വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരത്ത് കുഴല്‍ കിണറില്‍ വീണ മൂന്നര വയസുകാരി മരിച്ചു. വില്ലുപുരം സ്വദേശി മധുമിതയാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ഇന്നലെ രാവിലെ പത്തു മണിയോടെ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്.
പതിനെട്ടു മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ സംഭവ സ്ഥലത്തുണ്ടായിരുന്ന ഡോക്ടര്‍മാരുടെ സംഘം കുട്ടിക്കു പ്രാഥമിക ചികത്സ നല്കി.
തുടര്‍ന്ന് കുട്ടിയെ കള്ളക്കുറിശിയിലുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും പുലച്ചെ നാലേകാലോടെ കുട്ടി മരിച്ചു. 500 അടി താഴ്ചയുള്ള കിണറില്‍ 28 അടി താഴ്ചയിലാണ് കുഞ്ഞ് കുടുങ്ങിക്കിടന്നത്.
അഗ്നിശമന സേനയെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പാറ നിറഞ്ഞപ്രദേശമായതിനാല് സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ബുദ്ധിമുട്ടായി.
വൈകിട്ടോടെ തിരുച്ചിയില്‍ നിന്നു ദുരന്ത നിവാരണ സേന എത്തിയെങ്കിലും പുലര്‍ച്ചെയാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്. പകല്‍ മുഴുവന്‍ കനത്ത ചൂടില്‍ കുഴിക്കുള്ളില്‍ കിടക്കുന്നത് അപകടമാണെന്ന് ഡോക്ടര്‍മാര്‍ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടിയുടെ സംസ്കാരം ഉച്ചക്ക് വീട്ടില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: