തിരുവനന്തപുരം: കാടും വെള്ളവും അന്നവും നശിപ്പിക്കുന്ന വികസനത്തിന് വോട്ടില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള പരിസ്ഥിതി ഐക്യവേദി. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങള്‍ കൊടും വരള്‍ച്ച, അസഹനീയമായ ചൂട്, രൂക്ഷമായ കുടിവെള്ള ക്ഷാമം, അമിതമായ തോതിലുള്ള നെല്‍പ്പാടം നികത്തല്‍, തണ്ണീര്‍ത്തട നാശം, അപ്രതീക്ഷിതവും അവിശ്വസനീയവുമായ കാട്ടുതീ, ക്രമാതീതമായ വനശോഷണം, നിയന്ത്രണാതീതമായ പാറമടകള്‍ ഇവയൊക്കെയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും മനുഷ്യനെ ബാധിക്കുന്ന ഇത്തരം നീറുന്ന പ്രശ്നങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല എന്നുള്ളത് അത്യന്തം ഖേദകരമാണ്, എല്ലാവരും വികസനത്തെകുറിച്ച് ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ഈ വികസനം സാധാരണ ജനവിഭാഗത്തിന്റെ താല്പര്യങ്ങളെ ഹനിക്കുന്നവയാണ്. പരിസ്ഥിതിയെ ശോഷിപ്പിക്കുന്നതാണ്, കുടിവെള്ളം മുട്ടിക്കുന്നതാണ്,
ഈ അവസരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുമുന്പ് സമ്മതിദായകര്‍ ഗൗരവമായി ചിന്തിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള ഐക്യവേദി അക്കമിട്ടു നിരത്തി.
പശ്ചിമഘട്ടം, കൃഷി, തണ്ണീര്‍ത്തടം, തീരപ്രദേശം എന്നിവ നശിപ്പിക്കുന്ന വികസനത്തിന് കൂട്ട് നില്‍ക്കുന്നവര്‍ക്ക് വോട്ട് നല്‍കരുത്. തദ്ദേശവാസികളുടെയും പരിസ്ഥിതിയുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന പാറമടകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് വോട്ട് നല്‍കരുത്. കര്‍ഷകരെ സഹായിക്കാന്‍ എന്ന വ്യാജേന പാറമടകളേയും ഖാനന മാഫിയയെയും സഹായിക്കുന്നവര്‍ക്ക് വോട്ട് നല്‍കരുത്. തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണനിയമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വോട്ട് നല്‍കരുത്. മനുഷ്യവാസ മേഖലയെയും കൃഷിഭൂമിയെയും സംരക്ഷിക്കുന്നതിനും പുനസ്ഥാപിക്കുന്നതിനും ഉള്ള പരിസ്ഥിതി ലോല, വനസംരക്ഷണത്തിനുള്ള പരിസ്ഥിതി ദുര്‍ബലമേഖല സംരക്ഷണനിയമത്തെ തെറ്റായി ചിത്രീകരിച്ച് ജനങ്ങളെ മനഃപൂര്‍വം വഞ്ചിച്ചവര്‍ക്ക് വോട്ട് നല്‍കരുത്.
വോട്ടു ചെയ്യേണ്ടത്, തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം, തീരദേശ സംരക്ഷണനിയമം, നദീ സംരക്ഷണ വനസംരക്ഷണ നിയമം തുടങ്ങിയവ കര്‍ശനമായി നടപ്പിലാക്കാന്‍ തയ്യാറുള്ളവര്‍ക്ക്, സംസ്ഥാന സര്‍ക്കാരിന്റെ ജൈവകൃഷിനയം കാര്യക്ഷമമായി നടപ്പിലാക്കാന്‍ തയ്യാറുള്ളവര്‍ക്ക്, സംസ്ഥാനത്തെ നിയമവിരുദ്ധമായ എല്ലാ പാറമടകളും അടച്ചുപൂട്ടിക്കാന്‍ തയ്യാറുള്ളവര്‍ക്ക്, പശ്ചിമഘട്ടത്തിന്റെ സമ്പൂര്‍ണ സംരക്ഷണം ഉറപ്പാക്കുന്നവര്‍ക്കാണ്
എന്താണ് വികസനം?. ഭീമാകാരമായ ഷോപ്പിംഗ് മാളുകളും റിസോര്‍ട്ടുകളും വിമാനത്താവളങ്ങളും അതിവേഗ റെയില്‍പാതകളും പഞ്ചനക്ഷത്ര ബാറുകളുമല്ല വികസനമെന്നും അന്നവും കുടിവെള്ളവും ഉറപ്പുവരുത്തുന്നതും കാടും മലകളും പുഴകളും കൃഷിയും നാടിന്റെ പച്ചപ്പും നിലനിര്‍ത്തുന്നതുമാണ് വികസനമെന്നും വിശ്വസിക്കുന്നവര്‍ക്കും അതിനുവേണ്ടി പ്രയത്നിക്കുമെന്ന് ഉറപ്പ് നല്കുന്നവര്ക്കും വോട്ട് നല്‍കണം. സുഗതകുമാരിക്ക് പുറമെ പ്രൊ.എം.കെ. പ്രസാദ്, പ്രൊ. ശോഭീന്ദ്രന്, എസ്. ഉഷ, ഹരീഷ് വാസുദേവന്‍, ശ്രീധര്‍.ആര്, ഡോ.വി.എസ്.വിജയന്, സി.ആര് നീലകണ്ഠന്, പ്രൊ. ഉണ്ണികൃഷ്ണന്, ഡോ. ലത, പ്രൊ.ആര്.വി.ജി. മേനോന്, ടോണീ മാത്യു കിഴക്കേക്കര, പുരുഷന് ഏലൂര്‍, എസ്.പി. രവി എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: