317. മഥുരാപുരിമാപ്തവാന്
മഥുരാപുരത്തെ പ്രാപിച്ചവന്.
മഥുരാപുരിയിലേക്കുള്ള ഭഗവാന് യാത്ര കംസവധത്തിനുവേണ്ടിയായിരുന്നുവെന്ന് മുന്‍നാമം വ്യക്തമാക്കിയിരുന്നു. മഥുരയില്‍ എത്തിയശേഷമുള്ള പല പ്രവൃത്തികളിലും ഒരു ആക്രമണത്വര കാണാം. ഭഗവാന് എത്തുന്നതിനുമുമ്പുതന്നെ നന്ദഗോപരും അനുചരരും മഥുരയില്‍ എത്തിയിരുന്നു. അവരോടൊപ്പം വിശ്രമിച്ച് ഭക്ഷണം കഴിഞ്ഞ് ബലരാമനും കൂട്ടുകാരായ ഗോപന്മാരുമായി ചേര്‍ന്ന് കൃഷ്ണന് പട്ടണം കാണാന്‍ പുറപ്പെട്ടു. ഭഗവാന്റെ അപദാനങ്ങള്‍ കേട്ടറിഞ്ഞിരുന്ന മഥുരാവാസികള്‍ അദ്ദേഹത്തെ ദര്‍ശിക്കാനായി നിരത്തിലെത്തി. കംസന്റെ വസ്ത്രങ്ങള്‍ അലക്കുന്ന ഒരു രജകന്‍ അലക്കിയ വസ്ത്രങ്ങളുമായി പോകുന്നതുകണ്ട് അവ നെ തടഞ്ഞുനിര്‍ത്തി അവന്റെ കൈയിലുള്ള ചില വ സ്ത്രങ്ങള്‍ തനിക്കും ജ്യേഷ്ഠനും തരണമെന്ന് ഭഗവാന് ആവശ്യപ്പെട്ടു. ‘കന്നാലിച്ചെറുക്കന് രാജകീയവസ്ത്രങ്ങളോ?’ എന്നുപരിഹസിച്ച അവന്റെ തലയെ ഭഗവാന് അടിച്ചുതെറിപ്പിച്ചു. അവന്റെ ഭാണ്ഡത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ബലരാമനും കൃഷ്ണനും ഗോപന്മാരും അണിഞ്ഞു. ഒരു നെയ്ത്തുകാരന് ഭക്തിയോടെ അര്‍പ്പിച്ച ഭംഗിയുള്ള വസ്ത്രങ്ങള്‍ സ്വീകരിച്ച് അയാളെ അനുഗ്രഹിച്ചു. ഒരു മാല കെട്ടുകാരന്റെ ഭവനത്തിലെ ത്തി അവന് ഭക്തിയോടെ കൊടുത്തമാലയും പൂച്ചെണ്ടും അണിഞ്ഞു. അവന് ഭക്തിയും ഐശ്വര്യവും കൊടുത്തനുഗ്രഹിച്ചു. വഴിയില്‍ സുന്ദരിയെങ്കിലും കൂനിയായ ഒരു യുവതി കറിക്കൂട്ടും ചുമന്ന് വരുന്നതുകണ്ടു. കംസന് കുറിക്കൂട്ടുണ്ടാക്കിക്കൊടുക്കുന്ന ആ സൈരന്ധ്രിയോട് ഭഗവാന് കുറിക്കൂട്ടുചോദിച്ചു. അവള് കുറിക്കൂട്ടിനോടൊപ്പം തന്റെ ഹൃദയവും ഭഗവാന് സമര്‍പ്പിച്ചു. രണ്ടും സ്വീകരിച്ചു സന്തുഷ്ടനായ ഭഗവാന് തൃക്കൈകൊണ്ട് അവളുടെ താടി പിടിച്ചുയര്‍ത്തി. അവളുടെ കൂന് മാറി. അവള് അതിസുന്ദരിയായി മാറി. ഇത്രയൊക്കെയായപ്പോള്‍ മഥുരാപുരവാസികള് ഭഗവാന്റെ പിന്നാലെ കൂടി. രാജകീയമായിരുന്നു ഭഗവാന്റെ മഥുരാപ്രവേശനം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: