ചേര്‍ത്തല: മീനച്ചൂടില്‍ സ്ഥാനാര്‍ഥികളും അണികളും വെന്തുരുകുമ്പോള്‍ തെരഞ്ഞെടുപ്പിനെ ടൂറിസം മേഖലയ്ക്ക് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് കെടിഡിസിയും, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരും. ഇലക്ഷന് ടൂറിസം പാക്കേജ് എന്ന് പേര് നല്കി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അന്യസംസ്ഥാനക്കാരെ കൂടി ആകര്‍ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓഫ് സീസണിനെ തെരഞ്ഞെടുപ്പിലൂടെ മറികടക്കാമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കരുതുന്നത്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഇലക്ഷന് ടൂറിസം പാക്കേജിന്റെ ബുക്കിങ്ങും ആരംഭിച്ചതായി ടൂര്‍ ഓപ്പറേറ്റര്‍ ടോമി പുലിക്കാട്ടില്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിന് ആരംഭിച്ച പാക്കേജിന്റെ കാലയളവ് ഏപ്രില്‍ 15 വരെയാണ്. മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്യസംസ്ഥാനങ്ങളിലേക്കുകൂടി ഇത്തരം പാക്കേജുകള്‍ വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. ഓഫ് സീസണ് ആയതിനാല്‍ ഇലക്ഷന് ടൂറിസം പാക്കേജില്‍ ചെറിയ ചില ഡിസ്ക്കൗണ്ടുകളും ഓഫറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2009ലെ തെരഞ്ഞെടുപ്പു കാലത്ത് 15 ജര്‍മന്‍ ടൂറിസ്റ്റുകള്‍ ആലപ്പുഴയിലും വര്‍ക്കലയിലുമായി എത്തിയിരുന്നു. ഇതുകൂടാതെ കോവളം, ഇടുക്കി, മൂന്നാര്‍, വയനാട് തുടങ്ങിയ വിനോദസഞ്ചാര മേഖലകളാണ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. ഇത്തവണ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നായി 65ഓളം പേരാണ് കേരളത്തില്‍ എത്തിയത്.
വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിനോടൊപ്പം തെരഞ്ഞെടുപ്പ് പ്രചരണവും കാണാനും അവസരമൊരുക്കും. യൂറോപ്പില്‍ നിന്നാണ് കേരളത്തിലെ ഇലക്ഷന് പ്രചരണങ്ങള്‍ കാണുന്നതിന് ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തിയിരിക്കുന്നത്. വിനോദയാത്രയ്ക്കൊപ്പം തെരഞ്ഞെടുപ്പ് പരിപാടികളും ആസ്വദിക്കുകയാണ് ഇലക്ഷന് സമയത്ത് കേരളത്തിലെത്തുന്ന വിദേശികളുടെ പ്രധാന ലക്ഷ്യം.
കേരളത്തിലെയും ഇന്ത്യയിലെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച് അറിയാനാണ് വിദേശികള്‍ക്ക് താല്പര്യം. വോട്ട് അഭ്യര്‍ഥനയുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നടത്തുന്ന പ്രചരണം, ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും, ബാനറുകളും, സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളും വിദേശികള്‍ക്ക് കൗതുകക്കാഴ്ച്ചകള്‍ തന്നെ. കുട്ടനാടന്‍ പ്രദേശങ്ങളിലെ ചെറുവള്ളങ്ങളിലും ബോട്ടുകളിലുമുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങളും വിനോദസഞ്ചാരികളുടെ മനം കവരുന്നു. ലൈവ് ക്യാംപയ്നുകളും റാലികളും കാണാന്‍ ഇവര്‍ താല്പര്യം പ്രകടിപ്പിക്കുന്നതായി ടോമി പുലിക്കാട്ടില്‍ പറഞ്ഞു.
വിദേശികള്‍ക്ക് ഇലക്ഷന് ക്യാംപയ്നുകളിലും റാലികളിലും പങ്കെടുക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചും അവരുടെനയങ്ങളെ കുറിച്ചും അറിയാനും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പല വിദേശികളും കേരളത്തിലെ തെരഞ്ഞെടുപ്പ് മാമാങ്കം കാണാന്‍ നേരിട്ട് എത്താറുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ ടൂറിസം മേഖലയ്ക്ക് ഗുണകരമാകും. കൂടാതെ പോളിങ് ബൂത്തുകളിലെത്തി വോട്ടിംഗ് സമ്പ്രദായങ്ങള്‍ നേരില്‍ക്കണ്ട് മനസ്സിലാക്കുന്നതിനും ചില ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കെ.പി. അനിജാമോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: