തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസവും പ്രതിസന്ധിക്ക് പരിഹാരം കാണാനായില്ല. ശമ്പളവും പെന്‍ഷനുകളും നല്കാന് വഴിതേടി സര്‍ക്കാര്‍ പരക്കം പായുകയാണ്. ഇതിന് 3000 കോടി വേണം. പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളൊന്നും ഫലപ്രദമായില്ല.
സഹകരണ ബാങ്കുകളിലെ നിക്ഷേപവും സര്‍ക്കാര്‍ വകുപ്പുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണവും ട്രഷറിയിലേക്കു മാറ്റാനുള്ള സര്‍ക്കാറിന്റെ നീക്കം പരാജയപ്പെട്ടു. ഈ അവസ്ഥയില്‍ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങും. സര്‍ക്കാരിന് വരുന്ന ഒരാഴ്ച നിര്‍ണ്ണായകമാണ്.
ഇന്നലെ അര്‍ധരാത്രി വരെ പ്രവര്‍ത്തിച്ച ട്രഷറികള്‍ വഴി 1140 കോടി രൂപയോളം പാസാക്കി. ബില്ലുകള്‍ മാറി നല്കാന് ഉദ്യോഗസ്ഥര്‍ തടസവാദമുന്നയിച്ചത് ചില ട്രഷറികളില്‍ സംഘര്‍ഷത്തിന് വഴിവെച്ചു.
800 കോടി രൂപയാണു കൈവശമുള്ളത്. മാസവസാനത്തെ ചെലവിന് വേണ്ടത് 1200 കോടിയോളം. വിവിധ വകുപ്പുകളുടേതായി 5050 കോടിയോളം രൂപ ബാങ്കിലുണ്ട്. ഇതു ട്രഷറികളിലേക്കു മാറ്റി ശമ്പളത്തിനും പെന്‍ഷനും പണം കണ്ടെത്താം എന്നായിരുന്നു കണക്കുകൂട്ടല്‍. സഹകരണ ബാങ്കുകളിലെ നിക്ഷേപം ട്രഷറിയിലേക്കു മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോടു ബാങ്ക് ഭരണസമിതികള്‍ അനുകൂലനിലപാട് സ്വീകരിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സിപിഎം ഭരിക്കുന്ന ഭരണസമിതികളിലെ പണം ട്രഷറികളിലേക്കു മാറ്റില്ലെന്നാണ് നിലപാട്.
സഹകരണബാങ്കുകളില്നിന്ന് 2000 കോടി ട്രഷറിയിലേക്കു മാറ്റാനാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും വന്നത് 70 കോടി രൂപ മാത്രം. സഹകരണ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ച ഞായറാഴ്ച 32.5 കോടി രൂപ മാത്രമാണ് ട്രഷറിയിലേക്കെത്തിയത്. നികുതിയിനത്തില്‍ 700 കോടിയും കേന്ദ്ര സഹായമായി 150 കോടിയും ലഭിച്ചു. ക്ഷേമനിധികളുടെ മിച്ചഫണ്ടായ 1,500 കോടി രൂപ ട്രഷറിയിലേക്കു മാറ്റണമെന്ന നിര്‍ദേശവും പൂര്‍ണമായി നടപ്പായിട്ടില്ല.
ശമ്പളം ലഭിക്കാന്‍ ജീവനക്കാര്‍ ആദായനികുതി രേഖകള്‍ സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറച്ചു കൂടി സമയം ലഭിക്കുന്നതിനുള്ള തന്ത്രമായാണ് ജീവനക്കാര്‍ ഇതിനെ കാണുന്നത്. രേഖകള്‍ സമര്‍പ്പിക്കുന്നതിനു രണ്ടാഴ്ച്ചയെങ്കിലും വേണ്ടി വരും. അതുകൊണ്ടുതന്നെ ശമ്പളം വൈകുമെന്ന കാര്യം ഉറപ്പാണ്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ എല്ലാവര്‍ഷവും ഏപ്രില്‍ 3 നാണ് ശമ്പളം നല്‍കുന്നത്. ഇത്തവണ അത് എന്നു കിട്ടുമെന്ന് വ്യക്തതയില്ല. പെന്‍ഷനുകള്‍ ഏപ്രില്‍ 15നു ശേഷമേ നല്‍കൂ. പത്തു ശതമാനം ഡിഎ അനുവദിച്ചപ്പോള്‍ പെന്‍ഷന്‍കാര്‍ക്ക് അത് ചരിത്രത്തിലാദ്യമായി നാല് തവണകളായി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ജീവനക്കാരുടേത് പിഎഫില്‍ ലയിപ്പിച്ചിരിക്കുകയാണ്.
ജീവനക്കാരുടെ മുപ്പതു ദിവസത്തെ ലീവ് സറണ്ടര്‍ ഏപ്രിലിലാണ് സാധാരണ ലഭിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് സാധാരണ ഈ തുകയാണ് ജീവനക്കാര്‍ ഉപയോഗിക്കുന്നത്. അതും ലഭിക്കില്ലെന്ന് ഉറപ്പായി. പിഎഫ് നിക്ഷേപത്തിന്റെ 75 ശതമാനംവരെ ഗഡുക്കളായി തിരിച്ചടയ്ക്കാവുന്ന വായ്പയാക്കാം. ഇവയും ഏപ്രിലില്‍ നല്‍കേണ്ടെന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: