കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിം രാജ് പ്രതിയായ ഭൂമി തട്ടിപ്പുകേസിലെ വിധിന്യായത്തില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം ഹൈക്കോടതി ഡിവിഷന് ബെഞ്ച് അംഗീകരിച്ചില്ല. തുടര്‍ന്ന് രണ്ട് വരികള്‍ സ്റ്റേ ചെയ്യണമെന്ന് എജി അപേക്ഷിച്ചു. ഇത് അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും ഓഫീസിനും എതിരായ രണ്ട് പരാമര്‍ശങ്ങള്‍ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. “മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തുചെയ്യാനും തയ്യാറായി ചിലരുണ്ട്.” “മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കാണ്” എന്നീ വരികളാണ് കോടതി സ്റ്റേ ചെയ്തത്.
കളമശ്ശേരി, കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ഹറൂണ്‍ അല്‍ റഷീദിന്റെ വിധിന്യായത്തിലെ 70-ാമത്തെ ഖണ്ഡികയില്‍ മുഖ്യമന്ത്രിക്കെതിരായ വാചകങ്ങള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ വിധിന്യായത്തില്‍ കടന്നുകൂടിയത് ജഡ്ജിയുടെ രാഷ്ട്രീയ ചായ്വിന്റെ ഫലമാണെന്ന് സര്‍ക്കാര്‍ വാദിച്ചു. കേസില്‍ കക്ഷി അല്ലാതിരുന്ന മുഖ്യമന്ത്രിയെക്കുറിച്ച് അനുചിത പരാമര്‍ശം നടത്തിയെന്ന് എജി വാദിച്ചു.
അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരാകുന്നത് സര്‍ക്കാരിനുവേണ്ടിയാണോ അതോ മുഖ്യമന്ത്രിക്ക് വേണ്ടിയാണോ എന്ന് കോടതി ആരാഞ്ഞു. സംസ്ഥാനസര്ക്കാരിനുവേണ്ടിയാണെന്ന് എജി പറഞ്ഞു. അങ്ങനെയെങ്കില്‍ സിംഗിള്‍ബെഞ്ച് മുമ്പാകെ മുഖ്യമന്ത്രി പ്രതിനിധീകരിക്കപ്പെട്ടില്ലെന്ന വാദം എജിക്ക് എപ്രകാരം ഉയര്‍ത്താനാകും എന്ന് കോടതി ആരാഞ്ഞു. അതു സാങ്കേതികത്വം ഉള്‍ക്കൊള്ളുന്ന ചോദ്യമാണെന്നും പിന്നീട് വിശദമായി ചര്‍ച്ച ചെയ്യാമെന്നും എജി മറുപടി നല്കി.
സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍ ദിനംപ്രതി സരിതയുടെ വാര്‍ത്തകള്‍ പൊതുജനത്തെ രസിപ്പിക്കുന്ന വിധത്തില്‍ പുറത്തുവിടുകയായിരുന്നുവെന്ന് എജി കോടതിയില്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ മൊബെയില്‍ ഫോണ്‍ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന വസ്തുതയുടെ വെളിച്ചത്തിലാണ് കോടതി പരാമര്‍ശം നടത്തിയതെന്ന് ബോധിപ്പിച്ചു. നിരവധി പരാതികള്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയിട്ടും ഇതുവരെ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യം ഉണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസ് പോലുള്ള ഉന്നതകേന്ദ്രങ്ങളില്നിന്നുണ്ടായ ഇടപെടലിന്റെ ഭാഗമാണെന്ന് സംശയം സൃഷ്ടിച്ചുവെന്നും അതിനാലാണ് അത്തരത്തില്‍ പരാമര്‍ശം ഉണ്ടായതെന്നും എതിര്‍കക്ഷികളുടെ അഭിഭാഷകന് വാദിച്ചു. ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് എ.കെ. ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് ഹര്‍ജി പരിഗണിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: