ന്യൂദല്‍ഹി: കൂടുതല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന് സംശയം. ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവനായ വഖാസിന് മൂന്നാറില്‍ ഒളിത്താവളം ഒരുക്കിയതിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കി നല്‍കിയതിലും മൊബെയില്‍ ഫോണ്‍ കണക്ഷന് നല്‍കിയതിലും പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ അവശേഷിക്കുന്ന ഏക സ്ഥാപക നേതാവായ റിയാസ് ഭട്കലിനു വേണ്ടിയുള്ള വല വിരിക്കുകയാണ് ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍.
വഖാസിനേയും തഹ്സീന് അക്തറേയും ചോദ്യം ചെയ്തതില്‍ നിന്നും കേരളത്തിലെ ഭീകര ബന്ധങ്ങളേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ കേരളാ പോലീസുമായി സഹകരിക്കേണ്ടെന്നാണ് ദല്‍ഹി പോലീസിന്റെ തീരുമാനം. ഇതോടെ ഭീകരരെ ചോദ്യം ചെയ്യാനുള്ള കേരളാ പോലീസിന്റെ ശ്രമങ്ങളും മുടങ്ങി.
വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്ത സിംകാര്‍ഡ് ഇട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വഖാസ് നിരന്തരം ഫോണ്‍ കോളുകള്‍ ചെയ്തതായി ദല്‍ഹി പോലീസ് കണ്ടെത്തി. കേരളത്തിന് പുറത്തേക്കും വഖാസ് ഈ സിമ്മുപയോഗിച്ച് ഫോണ്‍ ചെയ്തു. വഖാസ് നൂറ് ദിവസത്തോളം മൂന്നാറില്‍ താമസിച്ചതായും തഹ്സീന് അക്തര്‍ പത്തു ദിവസത്തോളം വഖാസിനൊപ്പം നിന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇരുവരും കേരളത്തില്‍ മറ്റു പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടുതല്‍ പ്രാദേശിക സഹായം ഇരുവര്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭീകരപ്രവര്ത്തനക്കേസിന്റെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കാനാണ് ദല്‍ഹി പോലീസിന്റെ തീരുമാനം.
ഏപ്രില്‍ 13 വരെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഭീകരരെ മൂന്നാറിലേക്ക് തെളിവെടുപ്പിനായി രണ്ട് ദിവസത്തിനകം കൊണ്ടുപോകും. വഖാസും തഹ്സീന് അക്തരും ഉള്‍പ്പെട്ട നിരവധി ഭീകരപ്രവര്‍ത്തന കേസുകളുടെ തെളിവുശേഖരണം അടക്കം പൂര്‍ത്തിയാക്കാനുണ്ട്. ദല്‍ഹിയില്‍ അനധികൃതമായി ആയുധ ഫാക്ടറി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അവശേഷിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കളെക്കൂടി പിടികൂടി ദൗത്യം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ദല്‍ഹി പോലീസ്. അതിനിടെ 2013ലെ ഹൈദ്രബാദ് സ്ഫോടനക്കേസില്‍ ചോദ്യം ചെയ്യാന്‍ പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎയും കോടതിയെ സമീപിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ അജ്മീറില്‍ വെച്ച് മാര്‍ച്ച് 22ന് പിടിയിലായ വഖാസും നേപ്പാളതിര്ത്തിയില് 25ന് പിടിയിലായ തഹ്സീനും പുറമേ കൂടുതല്‍ ഇന്ത്യന്മുജാഹിദ്ദീന് ഭീകരര്‍ കേരളത്തില്‍ പല കാലഘട്ടങ്ങളിലായി ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഭീകരര്‍ക്ക് ഒളിത്താവളം തയ്യാറാക്കി നല്കിയ കേന്ദ്രങ്ങളിലേക്ക് അന്വേഷണം ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം. സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ കേരളത്തില്‍ പല സ്ഥലങ്ങളിലുമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: