഒഴികെയുള്ള ടാങ്കറുകള്‍ക്കു മാത്രമേ ഈ സംവിധാനം ഉള്ളൂ.
ടാങ്കര്‍ലോറികളില്‍ രണ്ടു ഡ്രൈവര്‍മാരും ഒരു ക്ലീനറും ഉണ്ടായിരിക്കണമെന്ന് ഗതാഗതവകുപ്പ് നിഷ്ക്കര്‍ഷിച്ചപ്പോള്‍ ടാങ്കര്‍ലോറി ഉടമകളും തൊഴിലാളികളും അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഇതൊഴിവാക്കാന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ തീരുമാനം ഗതാഗതവകുപ്പ് പിന്‍വലിക്കുകയായിരുന്നു.
രാത്രിയില്‍ മാത്രം ഓടുകയെന്ന തീരുമാനവും പിന്‍വലിക്കേണ്ടി വന്നു. വിശ്രമമില്ലാതെ നിരന്തരം കേരളത്തിന്റെ അങ്ങോളമിങ്ങോളം ഇന്ധനം കൊണ്ടുപോകുന്ന ടാങ്കര്‍ലോറികള്‍ കൂടുതലായും അപകടത്തില്‍പ്പെടുന്നത് ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ്. കൈമാറി ഓടാന്‍ ഇവര്‍ക്കു കഴിയുന്നില്ല. ഇതോടെ റോഡുകളില്‍ ടാങ്കര്‍ലോറി അപകടങ്ങള്‍ പെരുകി. ഈ മാസം തന്നെയാണ് തിരുവനന്തപുരത്തും ടാങ്കര്‍ലോറി മറിഞ്ഞത്. വാതകച്ചോര്‍ച്ചയോ തീപിടുത്തമോ ഉണ്ടാകാത്തതു കൊണ്ട് ഇതൊന്നും വന്‍ദുരന്തമായില്ല. എന്നാല്‍ കണ്ണൂരും കരുനാഗപ്പള്ളിയിലും ഉണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. കോഴിക്കോടുണ്ടായ അപകടത്തിലും ഒരാള്‍ മരിച്ചു.
ജിപിഎസ് ടാങ്കര്‍ലോറികളുടെ വേഗത, എവിടെയാണ് വാഹനം ഇപ്പോള്‍ നില്‍ക്കുന്നത്, പെട്ടെന്നു വാഹനം നിന്നാല്‍ എന്താണ് സംഭവിച്ചത്, അപകടം ഉണ്ടായാല്‍ അവിടേക്ക് വേഗത്തില്‍ റെസ്ക്യൂ സംവിധാനങ്ങള്‍ എത്തിക്കാന്‍ കഴിയുമോ, ഇതെല്ലാം അറിയാന്‍ കഴിയും. വാഹനത്തിന്റെ റൂട്ടു മാറിയാലും കണ്ടുപിടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: