തിരുവനന്തപുരം: നിലവാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ക്ക് തല്ക്കാലം ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ത്രീസ്റ്റാറിനും അതിനുമുകളിലുമുള്ള ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് പുതുക്കും. പാര്‍ട്ടി, മുന്നണി തലങ്ങളില്‍ ചര്‍ച്ച നടത്തി മദ്യനയം പുതുക്കിയ ശേഷം ഇവയുടെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് നിര്‍ദേശം. ഇതോടെ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും നാനൂറിലധികം വരുന്ന ചെറുകിയ ബാറുകള്‍ തുറക്കാനാകില്ല. അതേസമയം, ത്രീസ്റ്റാറും അതിന് മുകളിലുമുള്ള ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കും.
നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാമെന്ന് സര്‍ക്കാറിന് നിയമോപദേശം ലഭിച്ചിരുന്നെങ്കിലും കെപിസിസിയുടെ കടുത്ത നിലപാടാണ് നിര്‍ണ്ണായകമായത്. സംസ്ഥാനത്താകെ 752 ബാര്‍ ഹോട്ടലുകളാണുള്ളത്. ഇതില്‍ 418 ബാറുകള്‍ നിലവാരമില്ലാത്തതാണെന്ന് കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരുന്നു. സുപ്രീംകോടതിയും ഇത് ശരിവെച്ചിരുന്നു. 418 ബാറുകളില്‍ ഭൂരിഭാഗവും നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ വാദമെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് വിവാദം ഭയന്ന് മന്ത്രിസഭ തല്ക്കാലം ലൈസന്‍സ് പുതുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പലകാരണങ്ങളാല്‍ എക്സൈസ് കമ്മീഷണര്‍ 14 ബാറുകളുടെ ലൈസന്‍സ് നേരത്തെ റദ്ദാക്കിയിരുന്നു. ഇവയുടെ ലൈസന്‍സും പുതുക്കി നല്‍കില്ല.
എജിയുടെ നിയമോപദേശം പരിഗണിച്ച് എല്ലാവരുടെയും ലൈസന്‍സ് പുതുക്കി നല്‍കാനായിരുന്നു എക്സൈസ് വകുപ്പിന്റെ നീക്കം. നിലവാരമില്ലാത്ത 418 ബാറുകളില്‍ നിലവാരം ഉയര്‍ത്തിയ ബാറുകളുടെ കണക്ക് ശേഖരിക്കുകയും ചെയ്തു. മദ്യനയം പരിഷ്കരിച്ച ശേഷം ലൈസന്‍സ് പുതുക്കിയാല്‍ മതിയെന്ന് തീരുമാനിച്ചതോടെ ഇനി തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ തീരുമാനമുണ്ടാകൂ. പുതിയ മദ്യനയം സംബന്ധിച്ച് യു ഡിഎഫിലും കെപിസി സിയിലും ചര്‍ച്ച ചെയ്യേണ്ടി വരും. നികുതി സെക്രട്ടറിയുടെ റിപ്പോര്‍ട്ടും സുപ്രീംകോടതി വിധിയും കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറലുടെ റിപ്പോര്‍ട്ടും സുപ്രീംകോടതി വിധിയുമെല്ലാം പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: