“ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നൂറ് നൂറ് താമരകള്‍ വിരിയുന്ന പുതുവസന്തം ഭാരതത്തെ കാത്തിരിക്കുന്നു. നിങ്ങളുടെ ഓരോ വോട്ടും ഭാരതാംബയുടെ പാദപത്മങ്ങളില്‍ അര്‍പ്പിക്കുന്ന പൂജാപുഷ്പങ്ങളാകട്ടെ” കവിതാമയമായ സി.കെ. പത്മനാഭന്റെ പ്രസംഗം. ജനക്കൂട്ടത്തിന് മുന്നില്‍ സ്ഥാനാര്‍ത്ഥിയുടെ സമയപരിധി സി.കെ. പത്മനാഭന് മറക്കും. 1970കള്‍ മുതല്‍ ജനക്കൂട്ടത്തിനിടയില്‍ ജീവിക്കുന്ന സി.കെ. പത്മനാഭന് ജനമനഃശ്ശാസ്ത്രം നന്നായറിയാം.
മാനേജ്മെന്റ് പുസ്തകങ്ങളിലെ മര്മ്മവിദ്യകളില്നിന്നല്ല പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തില്‍ നിന്നാണ് സി.കെ. പത്മനാഭന് എന്ന രാഷ്ട്രീയ നേതാവ് പിറവിയെടുത്തത്. വാക്കിലും ചിരിയിലും ചലനങ്ങളിലും ആ പാരമ്പര്യത്തിന്റെ ഊര്‍ജപ്രസാരണം. ഇളംതെന്നലായി തുടങ്ങി പതിയെ വികസിച്ച് വീശിയടിക്കുന്ന കാറ്റാകുന്നതല്ല പത്മനാഭന് ശൈലി. കരകളില്‍ കുത്തിയൊലിച്ച്, കുതിച്ചൊഴുകി ചുറ്റിലും ഊര്‍ജം വിതച്ച് മുന്നോട്ട് കുതിക്കുന്ന മഹാപ്രവാഹം പോലെയാണ് ആ വരവ്. മൂകനെ വാചാലനാക്കും, അവന് ഞൊണ്ടിയെ നടത്തിക്കും എന്ന് ബൈബിളില്‍ പറഞ്ഞതുപോലെ കൈയില്ലാത്തവനെക്കൊണ്ട് ഒന്ന് മുഷ്ടിചുരുട്ടാന് പ്രേരിപ്പിക്കുന്ന രാഷ്ട്രീയാവേശമാണ് സി.കെ. പത്മനാഭനായി കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ പ്രസരിച്ചുകൊണ്ടിരിക്കുന്നത്.
കോഴിക്കോട് കോര്‍പ്പറേഷനിലെ മൂന്ന് ഡിവിഷനുകള്‍ ഉള്‍ക്കൊള്ളുന്ന നെല്ലിക്കോട് ഭാഗത്ത്നിന്നാണ് ചൊവ്വാഴ്ച സി.കെ. പത്മനാഭന് പര്യടനം തുടങ്ങിയത്. മേയറടക്കം മൂന്ന് സിപിഎം കൗണ്‍സിലര്‍മാരെ സംഭാവന ചെയ്ത പ്രദേശത്ത് പഴയ ചുകപ്പ്നിറമില്ല. ഇരുട്ടു നിറഞ്ഞ പാര്‍ട്ടിയുടെ കറുത്ത മൂലകളിലേക്ക് സിപിഎമ്മിന്റെ വിമതവിഭാഗം നാട്ടുവെളിച്ചം എന്ന സംഘടനയുടെ പേരിലാണ് കടന്നു ചെന്നത്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നാട്ടുവെളിച്ചത്തിലേക്ക് നീങ്ങിയ പ്രദേശത്ത് സി.കെ. പത്മനാഭന് ഊഷ്മള സ്വീകരണം. നമോ ബാഡ്ജും ബനിയനും ധരിച്ച യുവാക്കള്‍ സി.കെ. പത്മനാഭന് കാവിഹാരമണിയിക്കുന്നു. തൊട്ടടുത്ത് സിപിഎം പാര്‍ട്ടി ഓഫീസ് അടച്ചിട്ട നിലയില്‍. “മഠത്തില്‍മുക്ക് ഭാഗത്ത് ആദ്യമായാണ് ഒരു ലോക്സഭാ സ്ഥാനാര്‍ത്ഥി എത്തുന്നത്.” പത്മനാഭന്റെ പ്രസംഗം കേട്ട ആവേശത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പറയുന്നു.
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പ്രചാരണയാത്ര പല സ്ഥലത്തും വൈകിയാണ് എത്തിയത്. സ്വീകരണ കേന്ദ്രങ്ങളിലെ പരിപാടികളാണ് ഒരു കാരണമെങ്കില്‍ മറ്റൊരു കാരണം ഗതാഗത പ്രശ്നമാണ്. മന്ത്രി മുനീറിന്റെ മണ്ഡലത്തില്‍ റോഡ് തകര്‍ന്നു കിടക്കുന്നു. എതിരെ നിന്ന് ഒരു കുട്ടി ബസ് വന്നപ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ വാഹനം ഏറെ നേരം റോഡില്‍ കുടുങ്ങി. വീതികുറഞ്ഞ റോഡുകള്‍ മുഴുവന്‍ തകര്‍ന്നു തരിപ്പണമായിക്കിടക്കുന്നു.
ഇരുവശങ്ങളിലും സ്ഥലം മണ്ണിട്ട് നികത്തിയപ്പോള്‍ റോഡ് തോടായി മാറിയിരിക്കുന്നു. ഒരു മഴപെയ്താല്‍ പ്രളയം പോലെ വെള്ളം പൊങ്ങുന്ന കൊമ്മേരി അങ്ങാടിയില്‍ വികസന നേട്ടങ്ങള്‍ പറഞ്ഞ് സ്ഥലം എം.പിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍.
കൊമ്മേരി അങ്ങാടിയില്‍ നടന്ന സ്വീകരണം സര്‍വ്വ ചേരുവകളും ചേര്‍ന്നതായിരുന്നു. താലപ്പൊലി, വെടിക്കെട്ട്, യുവാവേശം നിറഞ്ഞ മുദ്രാവാക്യംവിളികള്‍. ബൂത്ത് കമ്മറ്റി ഭാരവാഹികളുടെ വക ഹാരാര്‍പ്പണം. സ്വീകരണയോഗം കൊഴത്തപ്പോള് സി.കെ. പത്മനാഭനിലെ പ്രാസംഗികന് പുറത്ത് വന്നു.
“നരേന്ദ്രമോദി അധികാരത്തില്‍ വന്നാല്‍ സര്വ്വനാശമായിരിക്കുമെന്നാണ് ആന്റണി ഭയപ്പെടുത്തുന്നത്. ആന്റണിയുടെ ഭയം ശരിയാകാന്‍ പോവുകയാണ്. നരേന്ദ്രമോദി അധികാരത്തില്‍ വരും. അതോടെ സര്‍വ്വനാശവും വരും. അത് കോണ്‍ഗ്രസിനായിരിക്കുമെന്ന് മാത്രം.” ആന്റണിക്ക് സി.കെ.പിയുടെ പരിഹാസം നിറഞ്ഞ തിരുത്ത്. മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെയും നാട്ടില്‍ ഇന്ന് കോണ്‍ഗ്രസ് നിലംപരിശായിരിക്കുന്നു. എഴുന്നേല്ക്കാന് കഴിയാത്ത തരത്തില്‍ കിടപ്പിലായ കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതാകും” പത്മനാഭന് തുടരുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തകര്‍ച്ചയുടെ ആഴം കേള്‍വിക്കാരിലേക്ക് പടരുന്നു.
പ്രചാരണ വാഹനം മെല്ലെ മെല്ലെ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്. അതിനിടെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ചായ. അടുത്ത സ്വീകരണകേന്ദ്രം പ്രശസ്ത ദേവീക്ഷേത്രമായ വളയനാട് ദേവീക്ഷേത്രത്തിന്റെ തിരുനടയില്‍. പ്രായമായ അമ്മമാര്‍ വന്ന് സ്ഥാനാര്‍ത്ഥിയുടെ തലയില്‍ കൈവച്ചനുഗ്രഹിക്കുന്നു. ബസ് കാത്തുനില്ക്കുന്നവര് സ്ഥാനാര്‍ത്ഥിയെ കണ്ട് കൈവീശുന്നു. തനിക്ക് ലഭിച്ച ഷാളുകളും കസവു നേര്യതുകളും അമ്മമാരുടെ കഴുത്തിലണിയിച്ച് സി.കെ. പത്മനാഭന് ആദരമര്‍പ്പിക്കുന്നു. ക്ഷേത്രനടയിലെ പ്രസംഗത്തിന് മറ്റൊരു ശൈലി. “ഇതൊരു മഹാഭാരതയുദ്ധമാണ്. ഈ യുദ്ധത്തില്‍ ധര്‍മ്മത്തിന്റെ പക്ഷം ജയിക്കണം. ഭാരതമാതാവിന്റെ പാദകമലങ്ങളില്‍ പത്മദളങ്ങള്‍ കൊണ്ട് അര്‍ച്ചന നടത്തണം. ഐശ്വര്യത്തിന്റെ സഹസ്രപത്മങ്ങള് വിരിയുന്ന പുതുവസന്തത്തിനെ വരവേല്ക്കണം” താമരയില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയോടെ സ്ഥാനാര്‍ത്ഥി കടകളില്‍ തന്നെ കാത്തിരിക്കുന്നവരുടെ ഇടയിലേക്ക്.
മാങ്കാവ് ടൗണില്‍ സ്ഥാനാര്‍ത്ഥി പറയുന്നത് മറ്റൊന്ന്. “കേരളത്തിലെ മുന്നണികള്‍ സംസ്ഥാനത്തെ പിന്നണിയിലേക്ക് തള്ളുകയാണ്. ഭാരതം മുന്നോട്ട് പോകുമ്പോള്‍ കേരളം പിറകോട്ടു പോകരുത്. നരേന്ദ്രമോദിയുടെ വികസനതന്ത്രം ഭാരതത്തെ മുന്നോട്ട് നയിക്കും. അതിന് അവസരം നല്‍കേണ്ടത് നിങ്ങളുടെ കടമയാണ്.” വോട്ടര്‍മാരുടെ ഭാരിച്ച ഉത്തരവാദിത്തത്തെക്കുറിച്ച് സി.കെ. പത്മനാഭന്റെ ഗൗരവമേറിയ സൂചനകള്‍. ദേശീയപാത ബൈപ്പാസിലൂടെ കടന്നുപോകുന്ന ബസുകളില്‍ നിന്ന് സി.കെ. പത്മനാഭനു നേരെ യാത്രക്കാര്‍ കൈവീശുന്നു. വാഹനത്തിലേക്ക് കയറുമ്പോള്‍ യാത്ര പറയുന്ന പ്രവര്‍ത്തകരോട് ഗൃഹസമ്പര്ക്കത്തെക്കുറിച്ചുള്ള കണക്കെടുപ്പ്. വീഴ്ച വരുത്തരുതെന്ന നിര്‍ദ്ദേശം. ഗൃഹസമ്പര്‍ക്കം പൂര്‍ത്തിയാക്കിയവര്‍ക്ക് നിറഞ്ഞ ചിരി. പത്മനാഭനിലെ രാഷ്ട്രീയക്കാരന് സംഘാടകന്‍ വഴിമാറുന്നു. ഇപ്പോള്‍ കൂടെ വാര്‍ത്താചാനലിന്റെ റിപ്പോര്‍ട്ടറും ക്യാമറാമാനും. അന്തരീക്ഷം ഏറെ മാറുന്നു. തമാശയും ചിരിയും കലര്‍ന്ന യാത്ര ഗൗരവമേറിയ രാഷ്ട്രീയവിശകലനത്തിലേക്ക്, മുന്നണികളുടെ രാഷ്ട്രീയ വഞ്ചനകളെക്കുറിച്ച്, വികസന പിന്നാക്കാവസ്ഥയെക്കുറിച്ച് കണക്കുവെച്ച കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ വിശകലന വിദഗ്ധനായി സ്ഥാനാര്‍ത്ഥി പകര്‍ന്നാടുന്നു. വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പര്യടനം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമവിദ്യാര്ത്ഥികളോട് കുശലം പറഞ്ഞുകൊണ്ട് വേദിയിലേക്ക്. പത്മനാഭന് ആരെയും ഒഴിവാക്കുന്നില്ല. എല്ലാവരിലേക്കും കണ്ണ് പായിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക്.
ഉച്ചഭക്ഷണം ചാലപ്പുറത്തായിരുന്നു. ചാലപ്പുറത്ത് ആകെ മാറ്റം. അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ ചെങ്കൊടി ഉപേക്ഷിച്ച് താമരച്ചുവട്ടില്‍ നരേന്ദ്രമോദിക്ക് കരുത്തുമായി രംഗത്ത്. ദേശീയപ്രസ്ഥാനങ്ങളുടെ ചരിത്രഭൂമിയായ ചാലപ്പുറത്തിന്റെ മണ്ണില്‍ പ്രസംഗമില്ല. പ്രവര്‍ത്തകരോട് ഗൗരവത്തിലുള്ള സംഘടനാ ചര്‍ച്ചകള്‍, അനുഭാവികളോട് സജീവമാകണമെന്ന വിനയപൂര്‍ണമായ അഭ്യര്‍ത്ഥന. തൊട്ടടുത്ത സഹകരണബാങ്കില്‍ കയറി വോട്ടഭ്യര്‍ത്ഥന- ഇനി പാളയത്തേക്ക്. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗങ്ങളിലൂടെ, പ്രശസ്തമായ ഗുജറാത്തി തെരുവിലൂടെ മുസ്ലീംകേന്ദ്രമായ ഇടിയങ്ങര, കുറ്റിച്ചിറയിലൂടെ പയ്യാനക്കലിലേക്ക്.
കോഴിക്കോട് നഗരത്തിന്റെ പടിഞ്ഞാറന്‍ അങ്ങാടികളിലെ തിരക്കേറിയ നിരത്തുകളിലൂടെ സ്ഥാനാര്‍ത്ഥിയുടെ വാഹനം കടന്നുപോകുമ്പോള്‍ നാട്ടുകാരുടെ സ്നേഹപ്രകടനങ്ങള്‍. മതത്തിന്റെ മറയില്ലാതെ സി.കെ.പിക്ക് കൈകൊടുക്കാനുള്ള തിരക്ക്. പയ്യാനക്കല്‍, താമരമുക്ക്, ഗുജറാത്തി സ്ട്രീറ്റ്, പന്നിയങ്കര വഴി വട്ടക്കിണറിലെ സമാപന വേദിയിലേക്ക് എത്തുമ്പോള്‍ സമയം വൈകി. രാവിലെ മുതല്‍ കൂടെ പര്യടനം നടത്തുന്ന ജില്ലാ നേതാക്കളായ ടി.പി. സുരേഷ്, കെ.ടി. വിപിന്‍, ജയസദാനന്ദന്‍ എന്നിവരൊത്ത് അവലോകനവും അടുത്ത ദിവസത്തേക്കുള്ള ആസൂത്രണവും. ക്ഷീണമറിയാത്ത മനസ്സുമായി സി.കെ. മടങ്ങുകയാണ്. ഇനി വിശദമായൊരു കുളി. അടുത്ത ദിവസത്തേക്കുള്ള ആസൂത്രണത്തിനായി ജില്ലാ നേതാക്കളുമായി ചര്‍ച്ച… ഉറങ്ങാന്‍ വൈകി. നല്ലൊരു നാളെ പുലരാനായി പാടുപെടുന്ന പ്രസ്ഥാനത്തിന്റെ നായകന് അല്പം വിശ്രമത്തിലേക്ക്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: