നെടുമ്പാശ്ശേരി: ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍നിന്നും അനധികൃതമായി കൊണ്ടുവന്ന രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി. ഇന്നലെ പുലര്‍ച്ചെ 2.30ന് കൊച്ചി വിമാനത്താവളത്തില്‍ ദുബായില്‍നിന്നും എത്തിയ എസ്ജി 018-ാം നമ്പര്‍ സ്പൈസ്ജെറ്റ് വിമാനത്തില്‍ എത്തിയ കാസര്‍ഗോഡ് സ്വദേശികളായ യാസര്‍ അറാഫത്ത്, അബ്ദുള്‍ ഗഫൂര്‍, അഹമ്മദ് ഷാഫി, എന്നിവരുടെ പക്കല്‍ നിന്നാണ് അനധികൃത സ്വര്‍ണ്ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇവര്‍ കൊണ്ടുവന്ന ട്രോളി ബാഗേജുകളിലെ ബീഡിംഗിനുള്ളില് ഒളിപ്പിച്ച രൂപത്തിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. 6 മാസത്തെ വിസിറ്റിംഗ് വിസയില്‍ ദുബായില്‍ സന്ദര്‍ശനത്തിന് പോയ ഇവര്‍ തിരിച്ച് വന്നപ്പോഴാണ് അനധികൃത സ്വര്‍ണ്ണം കൊണ്ടുവന്നത്. ഇവര്‍ക്ക് കാസര്‍ഗോഡ് സ്വദേശികളാണ് സ്വര്‍ണ്ണം കൊടുത്തത്. 641 ഗ്രാം സ്വര്‍ണ്ണം ആയിട്ടാണ് ഓരോ ബാഗേജിലും ഒളിപ്പിച്ചിരുന്നത്. മൊത്തം 1,922 കിലോഗ്രാം സ്വര്‍ണ്ണമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ചത്. ഇതിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 55,85,423 രൂപ വിലവരും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. എ.എസ്. നവാസ്, ഡെപ്യൂട്ടി കമ്മീഷണര്‍ അഭിലാഷ് കെ. ശ്രീനിവാസന്, സൂപ്രണ്ടുമാരായ കെ. ശിവാജി, കെ. മധുകര്‍, കെ. വി. രാജന്, വൈ. ഷാജഹാന്, ഇസ്പെക്ടര്‍മാരായ കെ. പി. സത്നേശന്, എന്‍. മുരളി, രാജ്പാല് മീന, അജയ്കുമാര്‍, ജ്യോതി മോഹന്‍ തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: