ഇന്ത്യയിലെ ഏതാണ് 175 ലോക്സഭാ മണ്ഡലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് മുസ്ലിങ്ങള്‍ നിര്‍ണ്ണായക ശക്തിയാണ്. 60 മണ്ഡലങ്ങളില്‍ മുസ്ലിം വോട്ട് 30 ശതമാനത്തിലും കൂടുതലാണ്. ഈ വോട്ട് ബാങ്കാണ് കോണ്‍ഗ്രസിന്റെ കരുത്ത്. അത് നിലനിര്‍ത്താനാണ് ഹിന്ദു വര്‍ഗ്ഗീയതയെ ഉയര്‍ത്തിക്കാണിക്കുന്നത്. മുസ്ലിങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പിന്നിലല്ല. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസും മുസ്ലിം പ്രീണനം മുഖമുദ്രയാക്കിയ മാര്‍ക്സിസ്റ്റുപാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ആര്‍ജെഡിയും ഒക്കെ ഭരിച്ച സംസ്ഥാനങ്ങളിലാണ് മുസ്ലിങ്ങള്‍ പിന്നില്‍ നില്‍ക്കുന്നത്. ബംഗാള്‍, ആസാം, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മുസ്ലിങ്ങള്‍ കൂടുതല്‍ പിന്നോക്കമായത്. സിപിഎം തുടര്‍ച്ചയായി മൂന്നര പതിറ്റാണ്ട് ഭരിച്ച പശ്ചിമബംഗാളിലാണ് മുസ്ലിങ്ങള്‍ ഏറ്റവും പിന്നോക്കം.
ഇന്ത്യയിലെ കപടമതേതര രാഷ്ട്രീയം മുസ്ലിങ്ങളെ വോട്ട് ബാങ്കായി മാത്രം കരുതുന്നു. അവരുടെ പിന്നോക്കാവസ്ഥയാണ് കപട മതേതരത്വത്തിന്റെ കരുത്ത്. എന്നാല്‍ ബിജെപി അവരെ ഇന്ത്യന്‍ പൗരന്മാരായി മാത്രം കരുതുന്നു. സര്‍വമത സമഭാവനയുടെ വെളിച്ചത്തില്‍ എല്ലാവര്ക്കും തുല്യനീതിയാണ് ലക്ഷ്യമാക്കുന്നത്. ന്യൂനപക്ഷ വോട്ടിനേക്കാള്‍ ന്യൂനപക്ഷങ്ങളുടെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. മുസ്ലിങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണ്. ഒരുപക്ഷെ മതവിശ്വാസത്തില്‍ മാത്രമാണ് അവര്‍ ന്യൂനപക്ഷമാകുന്നത്.
ബിജെപിയും ദളിതരും
പിന്നോക്ക വിഭാഗങ്ങളും
സ്വതന്ത്ര ഭാരതത്തില്‍ അഞ്ചര പതിറ്റാണ്ട് കോണ്‍ഗ്രസ് ഭരണം നടത്തിയിട്ടും വികസന പ്രക്രിയയില്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്കവിഭാഗങ്ങളും ദളിതരും അവഗണിക്കപ്പെട്ടു. വികസനം ചില വിഭാഗങ്ങളില്‍ ഒതുങ്ങി. ഈ അവസ്ഥ മാറണം. പിന്നോക്ക അവശ വിഭാഗങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും ശാക്തീകരിക്കുകയാണ് ബിജെപിയുടെ പദ്ധതി. പിന്നോക്ക-ആദിവാസി-ദളിത് പിന്തുണയിലാണ് മദ്ധ്യപ്രദേശിലും ജാര്‍ഖണ്ഡിലും ചത്തീസ്ഗഢിലും ഗുജറാത്തിലും രാജസ്ഥാനിലും കര്‍ണ്ണാടകത്തിലും ബിജെപി വിജയം വരിക്കുന്നത്. ഭാരതത്തെ നയിക്കാന്‍ പ്രാപ്തനായ ഒരു പിന്നോക്കവിഭാഗക്കാരനെ വളര്‍ത്തി എടുത്തത് ഹിന്ദുത്വരാഷ്ട്രീയമാണ്. ഒരു ചായ വില്‍പ്പനക്കാരന്റെ മകനായ നരേന്ദ്രമോദിക്ക് വേണമെങ്കില്‍ കോണ്‍ഗ്രസ് ഓഫീസില്‍ വന്ന് ചായ വില്‍ക്കാം എന്ന് പരിഹസിച്ച കോണ്‍ഗ്രസിന്റെ രാഷ്ട്രീയം അടിസ്ഥാനപരമായി ദളിത് വിരുദ്ധമാണ്. എന്നാല്‍ സ്വന്തം തൊഴിലില്‍ നരേന്ദ്രമോദിയ്ക്ക് അഭിമാനമേ ഉള്ളൂ. കുടുംബ മാഹാത്മ്യം വിളമ്പുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വലിച്ചെറിയും. പിന്നോക്ക വിഭാഗങ്ങള്‍ക്ക് അധികാരം സ്വപ്നം കാണണമെങ്കില്‍ ഹിന്ദുത്വ രാഷ്ട്രീയം ശക്തമാകണം. 1996 നുശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണസീറ്റുകളില്‍ വലിയൊരു ശതമാനം ബിജെപിയാണ് വിജയിക്കുന്നത്. ഭാരതമാതാവിന്റെ മക്കളെ ഒന്നായികാണുന്ന ഹിന്ദുത്വരാഷ്ട്രീയമാണ് ദളിതര്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും വികസനം പ്രാപ്തമാക്കാന്‍ കഴിയുന്ന ശക്തി എന്ന് ഇതിനകം ബിജെപി തെളിയിച്ചുകഴിഞ്ഞു. 2014ലെ തെരഞ്ഞെടുപ്പില്‍ അംബേദ്കറുടെ രാഷ്ട്രീയത്തിന്റെ പിന്‍ഗാമിയായ രാംദാസ് അത്വാലയുടെ പാര്‍ട്ടിയും (ആര്‍പിഐ) റാംവിലാസ് പാസ്വാന്റെ എല്‍ജെപിയും ഉദിത് രാജിനെപോലുള്ള ദളിത് പ്രക്ഷോഭകരും തമിഴ്നാട്ടില്‍ പിഎംകെപോലുള്ള മറ്റ് പിന്നോക്കക്കാരുടെ പാര്‍ട്ടികളും ബിജെപി പക്ഷത്താണ് എന്നത് എടുത്തുപറയേണ്ടതാണ്. മാത്രമല്ല പട്ടികജാതിക്കാര്‍ക്ക് നല്‍കിവരുന്ന സംവരണം അട്ടിമറിക്കാനുള്ള നിര്‍ദ്ദേശം വച്ച രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയുമെന്ന് പറയുന്ന ഏക പാര്‍ട്ടിയും ബിജെപിയാണ്. കേരളത്തിലെ അവശ പിന്നോക്ക വിഭാഗങ്ങള്‍ ഇന്ന് കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് ചങ്ങല പൊട്ടിച്ചെറിയാന്‍ തയ്യാറെടുക്കുകയാണ്.
മോദിക്കെതിരെ ആഗോള
ഗൂഢാലോചന
നരേന്ദ്രമോദിക്കെതിരായി ആഗോള ഗൂഢാലോചന നടക്കുന്നത് എന്തുകൊണ്ടെന്ന് വിലയിരുത്തപ്പെടണം. സാമ്രാജ്യത്വ ശക്തികളും ആഗോള മതപരിവര്‍ത്തന ശക്തികളും ശക്തമായൊരു ഇന്ത്യയെ ഭയക്കുന്നു. നെഹ്റു മുതല്‍ ഡോ. മന്‍മോഹന്‍സിംഗ് വരെയുള്ള നേതൃത്വത്തെ ആംഗ്ലോ-അമേരിക്കന്‍ ശക്തികള്‍ പിന്തുണക്കുകയുണ്ടായി. ഇന്ദിരാഗാന്ധിയെ റഷ്യന്‍ സാമ്രാജ്യത്വമാണ് പിന്തുണച്ചത്. നരസിംഹറാവുവും മന്‍മോഹന്‍സിഗും അമേരിക്കയ്ക്ക് ഏറ്റവും പ്രിയങ്കരരായിരുന്നു. യുപിഎ ഭരണകൂടം അമേരിക്കന്‍ താല്പര്യം മാനിച്ചാണ് നയങ്ങള്‍ സ്വീകരിച്ചത്. ഇന്ത്യയില്‍ ചില്ലറ വ്യാപാര മേഖലയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കടന്നുവരാന്‍ പരസ്യമായാണ് അമേരിക്ക ശ്രമിച്ചത്. ഭാരതത്തെ ഒരു കമ്പോളമായി നിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. മന്‍മോഹന്‍സിംഗിനെപ്പോലെ ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയെ വാഴിക്കാനാണ് ആഗോളശക്തികള്‍ ശ്രമിക്കുന്നത്. നരേന്ദ്രമോദിക്ക് യുഎസ് വിസ നല്‍കരുതെന്ന് ആവശ്യപ്പെടുന്ന അറുപതില്പരം എം.പിമാര്‍ ഒപ്പിട്ട കത്ത് അമേരിക്കന്‍ സര്‍ക്കാരിന് അയച്ചത് ഈ അവസരത്തില്‍ എടുത്തുപറയേണ്ടതുണ്ട്. ഹിന്ദുത്വ രാഷ്ട്രീയവും നരേന്ദ്രമോദിയും ശക്തമായ ഒരു ഭാരതത്തെ സൃഷ്ടിക്കും എന്ന ഭയമാണ് ആഗോള ശക്തികള്‍ ഹിന്ദുത്വത്തിനെതിരെ തിരിയാന്‍ കാരണം. വലിയൊരു ശതമാനം ഇംഗ്ലീഷ് മാധ്യമങ്ങള്‍ ആഗോളശക്തികളുടെ നിയന്ത്രണത്തിലാണ്. പ്രചാരണ യുദ്ധത്തിലൂടെ ഹിന്ദുത്വത്തെ പ്രതികൂട്ടിലാക്കാന്‍ അവര്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്. ദേശസ്നേഹികള്‍ ഈ ഗൂഢാലോചന തിരിച്ചറിയണം. ചുരുക്കത്തില്‍ ഇന്ത്യ ഒരു വന്‍ ശക്തിയാകുന്നതിനെ ഭയക്കുന്ന ആഗോള ശക്തികളും നവ കൊളോണിയലിസത്തിന്റെ വക്താക്കളും നരേന്ദ്രമോദിയെ എതിര്‍ക്കുന്നു.
ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് വാജ്പേയി-അദ്വാനി, അദ്വാനി-മോദി ഫോര്‍മുല. മതേതര മാധ്യമങ്ങള്‍ ഒരു കാലത്ത് അടല്‍ബിഹാരി വാജ്പേയിയെ മൃദുഹിന്ദുത്വവാദിയായും അദ്വാനിയെ തീവ്രവാദിയുമായി ചിത്രീകരിച്ചിരുന്നു. ബാബറി മസ്ജിദ് പ്രശ്നമൊക്കെ അദ്വാനിയുടെ തലയിലാണ് വച്ചിരുന്നത്. രസകരമായ വസ്തുത, നരേന്ദ്രമോദി രംഗത്തുവന്നതോടെ അദ്വാനിയെ നല്ലവനായി ചിത്രീകരിക്കുകയും മോദിയെ തീവ്രവര്ഗ്ഗീയവാദിയാക്കുകയുമാണ് കപടമതേതര മാധ്യമങ്ങളും ചില എഴുത്തുകാരും. ശക്തനായ നേതാവിനെ തടയുകയാണ് ലക്ഷ്യം. 2004-ലും 2009-ലും അദ്വാനി തന്നെയായിരുന്നു ബിജെപിയെ തെരഞ്ഞെടുപ്പില്‍ നയിച്ചത്. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത് വരുന്ന അഞ്ചുവര്‍ഷം രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുണ്ട് എന്ന് തെളിയിച്ചതുകൊണ്ടാണ്.
ചുരുക്കത്തില്‍ 2014ലെ തെരഞ്ഞെടുപ്പ് ഒരു ചരിത്ര മുഹൂര്‍ത്തമാണ്. ഇന്ത്യന്‍ ജനതയെ ആറര പതിറ്റാണ്ട് കപടമതേതര ചര്‍ച്ചകളിലും വര്‍ഗ്ഗീയ പ്രീണന നയങ്ങളിലും തളച്ചിട്ട കോണ്‍ഗ്രസ്-ഇടതുപക്ഷ രാഷ്ട്രീയം തകര്‍ത്തെറിയാന്‍ ഇന്ത്യയിലെ വോട്ടര്‍മാര്‍ തയ്യാറെടുക്കുകയാണ്. രാജ്യത്തെ വന്‍ ശക്തിയാക്കാന്‍ പ്രാപ്തമായ നേതൃത്വവും പ്രസ്ഥാനവും രാഷ്ട്രീയ സഖ്യവുമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഒരു ഭാഗത്ത് നില്‍ക്കുന്നത്. നിഷേധത്തിന്റെയും നിരാശയുടെയും കപട രാഷ്ട്രീയം മറുഭാഗത്തുണ്ട്. രാജ്യത്തിനുവേണ്ടത് വികസനവും സുരക്ഷയും സമൃദ്ധിയുമാണ്. ജാതിമത വേര്‍തിരിവുകളെ മറന്ന് ഭാരതത്തിന്റെ മക്കളാണ് എല്ലാവരും എന്ന കാഴ്ചപ്പാട് ഉണ്ടാവണം. പുതിയൊരു ജനാധിപത്യസംസ്കാരത്തിന്റെ വിജയം അതുകൊണ്ട് തന്നെ അനിവാര്യമാണ്.
1977ലേതുപോലെ 2014ലും ചരിത്രപരമായ വിധിയുണ്ടാവും. കുടുംബാധിപത്യത്തിന്റെ അവസാനവും യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ കരുത്തും ഈ തെരഞ്ഞെടുപ്പില്‍ പ്രകടമാകും. 1977ല്‍ ഉണ്ടായ വിജയം നിലനിര്‍ത്താന്‍ ജനാധിപത്യവാദികള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ 2014ലെ വിജയം നിലനിര്‍ത്താന്‍ ഭാരതത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ എല്ലാ കരുതലുമെടുക്കും എന്നതില്‍ സംശയമില്ല. അടിസ്ഥാന ജനവിഭാഗങ്ങളുടെ സര്‍ക്കാരായിരിക്കും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുന്നത്. സമഭാവനയുടെയും സഹവര്‍ത്തിത്വത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ സമഗ്രവികസനത്തിന്റെ പന്ഥാവില്‍ ഇന്ത്യന്‍ രാഷ്ട്രീയം എത്തിനില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ കൊളോണിയല്‍ രാഷ്ട്രീയ പൈതൃകവും കുടുംബാധിപത്യവും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ ശീതസമരകാലസ്മൃതികളില് മയങ്ങി കിടക്കുന്ന നിഷേധത്തിന്റെ രാഷ്ട്രീയവും ഈ തിരഞ്ഞെടുപ്പോടെ ഒരു ഓര്‍മ്മയാവും എന്ന് വിശ്വസിക്കാം. അതാണ് ചരിത്രത്തില്‍ 2014ലെ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്.
(അവസാനിച്ചു)
ഡോ. കെ. ജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: