ന്യൂദല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണത്തിനു പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയാണെന്ന സംശയം നിലനില്‍ക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിനെ പ്രതിക്കൂട്ടിലാക്കുന്നു. ഐഎസ്ഐ ഏജന്റായ പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാര്‍ തന്റെ ഭര്‍ത്താവിനു പിന്നാലെ നടക്കുകയാണെന്ന് മരണത്തിന് ദിവസങ്ങള്‍ക്കുമുമ്പ് സുനന്ദ വെളിപ്പെടുത്തിയിരുന്നു. ഐപിഎല്‍ ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട് ഈ മനുഷ്യന് ചെയ്ത തെറ്റുകള്‍ താന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നും ഭര്‍ത്താവായ തരൂരിനെ പരാമര്‍ശിച്ച് സുനന്ദ വ്യക്തമാക്കിയിരുന്നു. ഇനിയിത് അനുവദിക്കാനാവില്ലെന്നും സഹിക്കാനാവില്ലെന്നും കൂടി സുനന്ദ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി.
രാജ്യത്തെ ഞെട്ടിച്ച ഈ വെളിപ്പെടുത്തലിനുശേഷം എല്ലാം പൂര്‍വസ്ഥിതിയിലായെന്ന് സുനന്ദ പ്രസ്താവിക്കുകയുണ്ടായെങ്കിലും അത് അവരെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ചതായിരുന്നുവത്രെ. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നതില്‍നിന്ന് സുനന്ദയെ തടയാന്‍ അവരെ വകവരുത്താന്തന്നെ തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു ഈ തിരുത്തെന്നും സംശയമുയര്‍ന്നിരുന്നു.
മെഹര്‍ തരാറുമായി ശശി തരൂരിനുള്ള ബന്ധത്തെപ്പറ്റി സുനന്ദ നടത്തിയ വെളിപ്പെടുത്തല്‍ അത്രപെട്ടെന്ന് തള്ളിക്കളയാനാവില്ലെന്നാണ് ഐഎസ്ഐയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ച് നിരീക്ഷിക്കുന്നവര്‍ കരുതുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ-ഭരണരംഗത്തെ പ്രമുഖരെ സ്വാധീനിക്കാന്‍ സുന്ദരികളായ സ്ത്രീകളെ നിയോഗിക്കുന്നത് ഐഎസ്ഐയുടെ രീതിയാണ്. ‘രഹസ്യ ആയുധം’ എന്നാണ് ഇത്തരക്കാരായ വനിതകളെ വിശേഷിപ്പിക്കാറുള്ളത്. മെഹര്‍ തരാറും തരൂരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നത് ഒഴിവാക്കാന്‍ സുനന്ദയെ ഐഎസ്ഐ ആസൂത്രിതമായി വകവരുത്തുകയായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.
രാജസ്ഥാനിലെ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ പോകാതിരുന്നത് അസുഖബാധിതനായ സുനന്ദയെ പരിചരിക്കാനായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതേ തരൂര്‍ ഭാര്യക്കൊപ്പം കഴിയാതെ ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി ലഭിച്ചിട്ടില്ല. മാത്രമല്ല, കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് എല്ലാ സൗകര്യങ്ങളുമുള്ള ഔദ്യോഗികവസതിയുള്ളപ്പോള് എന്തിനാണ് ദല്‍ഹിയിലെ സ്വകാര്യ ഹോട്ടലില്‍ സുനന്ദയെ താമസിപ്പിച്ചതെന്ന ചോദ്യവും ഉയരുകയുണ്ടായി.
ഹോട്ടല്‍മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നതിന് തൊട്ടുമുമ്പുവരെ സുനന്ദ ട്വിറ്ററില്‍ സജീവമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയെന്നും ആരോപണമുണ്ട്. “സംഭവിക്കാനുള്ളത് സംഭവിക്കും, പുഞ്ചിരിച്ചുകൊണ്ട് വിടവാങ്ങും”എന്ന യാത്രാമൊഴി കുറിക്കാന്‍ അങ്ങേയറ്റം അവശനിലയിലായിരുന്ന സുനന്ദക്ക് കഴിയുമായിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സുനന്ദയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക്ചെയ്ത് ഇങ്ങനെയൊരു യാത്രാമൊഴി കുറിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്ച്ചാവിഷയമായിരുന്നിട്ടും സുനന്ദയുടെ മരണത്തെ ഐഎസ്ഐയുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളോട് തരൂര്‍ പ്രതികരിക്കാതിരിക്കുന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: