മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡും പിഎസ്ജിയും സെമിഫൈനല്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചു. സന്റിയാഗോ ബെര്‍ണാബ്യുവില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ റണ്ണേഴ്സപ്പായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ റയല്‍ കീഴടക്കിയത്. കഴിഞ്ഞ സീസണില്‍ ബൊറൂസിയയോട് പരാജയപ്പെട്ടായിരുന്നു റയല്‍ സെമിഫൈനലില്‍ പുറത്തായത്. ഈ പരാജയത്തിനുള്ള മികച്ച പകരം വീട്ടലും കൂടിയായി ഇത്. ബൊറൂസിയക്ക് ഇനി സെമിയില്‍ പ്രവേശിക്കണമെങ്കില്‍ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കെങ്കിലും വിജയിക്കണം. മറ്റൊരു മത്സരത്തില്‍ ചെല്‍സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി തകര്‍ത്തുവിട്ടത്. എട്ടിന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ചെല്‍സിക്കും പിഎസ്ജിക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയാല്‍ മാത്രമേ സെമിയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചാല്‍ എവേ ഗോളിന്റെ കരുത്തില്‍ നീലപ്പടക്ക് അവസാന നാലില്‍ സ്ഥാനമുറപ്പിക്കാം.
റയലിനെതിരായ മത്സരത്തില്‍ ബൊറൂസിയ ഗോളിയുടെ ഉജ്ജ്വല പ്രകടനമില്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് അര ഡസന്‍ ഗോളെങ്കിലും വലയില്‍ വീഴുമായിരുന്നു. റയല്‍ ഉതിര്‍ത്ത 20 ഷോട്ടുകളില്‍ 11 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. ഇതില്‍ മൂന്നെണ്ണമാണ് വലയില്‍ കയറിയത്. അതേസമയം ബൊറൂസിയക്ക് ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകള്‍ മാത്രമാണ് പായിക്കാന്‍ കഴിഞ്ഞത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ റയല്‍ ലീഡ് നേടി. കരിം ബെന്‍സേമയും ഡാനിയേല്‍ കാര്‍വാജലും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ലഭിച്ച ഗരെത്ത് ബെയ്ലാണ് റയലിന് ലീഡ് നേടിക്കൊടുത്തത്. പിന്നീട് 10-ാം മിനിറ്റില്‍ വലതുവിംഗില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉതിര്‍ത്ത ലോംഗ്റേഞ്ച് ഷോട്ട് ബൊറൂസിയ ഗോളി തടുത്തിട്ടു. 12-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ബോക്സിന് പുറത്തുനിന്ന് എടുത്ത ഫ്രീകിക്ക് ബൊറൂസിയ ഗോളി ഉജ്ജ്വലമായ മെയ്വഴക്കത്തോടെയാണ് രക്ഷപ്പെടുത്തിയത്. തൊട്ടുപിന്നാലെ പെപെയുടെ ഒരു ഹെഡ്ഡറും വിഫലമായി. 27-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. ബോക്സിന് പുറത്തുനിന്ന് യുവതാരം ഇസ്കോ പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. തൊട്ടുപിന്നാലെ ബെയ്ല് ബോക്സിന് പുറത്തുനിന്ന് എടുത്ത ഫ്രീകിക്കും ബൊറൂസിയ ഗോളിയുടെ മെയ്വഴക്കത്തിന് മുന്നില്‍ വിഫലമായി. ഇടയ്ക്ക് ചില നല്ല മുന്നേറ്റങ്ങള്‍ ബൊറൂസിയ താരങ്ങള്‍ റയല്‍ ബോക്സിലേക്ക് നയിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയി. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റായപ്പോഴേക്കും ഗരെത്ത് ബെയ്ലിന്റെ മറ്റൊരു ശ്രമവും വിഫലമായി. പിന്നീട് മത്സരത്തിന്റെ 56-ാം മിനിറ്റില്‍ റയല്‍ മൂന്നാം ഗോളും നേടി. ലൂക്കാ മോഡ്രിച്ച് ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത് ക്രിസ്റ്റ്യാനോ രണ്ട് ബൊറൂസിയ താരങ്ങള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ചാമ്പ്യന്‍സ് ലീഗിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന മെസ്സിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് ക്രിസ്റ്റ്യാനോ ഈ സീസണില്‍ നേടിയിട്ടുള്ളത്. അധികം കഴിയും മുന്നേ ബെന്‍സേമയുടെയും സെര്‍ജിയോ റാമോസിന്റെയും ശ്രമങ്ങള്‍ ബൊറൂസിയ ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ മത്സരത്തിനിടെ പരിക്കേറ്റ ക്രിസ്റ്റ്യാനോയെ 80-ാം മിനിറ്റില്‍ പിന്‍വലിച്ചു. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല.
പ്രീമിയര്‍ ലീഗ് കരുത്തരായ ചെല്‍സിയെ സ്വന്തം തട്ടകത്തിലാണ് പിഎസ്ജി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ലാവേസിയിലൂടെ പിഎസ്ജി മുന്നിലെത്തി. എന്നാല്‍ 27-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഈഡന് ഹസാര്‍ഡ് ചെല്‍സിക്ക് സമനില നേടിക്കൊടുത്തു. ആദ്യപകുതിയില്‍ 1-1ന് സമനിലയില്‍ പിരിഞ്ഞു. പിന്നീട് മത്സരത്തിന്റെ 61-ാം മിനിറ്റില്‍ ചെല്‍സിയുടെ ഡേവിഡ് ലൂയിസിന്റെ സെല്‍ഫ് ഗോളിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തി. 90-ാം മിനിറ്റില്‍ പാസ്റ്റോര്‍ പിഎസ്ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: