കൊച്ചി: “ഇത്തവണ ആരും വരണ്ട, ഞങ്ങള്‍ വോട്ട് തരില്ല, അത്രയനുഭവിച്ചു. എന്ത് ഭരണമാണിത്, രാവിലെ തുടങ്ങും ഈ ക്യൂ നിങ്ങള്‍ കാണുന്നില്ലെ. സന്ധ്യയായാല്‍ വീടിന് മുമ്പില്‍ മദ്യപന്മാരുടെ വിക്രിയകള്‍ ജീവിതം മടുത്തു. ജയിപ്പിച്ചു വിട്ടാല്‍ പിന്നെ തിരിഞ്ഞുനോക്കില്ല…” കൊച്ചി കോര്പ്പറേഷന് 83-ാം ഡിവിഷന് പരിധി മുല്ലശ്ശേരി കനാല്‍ റോഡില്‍ ഖദീജ മന്‍സിലിലെ വീട്ടമ്മയുടെ രോഷപ്രകടനമിങ്ങനെ നീളുന്നു. തങ്ങളുടെ വീടിന് മുന്നില്‍ സ്ഥിതിചെയ്യുന്ന ബിവറേജ് കോര്‍പ്പറേഷന്റെ വിദേശ മദ്യവില്പ്പനശാലക്കെതിരെയാണ് വീട്ടമ്മയുടെ ആക്ഷേപം.
ഇതൊരു ഒറ്റപ്പെട്ട ശബ്ദമല്ല നൂറുകണക്കിനാളുകളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ജനാധിവാസ സമൂഹത്തിന്റെ അമര്‍ഷമാണ്. ഓരോ നിമിഷവും നീളുന്ന കുടിയന്മാരുടെ നിര, റോഡരുകിലെ പരസ്യമദ്യപാനം, മലമൂത്ര വിസര്‍ജനം, വലിച്ചെറിയുന്ന മദ്യക്കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ മുല്ലശ്ശേരി കനാല്‍ റോഡിന്റെ ദുരവസ്ഥ ആര്‍ക്കും നേരില്‍ കാണാം. ജനകീയ പ്രതിഷേധങ്ങള്‍, ധര്‍ണകള്‍ എല്ലാം വെറുതെ…. അധികൃതര്‍ ഇനിയുമുണര്‍ന്നിട്ടില്ല.
ജനം വോട്ടുകൊടുത്ത് ജയിപ്പിച്ച ഡിവിഷന് പ്രതിനിധി നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍ ആയിട്ടും മുല്ലശ്ശേരി കനാല്‍ നിവാസികള്‍ക്ക് ജീവിതം ഭദ്രമല്ല. ഖദീജ മന്‍സിലിലെ വീട്ടമ്മ ദിനംപ്രതി നഗരസഭ ചെയ്യേണ്ട റോഡ് വൃത്തിയാക്കല്‍ കര്‍മ്മം നീറുന്ന പ്രതിഷേധം കടിച്ചമര്‍ത്തി സ്വയമേറ്റെടുക്കുന്നു. അവരുടെപ്രതിഷേധസ്വരത്തിന് ഒരു നിഷേധവോട്ടിന്റെ ചുവയുണ്ട്. ബിജെപിയുടെ ലീഗല്‍സെല്‍ കഴിഞ്ഞദിവസം പ്രദേശത്ത് നടത്തിയ ഭവനസമ്പര്ക്കത്തിലൂടെ പ്രദേശവാസികളുടെ അമര്‍ഷത്തിന്റെ ആഴം നേരിട്ട് മനസ്സിലാക്കുവാന്‍ സാധിച്ചുവെന്ന് അഡ്വ. പ്രശാന്ത് ഷേണായി വ്യക്തമാക്കുന്നു.
നഗരഭരണത്തിന്റെ കെടുകാര്യസ്ഥതയില്‍ മനംമടുത്ത ജനസമൂഹം മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശവാസികളുടെ സ്വസ്ഥജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന വിദേശമദ്യവില്‍പ്പനശാലയുടെ പ്രവര്‍ത്തനം ഉടനടി നിര്‍ത്തിവയ്ക്കണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നും ബിജെപി എറണാകുളം സെന്‍ട്രല്‍ ഏരിയ കമ്മറ്റി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: