കൊച്ചി: കോതമംഗലം പൂക്കാരപാറ കോലക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കോതമംഗലം പൂക്കാരപാറ പൂക്കാരമൂതലല് പരീതിന്റെ മക്കളായ കുഞ്ഞുമുഹമ്മദ്, ബാവ, റഹീം, ഇബ്രാഹിം, ഇവരുടെ ബന്ധുവായ പോത്താനിക്കാട് മടയൂര് കരയില്‍ മരോട്ടിക്കല്‍ വീട്ടില്‍ മുഹമ്മദ് മകന് ഷമീര്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കി വെറുതെവിട്ടത്. 2009ല്‍ എറണാകുളം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി നാലുപ്രതികളെയും ജീവപര്യന്തം ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയും യുവാവുമായ അസീസിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി എന്നായിരുന്നു പ്രതികള്‍ക്കെതിരെയുള്ള കേസ്. 2004 ഫെബ്രുവരി 21നായിരുന്നു സംഭവം. അന്നു രാത്രി ഒമ്പതിന് പൂക്കരപാറയിലുള്ള സഹോദരിയുടെ വീട്ടിലേക്കു അസീസ് പോകും വഴി അയല്‍വാസികളായ പ്രതികള്‍ കട്ടില് കാല്, മരവടി മുതലായവ ഉപയോഗിച്ചു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. പരിക്കുപറ്റിയ അസീസിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വഴിമധ്യേമരണപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട അസീസിന്റെ സഹോദരിനല്കിയതായി പറയുന്ന പ്രഥമവിവരമൊഴിയും അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എഫ്ഐആറും മുന്സമയം വെച്ചു കെട്ടിച്ചമച്ച രേഖകളാണ്. യഥാര്‍ത്ഥത്തില്‍ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തിയത്. ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണെന്നും അതിന്റെ അനുകൂല്യം പ്രതികള്‍ക്കാണെന്നും കോടതി വിധി പ്രസ്താവിച്ചു. ജസ്റ്റിസ് വി.കെ. മോഹനന്, ബി. കമാല്‍പാഷ എന്നിവരുടെ ബെഞ്ചാണ് പ്രതികളുടെ അപ്പീല്‍വാദം കേട്ട് വിധി പറഞ്ഞത്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന് ബി. രാമന്‍പിള്ളയാണ് പ്രതികള്‍ക്കുവേണ്ടി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: