പാലക്കാട്ടെ പുതുക്കോട് പഞ്ചായത്തിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച ഓലഞ്ചേരില് രാജഗോപാല്‍ എന്ന ഒ.രാജഗോപാല്‍ 1962ല്‍ ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നപ്പോള്‍ ഒരിക്കല്‍ രാജ്യസഭയിലെത്തുമെന്നോ മന്ത്രിയാകുമെന്നോ എന്നൊന്നും പ്രതീക്ഷിച്ചില്ല. അങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല കേരളത്തില്‍ ജനസംഘത്തിന്റെയോ പിന്നീട് ബിജെപിയുടെയോ പ്രവര്‍ത്തനം. ഇന്ന് കേരളം മുഴുവന്‍ ഒ.രാജഗോപാലിനെ ആദരിക്കുകയും സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായി കാണുകയും ചെയ്യുന്നു. ബിജെപിയിലൂടെ അദ്ദേഹം വളര്‍ത്തിയെടുത്ത വ്യക്തിപ്രഭാവമാണത്. അതിനാല്‍ രാജഗോപാലിനൊപ്പം ബിജെപിയും ആദരിക്കപ്പെടുന്നു.
ഒന്നും പ്രതീക്ഷിക്കാതെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ അദ്ദേഹം മറ്റൊരു സംസ്ഥാനത്തില്‍ നിന്നാണെങ്കിലും രാജ്യസഭയിലെത്തുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്തു. മന്ത്രിയായ ശേഷവും നിസ്വാര്‍ത്ഥ പ്രവര്‍ത്തനമാണ് രാജഗോപാല്‍ കാഴ്ചവച്ചത്. കേരളത്തിനെന്നും ഓര്‍ക്കാവുന്ന കുറെ നല്ല കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. എതിരാളികളെക്കൊണ്ടു പോലും നല്ലതു പറയിച്ചു. റയില്‍വേ വികസനത്തില്‍ അത്ഭുതകരമായ മുന്നേറ്റമാണ് റയില്‍വേമന്ത്രി എന്ന നിലയില്‍ രാജഗോപാല്‍ നടത്തിയത്. അടല്‍ബിഹാരി വാജ്പേയി മന്ത്രിസഭയില്‍ രാജഗോപാല്‍ മന്ത്രിയായിരുന്ന കാലം കേരളത്തിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. കേരളത്തിന്റെ റയില്‍വേ വികസനത്തിന് ഏറ്റവും കൂടുതല്‍ പണം കഴിഞ്ഞ 50 വര്‍ഷത്തിനിടെ അനുവദിച്ചത് രാജഗോപാല്‍ മന്ത്രിയായിരുന്ന കാലത്താണ്. റയില്‍ പാത വികസനം, വൈദ്യുതീകരണം എന്നിവയ്ക്കായി ഏതാണ്ട് 500 കോടിയോളം രൂപ കേരളത്തിനു ലഭിച്ചു. റയില്‍വേ മേല്‍പാതകളുടെ നിര്‍മ്മാണത്തിന് ഇത്രത്തോളം ഇടപെടല്‍ നടത്തിയിട്ടുള്ള മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല. പുതിയ തീവണ്ടികളും പദ്ധതികളും നിരവധി കേരളത്തിലേക്ക് വന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിക്കു പോലും രാജഗോപാലിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ടി വന്നു.
1956 മുതല്‍ 68 വരെ പാലക്കാട് അഭിഭാഷകനായിരുന്നു അദ്ദേഹം. 1967ല്‍ കോഴിക്കോട്ട് നടന്ന ജനസംഘം അഖിലേന്ത്യാ സമ്മേളനത്തിന്റെ സ്വാഗതസംഘം ജനറല്കണ്വീനറായിരുന്നു. ആ സമ്മേളനത്തില്‍ വച്ചാണ് ജനസംഘം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. 1968 ഫെബ്രുവരി 11 ന് ദീനദയാല്‍ ഉപാധ്യായ ബലിദാനിയായപ്പോള്‍ രാജഗോപാല്‍ അഭിഭാഷക ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്കി അറസ്റ്റ് വരിച്ച അദ്ദേഹം മലപ്പുറം ജില്ലാ വിരുദ്ധ സമരം സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്കാണ് വഹിച്ചത്. ബംഗ്ലാദേശിനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ സമരം നടത്തിയതിന് ശിക്ഷിക്കപ്പെട്ട് തീഹാര്‍ ജയിലിലായി. അടിയന്തിരാവസ്ഥയില്‍ മിസാ പ്രകാരം തടവിലാക്കപ്പെട്ടു. 1975 ജൂലായിയില്‍ പിടിയിലായ രാജഗോപാലിനെ 1977 ഫെബ്രുവരിയിലാണ് മോചിപ്പിച്ചത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ജനസംഘം ഉള്‍പ്പെട്ട ജനതാപാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍സെക്രട്ടറിയായി. 1980ല്‍ ബിജെപി രൂപംകൊണ്ടപ്പോള്‍ അതിന്റെ കേരളത്തിലെ ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം. 1984 മുതല്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗമായിട്ടായി പ്രവര്‍ത്തനം. അഖിലേന്ത്യാ ഉപാദ്ധ്യക്ഷനും ജനറല്‍ സെക്രട്ടറിയുമായി.
ജീവിതത്തിലെ കൃത്യനിഷ്ടയും സത്യസന്ധതയും രാജഗോപാലിന്റെ മുഖമുദ്രയാണ്. സൗമ്യമായ പ്രകൃതവും ആരോടും ക്ഷോഭിക്കാത്തതും, പരിഭവിക്കാത്തതുമായ സ്വഭാവവും ആത്മീയാടിത്തറയും പ്രവര്‍ത്തകരും അടുപ്പക്കാരും രാജേട്ടനെന്നു വിളിക്കുന്ന രാജഗോപാലിനെ വ്യത്യസ്തനാക്കുന്നു.
രാജഗോപാല്‍ നിരവധി തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ട്. 1970ല്‍ പാലക്കാട് നിയമസഭാമണ്ഡലത്തിലും 80ല്‍ കാസര്‍കോടും 84ല്‍ മഞ്ചേശ്വരത്തും മത്സരിച്ചു. 1991ല്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി. 1992ലും 1998ലും മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തി. 1999ല്‍ വീണ്ടും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി. 2006ല്‍ പാലക്കാട്ടും 2011ല്‍ നേമത്തും 2012ല്‍ നെയ്യാറ്റിന്‍കരയിലും അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി.
ആദ്യകാലത്തെ തെരഞ്ഞെടുപ്പുകളില്‍ പലതും തോല്‍ക്കാനായുള്ള പോരാട്ടമായിരുന്നു. താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ നിലപാടുറപ്പിക്കാനുള്ള പോരാട്ടം. എന്നാല്‍ ഇപ്പോള്‍ അത് ജയിക്കാന്‍ മാത്രമുള്ള മത്സരമായി. കേന്ദ്രത്തില്‍ ഉറച്ചതും സംശുദ്ധവുമായ ഭരണമുണ്ടാക്കാനുള്ള തെരഞ്ഞെടുപ്പില്‍ രാജഗോപാല്‍ തിരുവനന്തപുരത്തു നിന്ന് ജയിച്ചു വരുമ്പോള്‍ കേന്ദ്രത്തില്‍ മന്ത്രിയാകുമെന്ന് ഉറപ്പ്. കഴിഞ്ഞ കേന്ദ്ര സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് എട്ട് മന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ‘കുമ്പിളിലായിരുന്നു കഞ്ഞി’. എന്നാല്‍ ഒരു രാജഗോപാല്‍ മതി, കേരളത്തില്‍ വികസന വസന്തം സൃഷ്ടിക്കാന്‍. തിരുവനന്തപുരത്തെ ജനത അത് തിരിച്ചറിഞ്ഞു കഴിഞ്ഞു.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: