കൊച്ചി: എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ സമാപിച്ച നാലാമത് സംസ്ഥാന യൂത്ത് അത്ലറ്റിക് മീറ്റില്‍ പാലക്കാട് ഓവറോള്‍ കിരീടം നേടി. 209 പോയിന്റുകള്‍ നേടിയാണ് പാലക്കാട് കഴിഞ്ഞ തവണത്തെ കിരീടം നിലനിര്‍ത്തിയത്. 122 പോയിന്റോടെ എറണാകുളം രണ്ടാം സ്ഥാനവും 90 പോയിന്റുകളുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി.
12 സ്വര്‍ണവും 10 വെള്ളിയും 8 വെങ്കലവും നേടിയാണ് പാലക്കാട് രണ്ടാം തവണയും കിരീടം സ്വന്തമാക്കിയത്. എറണാകുളം ഏഴു വീതം സ്വര്‍ണവും വെള്ളിയും നാല് വെങ്കലവും നേടിയപ്പോള്‍ മലപ്പുറത്തിന്റെ അക്കൗണ്ടില്‍ മൂന്ന് സ്വര്‍ണവും 2 വെള്ളിയും 7 വെങ്കലവുമെത്തി.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലും ഇരുവിഭാഗത്തിലും പാലക്കാട് തന്നെയാണ് ചാമ്പ്യന്മാര്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ച് വീതം സ്വര്‍ണ്ണവും വെള്ളിയും നാല് വെങ്കലവുമടക്കം 102 പോയിന്റും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 7 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമടക്കം 107 പോയിന്റും പാലക്കാട് കരസ്ഥമാക്കിയാണ് ഒന്നാമതെത്തിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 73 പോയിന്റുമായി മലപ്പുറം രണ്ടാമതും 62 പോയിന്റുമായി എറണാകുളം മൂന്നാമതുമത്ത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 60 പോയിന്റ് നേടിയ എറണാകുളത്തിനാണ് രണ്ടാം സ്ഥാനം. 53 പോയിന്റുള്ള കോട്ടയം മൂന്നാമതെത്തി.
ഇന്നലെ 10 പുതിയ മീറ്റ് റെക്കോഡുകളാണ് പിറന്നത്. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ യു. നിഥിന്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിന്റെ മെയ്മോന് പൗലോസ്, ഡെക്കാത്തലണില്‍ ആലപ്പുഴയുടെ ദിനീഷ്.ഡി, 10000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോടിന്റെ ടി.കെ അരുണ്‍ദേവ്, പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ കണ്ണൂരിന്റെ ആതിര സുരേന്ദ്രന്, ഹൈജമ്പില്‍ കോട്ടയത്തിന്റെ ലിബിയ ഷാജി, ഡിസ്ക്കസ് ത്രോയില്‍ പാലക്കാടിന്റെ ഇ. നിഷ, ജാവലിനില്‍ പാലക്കാടിന്റെ രചന.ജെ, 5000 മീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ തന്നെ കെ.ടി. നീന, 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ പി. മഞ്ജു എന്നിവരാണ് ഇന്നലെ പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റില്‍ 17 റെക്കോര്‍ഡുകളാണ് തിരുത്തിക്കുറിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: