ചിറ്റഗോംഗ്: ന്യൂസിലാന്റിനെ തകര്‍ത്തെറിഞ്ഞ് ശ്രീലങ്ക ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. നിര്‍ണായകമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 59 റണ്‍സിനാണ് ശ്രീലങ്ക കിവീസിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19.2 ഓവറില്‍ 119 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിനെ 15.3 ഓവറില്‍ വെറും 60 റണ്‍സിന് എറിഞ്ഞിട്ടാണ് ലങ്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് കുതിച്ചത്. നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ശ്രീലങ്ക ഗ്രൂപ്പ് ജേതാക്കളായത്. ട്വന്റി 20 യുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് ഇന്നലെ ന്യൂസിലാന്റ് നേടിയത്. കിവീസ് നിരയില്‍ 42 റണ്‍സെടുത്ത കീന്‍ വില്ല്യംസണ് മാത്രമാണ് ഇന്നലെ രണ്ടക്കം കടന്ന ഏക ബാറ്റ്സ്മാന്. വെറും മൂന്ന് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ പിഴുത ഹെറാത്താണ് ന്യൂസിലാന്റിനെ തകര്‍ത്തെറിഞ്ഞത്.
ടോസ് നേടിയ ന്യൂസിലാന്റ് ലങ്കയെ ബാറ്റിംഗിനയച്ചു. എന്നാല്‍ ദില്ഷന് (8), പെരേര (16), സംഗക്കാര (4) തുടങ്ങിയ കരുത്തര്‍ മടങ്ങുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ വെറും 35 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് ജയവര്‍ദ്ധനെയും തിരിമന്നെയും ചേര്‍ന്ന് സ്കോര്‍ 65-ല്‍ എത്തിച്ചെങ്കിലും 20 റണ്‍സെടുത്ത തിരിമന്നെ മടങ്ങിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സ്കോര്‍ 81-ല്‍ എത്തിയപ്പോള്‍ 6 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസും 85-ല്‍ എത്തിയപ്പോള്‍ 25 റണ്‍സെടുത്ത ലങ്കന്‍ നിരയിലെ ടോപ്സ്കോറര്‍ ജയവര്‍ദ്ധനെയും 92-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ കുലശേഖരയും മടങ്ങി. പിന്നീട് സേനാനായകെയാണ് ലങ്കന്‍ സ്കോര്‍ 119-ല്‍ എത്തിച്ചത്. ന്യൂസിലാന്റിന് വേണ്ടി ബൗള്‍ട്ടും നീഷാമും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.
120 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ന്യൂസിലാന്റിന് തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. ഒന്നിന് 18 എന്ന നിലയില്‍ നിന്നാണ് കിവീസ് 60ന് ഓള് ഔട്ടായത്. കോറി ആന്ഡേഴ്സണ് ബാറ്റ് ചെയ്യാനിറങ്ങിയില്ല. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും റോസ് ടെയ്ലറും നീഷാമും റണ്ണൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തത് ന്യൂസിലാന്റിന് വന്‍ തിരിച്ചടിയായി. ഹെറാത്തിന് പുറമെ സചിത്ര സേനാനായകെ രണ്ട് വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: