തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കാമെന്ന് സര്‍ക്കാരിന് നിയമോപദേശം. അഡ്വ. ജനറല്‍ കെ.പി. ദണ്ഡപാണിയാണ് ബിസിനസ് താല്പര്യം മുന്‍നിര്‍ത്തിയും വ്യാജമദ്യം ഒഴുകുന്നത് തടയാനും ലൈസന്‍സ് പുതുക്കി നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചത്. നിലവാരം ഉയര്‍ത്തുന്നില്ലെങ്കില്‍ ലൈസന്‍സ് പിന്‍വലിക്കാമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. അതേസമയം, ലൈസന്‍സ് കാലാവധി അവസാനിച്ചതോടെ സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകള്‍ അടച്ച് പൂട്ടി. 752 ബാര്‍ ഹോട്ടലുകളാണ് 31ന് അര്‍ധരാത്രിയോടെ പൂട്ടിയത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ലൈസന്‍സ് പുതുക്കി നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
പാര്‍ട്ടിയില്‍ ആലോചിക്കാതെ മദ്യനയം പുതുക്കരുതെന്നും നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. ലൈസന്‍സ് പുതുക്കുന്ന വകയില്‍ സര്‍ക്കാരിന് ലഭിക്കേണ്ട കോടികള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എത്രയും വേഗം തീരുമാനം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ബാറുകള്‍ അടച്ചിടുന്നത് വ്യാജമദ്യം ഒഴുകാന്‍ ഇടവരുത്തുമെന്ന് എക്സൈസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തന്നെ തീരുമാനമെടുക്കും. മാര്‍ച്ച് 31നുള്ളില്‍ ലൈസന്‍സ് പുതുക്കി വാങ്ങുന്നതാണ് പതിവ്. സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പ് സര്‍ക്കാര്‍ നയം പുതുക്കാതെ വന്നതോടെ ആര്‍ക്കും ലൈസന്‍സ് പുതുക്കാനായില്ല. ഇതോടെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ 31ന് അര്‍ധരാത്രിയോടെ ബാറുകള്‍ പൂട്ടി സീല്‍ ചെയ്തത്.
ഇന്നലെ ഒന്നാം തിയതി ബാറുകള്‍ക്ക് അവധിയായിരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്ത് വൈകുന്നേരത്തോടെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് എക്സൈസ് വകുപ്പിന്റെ പ്രതീക്ഷ. ത്രീസ്റ്റാറും അതിനു മുകളിലുള്ള പദവികളിലുള്ള 334 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എല്ലാ ബാറുകളുടെയും ലൈസന്‍സ് താല്‍ക്കാലികമായി പുതുക്കാമെന്ന നിര്‍ദേശം കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ എക്സൈസ് വകുപ്പ് മുന്നോട്ടുവെച്ചെങ്കിലും പിന്തുണ ലഭിച്ചില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: