ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണം രാജ്യത്തെ പൂര്‍ണ്ണമായും തകര്‍ത്തതായി ബിജെപി കുറ്റപത്രം. പ്രതിരോധമേഖലയിലെ അലംഭാവവും ശതകോടികളുടെ അഴിമതികളും സാമ്പത്തിക രംഗത്തെ തകര്‍ച്ചയും വിദേശ നയത്തിന്റെ അഭാവവും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ തിരിച്ചടികളും ചൂണ്ടിക്കാട്ടുന്ന കുറ്റപത്രം ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ നേതാക്കളായ രവിശങ്കര്‍ പ്രസാദ്, മുഖ്താര്‍ അബ്ബാസ് നഖ്വി, മുരളീധര്‍ റാവു, ജെ.പി നഡ്ഡ, നിര്‍മ്മല സീതാരാമന്, ആരതി മെഹ്റ എന്നിവര്‍ പ്രകാശനം ചെയ്തു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയും മകന് രാഹുലും ഭരണത്തില്‍ ഇടപെട്ടതോടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പിഎം ഓഫീസും പരാജയമായതായി കുറ്റപത്രത്തില്‍ പറയുന്നു. വിവിധ വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനിടയായത് രണ്ട് അധികാര കേന്ദ്രങ്ങള്‍ കേന്ദ്രത്തിലുണ്ടായതു കൊണ്ടാണ്. മന്ത്രിമാരെല്ലാം സ്വതന്ത്രമായി തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോയത് തടയുന്നതിലും മന്‍മോഹന്‍സിങ് പരാജയപ്പെട്ടു.
എന്‍ഡിഎ സര്‍ക്കാര്‍ മാറുന്ന 2004 മെയില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 8.5 ശതമാനമായിരുന്നു. എന്നാല്‍ യുപിഎയുടെ പത്തുവര്‍ഷം കൊണ്ട് 4.6 ശതമാനമായി വളര്‍ച്ചാ നിരക്ക് കുറഞ്ഞു. രൂപയുടെ വിനിമയ മൂല്യം കുറഞ്ഞു. വിലക്കയറ്റം നിയന്ത്രണാതീതമായി. അടിസ്ഥാന സൗകര്യ വികസനം കുറഞ്ഞു. ദേശീയ പാതകളുടെ നിര്‍മ്മാണം മുടങ്ങി. വൈദ്യുതപദ്ധതികള്‍ സ്തംഭിച്ചു. രാജ്യത്തെ ദാരിദ്ര്യനിരക്കുയരാനും ഇതു കാരണമായി.
2ജി അഴിമതി, കല്‍ക്കരി അഴിമതി, കോമണ്‍വെല്‍ത്ത് അഴിമതി, ദല്‍ഹി വിമാനത്താവള ഭൂമി അഴിമതി, എയര്‍ ഇന്ത്യ അഴിമതി,റോട്ടന്‍ ഫുഡ് അഴിമതി, ഹസന് അലി ഹവാല, ഐഎസ്ആര്‍ഒ-ദേവാസ് അഴിമതി, പ്രതിരോധഭൂമി ഇടപാടിലെ അഴിമതി, എല്‍ഐസി ഭവനവായ്പാ തട്ടിപ്പ് എന്നിങ്ങനെ പതിനായിരം കോടി രൂപയ്ക്ക് മുകളില്‍ നടന്ന തട്ടിപ്പുകളാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തുണ്ടായത്. ഇതിനു പുറമേ വോട്ട് കോഴ വിവാദം, ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം, സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം, അഗസ്ത വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ അഴിമതി, റെയില്‍വേ കോഴക്കേസ്, റോബര്‍ട്ട് വധേരയുടെ ഭൂമിതട്ടിപ്പ്, വടക്കുകിഴക്കന്‍ മേഖലയിലെ വൈദ്യുതപദ്ധതികളിലെ അഴിമതി, കെ.ജി ബാസിന് എണ്ണ അഴിമതി എന്നിവയും കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി രണ്ടുവര്‍ഷത്തിനകം അഞ്ഞൂറോളം കടന്നുകയറ്റങ്ങള്‍ നടത്തിയ ചൈനീസ് സൈന്യത്തേയും ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടര്‍ന്ന പാക് സൈന്യത്തേയും ഫലപ്രദമായി നേരിടാനായില്ല. പത്തുവര്‍ഷത്തിനകം ജമ്മുവിലും വടക്കുകിഴക്കന്‍ മേഖലയിലും അല്ലാതെ രാജ്യത്ത് നടന്ന 25 ഭീകരാക്രമണങ്ങളിലായി 1000 പേര് മരിക്കുകയും 3000 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. 72 ലക്ഷം ക്രിമിനല്‍ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. രഹസ്യാന്വേഷണ ഏജന്‍സികളെ ശക്തിപ്പെടുത്താന്‍ യാതൊന്നും ചെയ്തില്ല. വിദേശനയത്തിലെ പരാജയം അയല്‍രാജ്യങ്ങളുമായുള്ള ബന്ധം സമ്പൂര്‍ണ്ണ തകര്‍ച്ചയിലെത്തിച്ചു. നയതന്ത്രപ്രതിനിധിയെ അപമാനിച്ച അമേരിക്കയുടെ നടപടിയെ കൂടുതല്‍ ഇച്ഛാശക്തിയോടെ നേരിടുന്നതില്‍ പരാജയപ്പെട്ടു.
സിഎജി തലപ്പത്ത് പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് അഴിമതി ആരോപണ വിധേയനായ വ്യക്തിയെ നിയമിച്ചു. സിബിഐയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിച്ചു. ജെപിസിയേയും പിഎസിയേയും ഏകപക്ഷീയമായി മാറ്റി. രാജ്യത്തെ 42,000ത്തോളം പേരില്‍ നിന്നും സമാഹരിച്ച അഭിപ്രായങ്ങളെ ക്രോഡീകരിച്ചാണ് കുറ്റപത്രം പുറത്തിറക്കിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: