1974-ല്‍ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ പത്താമത് എഡിഷന് പശ്ചിമ ജര്‍മ്മനിയാണ് ആതിഥേയത്വം വഹിച്ചത്. മുന്‍പത്തെപ്പോലെ 16 ടീമുകള്‍ 1974ലെ ഈ ലോകകപ്പിലുമെത്തി. നിലവിലെ ചാമ്പ്യന്മാരായ ബ്രസീലും ആതിഥേയരായ പശ്ചിമ ജര്‍മ്മനിയും നേരിട്ട് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. അവശേഷിച്ച 14 ടീമുകള്‍ യോഗ്യതാ റൗണ്ട് കളിച്ചെത്തി.
1958, 62, 70 എന്നീ ലോകകപ്പ് ബ്രസീല്‍ ജേതാക്കളായതോടെ യൂള്‍ റിമേ കപ്പ് അവര്‍ക്ക് സ്വന്തമായി. തുടര്‍ന്ന് പുതിയ കപ്പ് നിര്‍മ്മിക്കാനുള്ള ശ്രമം ഫിഫ ആരംഭിച്ചു. ഏഴ് രാജ്യങ്ങളില്‍ നിന്നായി 53 ശില്‍പ്പികളാണ് കപ്പ് ഡിസൈനുമായി ഫിഫയെ സമീപിച്ചത്. അതില്‍ നിന്ന് ഇറ്റലിക്കാരനായ സില്‍വിയോ ഗസാനികയെ കപ്പുണ്ടാക്കാന്‍ തെരഞ്ഞെടുത്തു.
വിജയാനന്ദത്തിന്റെ ലഹരിയില്‍ സര്‍പ്പാകൃതിയിലുള്ള രൂപങ്ങളായി ഭൂഗോളത്തിന്റെ നേരെ കൈനീട്ടുന്ന രണ്ട് കായികതാരങ്ങളെയാണ് ശില്‍പ്പി സില്‍വിയോ ഗസാനിക കാപ്പില്‍ കൊത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്തിരിക്കുന്ന ഈ ട്രോഫിക്ക് 36 സെന്റീമീറ്റര്‍ ഉയരവും 4.97 കിലോഗ്രാം തൂക്കവുമുണ്ട്.
ഇപ്പോഴത്തെ കപ്പ് ഫിഫയ്ക്ക് അവകാശപ്പെട്ടതാണ്. ലോകകപ്പില്‍ വിജയിക്കുന്ന രാജ്യങ്ങള്‍ക്ക് ഈ കപ്പ് അടുത്ത ലോകകപ്പ് വരെ മാത്രമേ കൈവശംവെക്കാന്‍ അവകാശമുള്ളു. ഫിഫയെ തിരിച്ചേല്പ്പിക്കുന്ന കപ്പിന് പകരമായി കപ്പിന്റെ ഒരു മാതൃക രാജ്യങ്ങള്‍ക്ക് സമ്മാനിക്കും.
ഒമ്പത് നഗരങ്ങളിലെ ഒമ്പത് വേദികളിലായിട്ടാണ് കാല്‍പ്പന്തുകളിയുടെ പത്താം ലോകമാമാങ്കം നടന്നത്. ജൂണ്‍ 13 മുതല്‍ ജൂലൈ 7 വരെ അരങ്ങേറിയ പോരാട്ടത്തില്‍ 38 കളികളില്‍ നിന്ന് രണ്ട് ഹാട്രിക്കുകള്‍ ഉള്‍പ്പെടെ 97 ഗോളുകള്‍ പിറന്നുവീണു. ഫൈനലില്‍ ഹോളണ്ടിനെ പരാജയപ്പെടുത്തി ജര്‍മ്മനി രണ്ടാം ലോകകിരീടം സ്വന്തമാക്കി. ആദ്യ കിരീടം നേടി 20 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു ജര്‍മ്മന്‍ ടാങ്കുകളുടെ ജയക്കുതിപ്പ്.
യോഗ്യതാ റൗണ്ടില്‍ ആറ് മേഖലകളിലെ 99 ടീമുകള്‍ മാറ്റുരച്ചു. ആകെ 226 മത്സരങ്ങളില്‍ നിന്നായി 620 ഗോളുകളും കുറിക്കപ്പെട്ടു. ബ്രസീലിനും പശ്ചിമ ജര്‍മ്മനിക്കും പുറമെ അര്‍ജന്റീന, ഓസ്ട്രേലിയ, ബള്‍ഗേറിയ, ചിലി, കിഴക്കന്‍ ജര്‍മ്മനി, ഹെയ്തി, ഇറ്റലി, ഹോളണ്ട്, പോളണ്ട്, സ്കോട്ട്ലാന്റ്, സ്വീഡന്, ഉറുഗ്വെ, യൂഗോസ്ലാവ്യ, സൈറെ എന്നീ രാജ്യങ്ങളും യോഗ്യത നേടി. ഇതില്‍ കിഴക്കന്‍ ജര്‍മ്മനി, ഓസ്ട്രേലിയ, ഹെയ്തി, സൈറെ എന്നീ ടീമുകള്‍ അരങ്ങേറ്റക്കാരായിരുന്നു.
ഒന്നാം ഘട്ടത്തില്‍ പതിനാറു ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ഒന്നില്‍ പശ്ചിമ ജര്‍മ്മനി, കിഴക്കന്‍ ജര്‍മ്മനി, ചിലി, ഓസ്ട്രേലിയ, ഗ്രൂപ്പ് രണ്ടില്‍ യൂഗോസ്ലാവ്യ, ബ്രസീല്‍, സ്കോട്ട്ലന്റ്, സൈറെ, ഗ്രൂപ്പ് മൂന്നില്‍ ഹോളണ്ട്, സ്വീഡന്, ബള്‍ഗേറിയ, ഉറുഗ്വെ, ഗ്രൂപ്പ് നാലില്‍ പോളണ്ട്, അര്‍ജന്റീന, ഇറ്റലി, ഹെയ്തി എന്നിങ്ങനെ ടീമുകള്‍ വിന്യസിക്കപ്പെട്ടു.
കഴിഞ്ഞ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി റൗണ്ട് റോബിന് അടിസ്ഥാനത്തിലായിരുന്നു മത്സരം. ആദ്യ റൗണ്ടിലെ നാല് ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും സ്ഥാനക്കാരെ ഉള്‍പ്പെടുത്തി രണ്ടാം റൗണ്ട് നടന്നു. ഈ റൗണ്ടില്‍ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ജേതാക്കള്‍ തമ്മില്‍ ഫൈനല്‍.
ഗ്രൂപ്പ് ചാമ്പ്യന്മാരും രണ്ടാം സ്ഥാനക്കാരുമായ കിഴക്കന്‍ ജര്‍മ്മനി, പശ്ചിമജര്‍മ്മനി, യൂഗോസ്ലാവ്യ, ബ്രസീല്‍, ഹോളണ്ട്, സ്വീഡന്, പോളണ്ട് അര്‍ജന്റീന എന്നീ ടീമുകള്‍ രണ്ടാം ഘട്ടത്തിലെത്തി. ഗ്രൂപ്പ് എയില്‍ ഹോളണ്ട്, ബ്രസീല്‍, കിഴക്കന്‍ ജര്‍മ്മനി, അര്‍ജന്റീന, ഗ്രൂപ്പ് ബിയില്‍ പോളണ്ട്, സ്വീഡന്, പശ്ചിമ ജര്‍മ്മനി, യൂഗോസ്ലാവ്യ എന്നീ ടീമുകള്‍ അണിനിരന്നു. ഗ്രൂപ്പ് ജേതാക്കളായ ഹോളണ്ടും പശ്ചിമ ജര്‍മ്മനിയും കലാശക്കളിക്ക് തീയതി കുറിച്ചു. ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാരായ ബ്രസീലും പോളണ്ടും ലൂസേഴ്സ് ഫൈനലും കളിച്ചു. ജൂലൈ 6ന് നടന്ന മുഖാമുഖത്തില്‍ ബ്രസീലിനെ 1-0ന് തോല്‍പ്പിച്ച് പോളണ്ട് മൂന്നാം സ്ഥാനം നേടി. ജൂലൈ 7ലെ ഫൈനലില്‍ ഹോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി പശ്ചിമ ജര്‍മ്മനി ലോകകിരീടത്തില്‍ മുത്തമിട്ടു. രണ്ടാം മിനിറ്റില്‍ നീസ്കന്‍സ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളിന് മുന്നിട്ടുനിന്നശേഷമാണ് രണ്ടെണ്ണം വഴങ്ങി ഹോളണ്ട് പരാജയപ്പെട്ടത്.
ഡച്ച് പടയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യോഹാന്‍ ക്രൈഫാണ് സ്വര്‍ണ്ണപ്പന്ത് സ്വന്തമാക്കിയത്. ജര്‍മ്മന്‍ നായകന് ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ വെള്ളിപ്പന്തും പോളണ്ടിന്റെ കാസിമെരസ് ഡെയ്ന വെങ്കലപ്പന്തും നേടി. ഏഴ് ഗോളുകളുമായി പോളണ്ടിന്റെ ഗ്രിഗോറസ് ലാറ്റോ സുവര്‍ണ പാദുകത്തിന് അര്‍ഹനായി. അഞ്ച് ഗോളുകളുമായി പോളണ്ടിന്റെ ആന്ദ്രെ സ്മാഷും നെതര്‍ലന്റ്സിന്റെ നീസ്കന്സും വെള്ളി പാദുകവും നേടിയപ്പോള്‍ വെങ്കല പാദുകം മൂന്നുപേര്‍ പങ്കിട്ടു, ജര്‍മ്മനിയുടെ ജെര്‍ഡ് മുള്ളര്‍, സ്വീഡന്റെ റാഫ് എഡ്സ്റ്റോം, നെതര്‍ലന്റ്സിന്റെ ജോണി റെപ്പ് എന്നിവര്‍. ടോട്ടല്‍ ഫുട്ബോളെന്ന പുതിയ ശൈലി ഹോളണ്ട് കാര്യക്ഷമമായി അവതരിപ്പിച്ച ആദ്യ ലോകകപ്പെന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: