പുലരുന്നത് വരെ രാമായണം വായിച്ചിട്ട് രാമന് സീതയുടെ ആരാണെന്ന് സംശയം ചോദിച്ച ഒരു വിദ്വാനെക്കുറിച്ച് പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അമ്മാതിരിയൊരു പണ്ഡിതനാണ് സഖാവ് സ്വാമി സന്ദീപാനന്ദഗിരി. സ്വാമിയെന്നത് അദ്ദേഹം സ്വയം വിളിക്കുന്ന ഒരു പേരാണ്. മറ്റാരെങ്കിലുമതം ഗീകരിച്ചിട്ടുണ്ടോ എന്നറിയില്ല. സ്വാമിയെന്ന് വിളിക്കുന്നതില്‍ ഒരു ഗമ പോരാതെ വരുമ്പോള്‍ പണ്ടുകാലത്തെ മഹാരാജാക്കന്മാരൊക്കെ പറയാറുള്ളതുപോലെ അദ്ദേഹം തന്നെത്തന്നെയങ്ങ് ബഹുമാനിക്കാറുമുണ്ട്. അപ്പോള്‍ പിന്നെ വിളി ‘നമ്മള്, നാം’ എന്നിങ്ങനെ മാറി വരും. ‘ഞാനൊരു സംഭവമാണ് കേട്ടോ’ എന്നമട്ടിലാണ് സഖാവിന്റെ ഗിരിപ്രഭാഷണങ്ങള്‍ നടക്കാറുള്ളത്. പാവം ഒരു ഗീതോപജീവിയാണ്. സപ്താഹങ്ങള്‍, നവാഹങ്ങള്‍, ചാനലുകള്‍ വഴി ഉദ്ബോധനങ്ങള്‍, ഭഗവദ്ഗീത പഠിപ്പിക്കാന്‍ പള്ളിക്കൂടം തുടങ്ങിയവയാണ് ഉപജീവന മാര്‍ഗം. ഇത്രകാലം നാട്ടുകാര്‍ക്ക് ഗീത പഠിപ്പിച്ചുകൊടുത്തിരുന്ന സഖാവ് സ്വാമി ഇപ്പോള്‍ പറയുന്നത് ഭഗവാന് ശ്രീകൃഷ്ണന് കമ്മ്യൂണിസ്റ്റാണെന്നാണ്. വയറ്റുപ്പിഴപ്പിന് വഴിതന്നവനെത്തന്നെ വേണമല്ലോ തെറി വിളിക്കാന്‍. കമ്മ്യൂണിസ്റ്റെന്ന് പറയുന്നത് തന്നെ ഒരു അശ്ലീലമായി മാറിക്കഴിഞ്ഞ മലയാളത്തില്‍ ശ്രീകൃഷ്ണനെ വിളിക്കാന്‍ ഇതിലും വലിയൊരു തെറിവാക്കുണ്ടോ എന്ന് സംശയം.
പഠിക്കുന്ന കാലത്ത് എസ്എഫ്ഐയും ഡിവൈഎഫ്ഐയുമൊക്കെയായിരുന്നു സഖാവ്. അന്ന് വിളിച്ചിരുന്ന മുദ്രാവാക്യങ്ങളെങ്കിലും അര്‍ത്ഥമറിഞ്ഞ് വിളിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഈ അബദ്ധം പറയില്ലായിരുന്നു. ഇങ്ക്വിലാബ് വിളിച്ച കാലത്ത് അതെങ്കിലും നേരെചൊവ്വെ പഠിക്കണ്ടെ. ഫലത്തില്‍ കമ്മ്യൂണിസമെന്താണെന്നും സന്ദീപാനന്ദന് അറിയില്ല. പിന്നെ ആശ്രമം മാറി കാഷായം ഉടുത്ത് ഗീതപറഞ്ഞ് നടന്നിട്ട് ശ്രീകൃഷ്ണനെയും മനസിലായിട്ടില്ല. സ്വാമിയുടെ പ്രഭാഷണം കേള്‍ക്കാന്‍ നടന്നിരുന്ന ഭക്തജനങ്ങള്ക്കിപ്പോഴാണ് കാര്യം തിരിഞ്ഞുതുടങ്ങിയതെന്ന് തോന്നുന്നു. അതിന്റെ ഫലമാവണം സ്വാമി ഇപ്പോള്‍ പോലീസ് സംരക്ഷണത്തിലാണ് ആധ്യാത്മികപ്രഭാഷണം നടത്തുന്നത്.
സ്വാമി ചിന്മയാനന്ദന് അദ്ദേഹത്തിന്റെ കൗമാരകാലത്ത് തിരുവണ്ണാമലയില്‍ രമണ മഹര്‍ഷിയെ കാണാന്‍ പോയ ഒരു കഥ കേട്ടിട്ടുണ്ട്. അവിടെച്ചെന്നപ്പോള്‍ രമണ മഹര്‍ഷിയെ കാണാന്‍ ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ടായിരുന്നുവത്രെ. എല്ലാവരും ദര്‍ശനം കഴിഞ്ഞ് പോയപ്പോഴാണ് ചിന്മയാനന്ദന്റെ ഊഴമെത്തിയത്. ‘എല്ലാവരും പോയി, ഇനി ഞാന്‍ മാത്രമേ ഉള്ളൂ’ എന്ന് പറഞ്ഞുകൊണ്ടാണ് ചിന്മയാനന്ദന് രമണമഹര്‍ഷിയുടെ മുന്നിലേക്ക് ചെന്നത്. അദ്ദേഹത്തിന്റെ പ്രതികരണം പൊടുന്നനെയായിരുന്നു, ‘ഉവ്വോ, ആ ഞാനും കൂടിപ്പോയാല്‍ തന്റെ പ്രശ്നവും തീര്‍ന്നു.’ ഉത്തരം സമുദ്രത്തോളമുള്ള അറിവാണ് ചിന്മയാനന്ദന് പകര്‍ന്നത്. ഞാനിസത്തില് പുറത്ത് കടന്ന് ജ്ഞനിയായിത്തീര്ന്ന, ഗീതാപ്രവചനങ്ങള്‍ കൊണ്ട് ജനകീയവിപ്ലവം സൃഷ്ടിച്ച ആ മഹാജ്ഞാനിയുടെ സാന്നിധ്യത്തില്‍ ഇരിക്കാന്‍ ഉടയതമ്പുരാന് അവസരം നല്‍കിയിട്ടുണ്ട് കോഴിക്കോട് ഗോവിന്ദപുരത്തുകാരന് സന്ദീപാനന്ദന്. എന്നിട്ടും ഗതിയിതാണെങ്കില്‍ അത് ദൈവവിധിയാണ്.
പ്രപഞ്ചത്തെ നിയന്ത്രിക്കാന്‍ കരുത്തുള്ള കര്മ്മഗീതയുണ്ട് കൈയില്‍. മനസ് പക്ഷേ മറ്റ് മഠങ്ങളുടെയും ആചാര്യന്മാരുടെയും മുന്നിലെത്തുന്ന ആള്‍ക്കൂട്ടത്തിന് പിന്നാലെയാണ്. അത് സൃഷ്ടിക്കുന്ന അസഹിഷ്ണുതയും അസൂയയും അവരോടുള്ള പുച്ഛമായി മുഖത്ത് വിരിയുന്നത് ഇപ്പോള്‍ സമൂഹം കാണുന്നുണ്ട്.
അതിപ്പോഴും കാണാത്ത ഒരേയൊരാള്‍ സഖാവ് സന്ദീപാനന്ദന് മാത്രമാണ്. പ്രഭാഷണവേളയില്‍ തന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ അവശ്യം കണ്ണാടിയില്‍ നോക്കി അദ്ദേഹം മനസ്സിലാക്കണം. അതെത്രമാത്രം അരോചകവും മറ്റുള്ളവരോട് വെറുപ്പും നിറഞ്ഞതാണെന്ന് സ്വയം വിലയിരുത്തണം. സ്വാമി എന്ന പദത്തിന് യജമാനന് എന്ന അര്‍ത്ഥമുണ്ട്. സ്വയം സ്വാമി എന്ന് നൂറ്റൊന്നാവര്‍ത്തി പറയുമ്പോള്‍ താനാരുടെയൊക്കെയോ സ്വാമിയാണെന്ന് ധാരണയുണ്ടാവുക സ്വാഭാവികമാണ്. അത്തരം സ്വാമിമാരുടെ മുന്നില്‍ ഭക്തര്‍ അടിയാളന്മാരാണ്. അവരാണ് വിപ്ലവങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നത്. അത്തരം കലാപങ്ങള്‍ സ്വാമിമാരുടെ നേരെ തന്നെയാവുമ്പോള്‍ അതിനെ സ്വയംകൃതാനര്‍ത്ഥമെന്നേ പറയാനാവൂ.
സഖാവ് സന്ദീപാനന്ദന് കേരളത്തില്‍ നടമാടുന്നുവെന്ന് അദ്ദേഹംതന്നെ ആരോപിക്കുന്ന ആത്മീയക്കച്ചവടത്തിനെതിരെ സമരത്തിലാണ്. ജോണ്‍ ബ്രിട്ടാസും കൈരളി ടിവിയും ഒരുകൂട്ടം ഇസ്ലാമിക മാധ്യമങ്ങളുമാണ് കൂട്ട്. ചാനലുകള്‍തോറും പരിപാടികള്‍ നടത്തി പെട്ടിപൂട്ടും മുമ്പ് സ്കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ അക്കൗണ്ട് നമ്പരും ഐഎഫ്എസ്സി കോഡുമൊക്കെ വിസ്തരിച്ച് പറഞ്ഞ് വിനയാന്വിതനാകുന്ന സന്ദീപാനന്ദയുടേത് കച്ചവടമല്ല, ശുദ്ധമായ സേവനപ്രവര്‍ത്തനമാണ്. അതൊരുതരം പിരിവല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഒരു മണിക്കൂറോ അരമണിക്കൂറോ നീളുന്ന പ്രഭാഷണത്തിന്റെ സത്ത കാച്ചിക്കുറുക്കിയെടുത്ത് പറയുന്ന ഗുണപാഠം മാത്രമാണ് ആ അക്കൗണ്ട് നമ്പര്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടുള്ള സ്വാമിയുടെ അപേക്ഷയെന്ന് കരുതണം.
ദോഷം പറയരുതല്ലോ, പ്രഭാഷണം നടത്തുമ്പോഴുള്ള ഞാനിസം ആ സമയത്ത് ഉണ്ടാകില്ല. തികഞ്ഞ വിനയം മാത്രം. സപ്താഹങ്ങള്‍ക്ക് ലക്ഷത്തിന് മേലാണ് ദക്ഷിണ. അത് അറിഞ്ഞുതരണം, ചോദിച്ചുവാങ്ങില്ല. വര്‍ഷാവര്‍ഷം തീര്‍ത്ഥാടനം. ശ്രീകൃഷ്ണനും മഹാഭാരതവും രാമായണവും ശ്രീരാമനുമൊന്നും ചരിത്രത്തിന്റെ ഭാഗമല്ലെന്ന തികഞ്ഞ ബോധമുണ്ട് സ്വാമിക്ക്. എന്നാലും അയോധ്യയും മഥുരയും നൈമിശാരണ്യവും കുരുക്ഷേത്രവുമൊക്കെ ടൂറിന് പറ്റിയ ഇടങ്ങളാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഒന്നും കച്ചവടമല്ല. ഒരു ഭക്തജനസേവനം……
രാമായണത്തില്‍ കാലനേമിയുടെ കഥ പറയുന്നുണ്ട്. കാലനേമി വാമചാരിയാണ്. അസുരനെന്ന് അര്‍ത്ഥം. വാമചാരിക്ക് ഇന്ന് ഇടതുചേര്‍ന്ന് ചരിക്കുന്നവന് എന്നും അര്‍ത്ഥം കാണണം. ധര്‍മ്മവും അധര്‍മ്മവും ഏറ്റുമുട്ടിയ രാമരാവണയുദ്ധത്തില്‍ വീണുപോയ രാമസേനയെ ഉണര്‍ത്താന്‍ ഹനൂമാന് മൃതസഞ്ജീവനി തേടിപ്പോയപ്പോഴാണ് രാവണന്റെ നിര്‍ദ്ദേശമനുസരിച്ച് കാലനേമി കാഷായമുടുത്തത്. ഹനൂമാനെ വഴിതെറ്റിക്കുകയും ഇല്ലാതാക്കുകയുമായിരുന്നു ഉന്നം. കാവിയുടുത്തവരെ കാണുമ്പോള്‍ കാലുതൊട്ടുവണങ്ങുന്ന ഭക്തസമൂഹത്തിന്റെ പ്രതിനിധിയാണ് ഹനൂമാന്. അവന് വസ്തുത തിരിച്ചറിയുന്നതുവരെയേ കാലനേമിമാരുടെ കാഷായത്തിന് ആയുസുള്ളൂ. രാമായണകര്‍ത്താവ് എത്ര ദീര്‍ഘദര്‍ശിയാണെന്ന് നോക്കൂ.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: