കാസര്‍കോട്: നരേന്ദ്രമോദിക്ക് രാഹുലിനേക്കാള്‍ പ്രതിഛായയുണ്ടെന്ന് എം.എന്‍.കാരശ്ശേരി. അതുകൊണ്ടാണ് രാഹുലിനെതിരെ മത്സരിക്കാതെ കെജ്രിവാള് മോദിക്കെതിരെ മത്സരിക്കുന്നതെന്നും കാരശ്ശേരി പറഞ്ഞു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. കാസര്‍കോട്ട് ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അദ്ദേഹം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
വര്‍ഗ്ഗീയതയെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. സിഖുകാരെ കൂട്ടക്കൊല ചെയ്ത പാര്‍ട്ടിയാണത്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ ബിജെപിയേക്കാള്‍ ഉത്തരവാദിത്വം കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനാണ്. വര്‍ഗ്ഗീയതയെക്കുറിച്ച് പറയുന്നത് മറ്റ് പലതും മൂടി വയ്ക്കുന്നതിനാണ്. 2002നു ശേഷം ഗുജറാത്തില്‍ കലാപമുണ്ടായിട്ടില്ല. എന്നാല്‍ ഗുജറാത്തില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു കാര്യം പരിധിയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ഗുജറാത്ത് കലാപം സംബന്ധിച്ച് അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ എഎപിക്ക് ഭരണം ലഭിച്ചത് യാദൃശ്ചികമായിരുന്നു. ഗ്രൂപ്പ് നോക്കാതെ സുധീരനെ കെപിസിസി പ്രസിഡണ്ടാക്കിയതിലും സിഖ് വിരുദ്ധ കലാപം, ആദര്‍ശ് അഴിമതി എന്നിവയില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് മാറ്റത്തിന് പിന്നിലും ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനമുണ്ടെന്ന് കാരശ്ശേരി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: