മലയാള കഥാ-നോവല്‍ സാഹിത്യം പ്രതിഭാധനന്മാരാല്‍ നിറഞ്ഞിരുന്ന കാലത്താണ് അധികം ഒച്ചപ്പാടൊന്നുമില്ലാതെ ഗൗരവപരമായ രചനകളിലൂടെ മലയാളികളുടെ വായനാലോകത്ത് ഉണ്ണികൃഷ്ണന്പുതൂരും നിറഞ്ഞുനിന്നത്. എംടിയും പദ്മനാഭനും മാധവിക്കുട്ടിയും വായനക്കാരെ കഥകളിലൂടെയും നോവലുകളിലൂടെയും ഹരംകൊള്ളിച്ചിരുന്ന കാലത്ത് വേറിട്ട ശൈലിയിലൂടെ ഒറ്റയാന് പരിവേഷത്തില്‍ പുതൂര്‍ സ്വന്തമായി വായനക്കാരെ സൃഷ്ടിച്ചു. എഴുത്തില്‍ മാത്രമായിരുന്നില്ല അദ്ദേഹം ഒറ്റയാന്. സ്വഭാവത്തിലും ജീവിതത്തിലും എപ്പോഴും ഇടഞ്ഞു നില്ക്കുന്ന ഒറ്റയാനായിരുന്നു പുതൂര്‍. ആരോടും മമതയില്ലാതെ ഇടപെടുന്ന, ഒന്നിനോടും സന്ധിചെയ്യാത്ത സ്വഭാവം.
തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ നിന്ന് ഗുരുവായൂരെത്തി സാഹിത്യലോകം കെട്ടിപ്പടുത്തയാളാണ് അദ്ദേഹം. അതിനാല്‍ ഗുരുവായൂരുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ രചനകളെല്ലാം. അതിലൊന്നും ഗുരുവായൂരപ്പന് വിഷയമായി വരുന്നില്ലെങ്കിലും ക്ഷേത്ര ഇടനാഴികളിലും കോവിലകങ്ങളിലും ഉരല്പ്പുരകളിലും ആനപ്പന്തികളിലുമെല്ലാം അദ്ദേഹത്തിന്റെ കഥകള്‍ തങ്ങിനിന്നു. അവിടങ്ങളില്‍ അരങ്ങേറിയിരുന്ന നല്ലതും ചീത്തയുമായിരുന്നു പുതൂര്‍ കഥകള്‍ക്ക് വിഷയമായിത്തീര്‍ന്നത്. ഗുരുവായൂരിനെ ഒരു ലോകമായി കണ്ട് ലോകത്തെങ്ങുമുള്ള വിഷയങ്ങളെ അവിടുത്തെ ജിവിതങ്ങളുമായി ബന്ധിപ്പിച്ച് അദ്ദേഹം കഥകളും നോവലുകളുമെഴുതി. കോവിലകത്തെ ഉരല്പ്പുര പെണ്ണുങ്ങളുടെ ജീവിതത്തിലൂടെ പുതൂര്‍ മലയാളിക്കുമുന്നില്‍ അവതരിപ്പിച്ചത് ലോകത്തെങ്ങുമുള്ള സ്ത്രീകളുടെ വേദനിപ്പിക്കുന്ന കഥകളാണ്. നാടുവാഴിത്തത്തിന്റെ ക്രൂരതകള്‍ നോവലിലവതരിപ്പിച്ച് തന്റെ കടുത്ത സ്ത്രീപക്ഷപാതവും പ്രതിഷേധവും രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.
അനപ്പക എന്ന പ്രശസ്തമായ നോവലിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം കൂടുതല്‍ തുറന്നുവയ്ക്കുന്നത്. വളരെയധികം വിമര്‍ശനങ്ങള്‍ക്ക് വിധേയമായ ആനപ്പകയാണ് പുതൂരിന്റെ മാസ്റ്റര്‍പീസ്. അത് വെറുമൊരു ആനയുടെ കഥയായിരുന്നില്ല. മദം പൊട്ടിയ പദ്മനാഭന് എന്ന ആനയുടെ കഥ ഇതില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും ഒരു മഹാക്ഷേത്രത്തിനു ചുറ്റും നെല്ലുകുത്തിയും ആനയെ മേയ്ച്ചും കഷ്ടപ്പെട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ട കുറേ ജീവിതങ്ങളുടെ വേദനിപ്പിക്കുന്ന കഥകളാണ് ആനപ്പകയിലൂടെ പുതൂര്‍ പറഞ്ഞത്. ആനപ്പകയുടെ ഒരു തലംമാത്രം കഥാകൃത്ത് പരാമര്‍ശിക്കുന്നു. അതിലുപരി, എപ്പോഴും കണ്ടും കേട്ടും പരിചയിച്ച ജീവിതങ്ങളെ തന്റെതായ രീതിയില്‍ മനസ്സിലാക്കിയും വിശകലനം ചെയ്തും പുതിയൊരു ദര്‍ശനം സ്ഥാപിക്കാനാണ് അദ്ദേഹം ആനപ്പക എഴുതിയത്. കാമാസക്തിയുടെ വിവിധ തലങ്ങള്‍ ആനപ്പക ചര്‍ച്ചയ്ക്കു വിധേയമാക്കുന്നു. ആമുണ്ണിനായരെന്ന ആനക്കാരനാണ് ഇതിലെ മുഖ്യകഥാപാത്രം. തന്റെ ആസക്തിയുടെ സാക്ഷാത്കാരത്തിനായി ഏതുമാര്‍ഗ്ഗവും തേടുന്ന വിടനാണ് അയാള്‍. ഒന്നിനെയും ഭയപ്പെടാതെ നിഷേധിയായി അയാള്‍ ജീവിച്ചു. ചിലര്‍ അയാളെ ആരാധനയോടെ വീക്ഷിച്ചു. മറ്റുചിലര്‍ അവജ്ഞയോടെ ആട്ടിയോടിച്ചു. എന്നാല്‍ ഒടുവില്‍ നിസ്സഹായനായി, എല്ലാവരാലും വെറുക്കപ്പെട്ട് കുഴഞ്ഞു വീഴുകയാണ് ആ ജീവിതം.
നമ്മുടെ സമൂഹത്തില്‍ ഇത്തരം കഥാപാത്രങ്ങള്‍ വേറിട്ടു നില്‍ക്കുന്നവരാണ്. കള്ളുകുടിച്ച് പെണ്ണുപിടിച്ച് സമൂഹത്തിലെ എല്ലാത്തിനും എതിരായി ജീവിക്കുന്നവര്‍. അതില്‍ ഹരംകൊള്ളുന്നവര്. അവര്‍ക്ക് ചിലപ്പോഴെങ്കിലും വീര പരിവേഷം ചാര്‍ത്തപ്പെടുന്നുണ്ട്. സമൂഹത്തിന്റെ സാധാരണ ജീവിതത്തില്‍ നിന്ന് വേറിട്ടു നടക്കുന്ന അത്തരക്കാരെ കഥാപാത്രങ്ങളാക്കിയായിരുന്നു പുതൂരിന്റെ രചനകളധികവും. അതിനാന് മുഖ്യധാരാ സാഹിത്യ ജീവിതങ്ങളില്‍ നിന്ന് അദ്ദേഹം എപ്പോഴും വഴിമാറി നടന്നു. അക്കാരണത്താല്‍ തന്നെയാണ്, ഒരു പക്ഷേ പുതൂരിന്റെ കഥകള്‍ക്ക് വായനക്കാരെ ലഭിച്ചതും. എംടിയും മാധവിക്കുട്ടിയും പദ്മനാഭനുമൊക്കെ എഴുതിപ്പതിപ്പിച്ച ശൈലിയിലുള്ള കഥകളും നോവലുകളുമൊക്കെ വായിക്കുമ്പോഴും ഒട്ടു വ്യതിചലിച്ചുള്ള സ്വാദ് നുണയാന്‍ വായനക്കാരന് ആഗ്രഹിച്ചു. അത്തരക്കാരുടെ മുന്നിലേക്ക് വച്ചുനീട്ടാന്‍ വിഭവങ്ങള്‍ ഏറെയുണ്ടായിരുന്നു ഉണ്ണികൃഷ്ണന് പുതൂരിന്റെ പക്കല്‍.
വിദ്യാഭ്യാസ കാലത്ത് സോഷ്യലിസ്റ്റായിരുന്നു പുതൂര്‍. 1957ല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗുമസ്ത ജോലി സ്വീകരിച്ചാണ് അദ്ദേഹം ഏങ്ങണ്ടിയൂരില്‍ നിന്ന് ഗുരുവായൂരെത്തുന്നത്. ജോലിയിലെത്തിയപ്പോഴും സംഘടനാപ്രവര്‍ത്തനത്തില്‍ നിന്ന് അകന്നു നില്ക്കാനായില്ല. ദേവസ്വം ജീവനക്കാരെ സംഘടിപ്പിച്ചു. ദേവസ്വം എംപ്ലോയീസ് അസോസിയേഷന്റെ സ്ഥാപക നേതാവായി. പന്ത്രണ്ടു വര്‍ഷത്തോളം അതിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ദേവസ്വം ജീവനക്കാര്‍ക്കും സ്വാതന്ത്ര്യവും നല്ല ജീവിതനിലവാരവുമുണ്ടാകണമെന്നതായിരുന്നു പുതൂരിന്റെ ആഗ്രഹം. എന്നാല്‍ തന്റെ ആഗ്രഹത്തിനൊപ്പം ഉയരാന്‍ ജീവനക്കാര്‍ക്ക് ആകില്ലെന്നും താന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള മാറ്റം സംഘടനാപ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പെട്ടെന്നു തിരിച്ചറിഞ്ഞു. പിന്നീടാണ് എഴുത്ത് പ്രതിഷേധിക്കാനുള്ള മാര്‍ഗ്ഗമായി സ്വീകരിച്ചത്.
ബലിക്കല്ല്, ആനപ്പക, അമൃതമഥനം എന്നീ നോവലുകളുടെയെല്ലാം പശ്ചാത്തലം ഗുരുവായൂരാണ്. ബലിക്കല്ലില്‍ ക്ഷേത്രപശ്ചാത്തലത്തിലൂടെ പുതൂര്‍ തലമുറകളുടെ കഥ പറയുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജീവനക്കാരും അമ്പലവാസികളും അവരുമായി ചേര്‍ന്നുനില്‍ക്കുന്ന സഹജീവികളുമെല്ലാം അനുഭവിച്ച ജീവിതത്തിന്റെ ദുരിതകാലത്തെക്കുറിച്ച് ബലിക്കല്ലില്‍ വിവരിക്കുന്നു. അമൃതമഥനത്തിലൂടെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുതിയ ശബ്ദം മുഴക്കുകയായിരുന്നു അദ്ദേഹം. പലരുടെയും കപടമാന്യതയുടെ മുഖംമൂടി ചീന്തിയെറിയുകയാണ് അതിലെ കുഞ്ചുണ്ണൂലി എന്ന കഥാപാത്രം. ഇത്തരത്തില്‍ പുതൂരിന്റെ ഓരോ രചനയെക്കുറിച്ചും എടുത്തുപറയാവുന്ന നിരവധി വിശേഷണങ്ങളുണ്ട്. സ്ത്രീപക്ഷത്തുനിന്ന് ഏറ്റവും നല്ല നോവലുകളും കഥകളുമെഴുതിയ പുരുഷ എഴുത്തുകാരില്‍ ഒന്നാം പേരുകാരന് ഉണ്ണികൃഷ്ണന് പുതൂരാണെന്ന് നിസ്സംശയം പറയാം.
മലയാള കഥയില്‍ യുവത്വം തിളങ്ങി നിന്ന കാലത്താണ് പുതൂരും രചനയാരംഭിക്കുന്നത്. ഏതെഴുത്തുകാരനും തന്റെ വായനക്കാരെക്കുറിച്ചുള്ള വിവേകത്തില്‍ നിന്നാണ് തന്നെ തിരിച്ചറിഞ്ഞു തുടങ്ങുന്നതെന്ന് പറയാറുണ്ട്. പുതൂരും ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല. തന്നില്‍ നിന്ന് എഴുത്തുകാര്‍ പ്രതീക്ഷിക്കുന്നതെന്താണെന്ന നല്ല അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സ്ത്രീകളുടെ ദൈന്യത പകര്‍ത്തുന്നതിനൊപ്പം കൂട്ടുകുടുംബങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെക്കുറിച്ച് ഏറ്റവും ശക്തമായി എഴുതിയതും അദ്ദേഹമാണ്. അതെല്ലാം സ്വാനുഭവങ്ങളില്‍ നിന്ന് സ്വാംശീകരിച്ചതായിരുന്നു.
എന്നാല്‍ നിരൂപകര്‍ എന്നും പുതൂരിനെ അവഗണിച്ചു. അവരെല്ലാം പാര്ശ്വവല്ക്കരിക്കാന് ശ്രമിച്ചപ്പോഴും പുതൂര്‍ അതിനെയെല്ലാം അതിജീവിച്ച് കരുത്തു നേടി. പലതരം കണ്ണടകളിലൂടെ സാഹിത്യകൃതികളെ സമീപിച്ചിരുന്ന നിരൂപകര്‍ പുതൂരിന്റെ സര്‍ഗ്ഗപ്രതിഭയെ കണ്ടെത്താതിരുന്നപ്പോള്‍ വായനക്കാര്‍ അദ്ദേഹത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. നിരൂപകരാല്‍ വാഴ്ത്തപ്പെടുന്ന ‘സാഹിത്യപ്രതിഭ’കളുടെ കൂട്ടത്തില്‍ പുതൂര്‍ ഉണ്ടായിരുന്നില്ല. ഒരു കണക്കെടുപ്പിലും പുതൂരിന്റെ രചനകള്‍ ചേര്‍ത്തുവയ്ക്കപ്പെട്ടില്ല. എങ്കിലും അറിയേണ്ടവരെല്ലാം അദ്ദേഹത്തെ അറിഞ്ഞു. നല്ല വായനക്കാര്‍ ആനപ്പകയും ബലിക്കല്ലും ആട്ടുകട്ടിലും ജലസമാധിയും മൃത്യുയാത്രയും…എല്ലാം സ്വീകരിച്ചു. പക്ഷംചേര്‍ന്ന് അഭിപ്രായം പറയുകയും സ്വാധീനത്തിലും പ്രലോഭനത്തിലും പെട്ട് ‘നിരൂപിക്കു’കയും ചെയ്യുന്നവരുടെ അവഗണനയെ പുതൂരും അവഗണിച്ചു. അദ്ദേഹം അപ്പോഴും എഴുതിക്കൊണ്ടിരുന്നു. അതിനെല്ലാം വായനക്കാരുമുണ്ടായി.
മരണത്തിലും പുതൂര്‍ അവഗണിക്കപ്പെടുകയായിരുന്നു. ഇത്രത്തോളം സാഹിത്യകൃതികളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഒരാള്‍ മരിച്ചാല്‍ പലതരത്തില്‍ അനുസ്മരണങ്ങള്‍ നടത്താറുള്ള പത്രമാധ്യമങ്ങള്‍ പുതൂരിന്റെ മരണത്തെയും പാര്ശ്വവല്ക്കരിച്ചു. പലരും ഒരു വാര്ത്തയിലൊതുക്കി അദ്ദേഹത്തെ അനാദരിച്ചു. അവഗണിക്കുന്നവരെല്ലാം അവഗണിച്ചോട്ടെ. പുതൂര്‍ ലോകത്തോടു വിടപറഞ്ഞാലും വായനക്കാരന്റെ മനസ്സില്‍ എല്ലാ ആദരവുകളോടെയും അദ്ദേഹം ജീവിച്ചിരിക്കും. അതിന് അദ്ദേഹം എഴുതിയ സാഹിത്യം മാത്രം മതി.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: