തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ സിഎസ്ഐ പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് വോട്ടഭ്യര്‍ത്ഥിക്കുകയും അവര്‍ക്ക് പണം വാഗ്ദാനം നല്‍കുകയും ചെയ്തത് പസര്യമായി. തിരുവനന്തപുരം മണ്ഡലത്തില്‍ ജയിക്കാന്‍ ക്രിസ്ത്യാനികള്‍ ഒന്നടങ്കം വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന തരൂര്‍, ജയിച്ചാല്‍ എല്ലാം നല്‍കാമെന്നും പറയുന്നു. തന്റെ ഫ്ലാറ്റില്‍ പാസ്റ്റര്‍മാരുമായി തരൂര്‍ നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും വാര്‍ത്തയും റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തു വിട്ടത്.
തരൂരിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഇടതുപക്ഷവും പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് തോല്‍ക്കുമെന്ന ഭീതിയോടെയാണ് തരൂര്‍ പാസ്റ്റര്‍മാരുമായി സംസാരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ മത്സരം വളരെ കടുത്തതാണെന്ന് തരൂര്‍ പറയുന്നു. വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നിയോജകമണ്ഡലങ്ങളില്‍ മാത്രമാണ് താന്‍ ലീഡ് ചെയ്യുകയെന്ന് തരൂര്‍ വേദനയോടെ യോഗത്തില്‍ തുറന്നു പറയുന്നുണ്ട്. “…നെയ്യാറ്റിന്‍കരയിലും പാറശാലയിലും അവരാണ് കൂടുതല്‍ മുന്നില്‍. കഴക്കൂട്ടവും നേമവും ഭയങ്കരപിടുത്തമാണ്. ആരാണെന്ന് പറയാന്‍ പറ്റില്ല. ആ സ്ഥിതിയില്‍ എങ്ങനെ നോക്കുമ്പോഴും ഞാന്‍ ജയിക്കുകയാണെങ്കില്‍ കൂടി ഇപ്പോഴത്തെ സ്ഥിതിയില്‍ 20,000 വോട്ടിനു മാത്രമേ ഉണ്ടാകൂ. നമ്മള് ശരിക്ക് ഇറങ്ങുകയും ജനത്തെ ഫോഴ്സിഫൈ ചെയ്ത് അവരെക്കൊണ്ട് വോട്ട് ചെയ്യിച്ചില്ലെങ്കില്‍ ഈ ഇലക്ഷന് കടക്കാന്‍ സാധ്യമല്ല…” തരൂര്‍ പാസ്റ്റര്‍മാരോട് പറയുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തരൂര്‍ പ്രാര്ത്ഥനായോഗമെന്ന പേരില്‍ തന്റെ ഫ്ലാറ്റില്‍ യോഗം വിളിച്ചു കൂട്ടിയത്. ഭക്ഷണം ഉള്‍പ്പടെയായിരുന്നു യോഗം. യോഗത്തില്‍ ആദ്യം ഒരു പാസ്റ്ററാണ് സംസാരിക്കുന്നത്. “മുഖ്യമന്ത്രിയോട് ക്ലിഫ്ഹൗസില്‍ വച്ചും ചില എംഎല്‍എമാരോടും കാര്യങ്ങള്‍ സംസാരിച്ചതാണ്. ക്രിസ്ത്യാനികളെല്ലാം കോണ്‍ഗ്രസിനേ വോട്ട് ചെയ്യാവൂ എന്നും എല്ലാവരോടും പോയി വോട്ടു ചെയ്യണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ക്രിസ്ത്യാനികള്‍ വോട്ട് ചെയ്താല്‍ കൈപ്പത്തിക്കേ ചെയ്യു. എന്നാല്‍ ആരും വോട്ട് ചെയ്യാന്‍ പോകില്ല. നിങ്ങള്‍ വിശ്വാസികളെ പ്രബോധിപ്പിച്ച് വോട്ട് ചെയ്യിക്കണം. മോദി ഇന്ത്യഭരിക്കാന്‍ പോകുന്നു. അതിനാല്‍ എല്ലാവരും വോട്ട് ചെയ്യണം…”
സുനന്ദപുഷ്കറുടെ മരണം സംബന്ധിച്ച് ഏറ്റുപറച്ചിലും തരൂര്‍ നടത്തുന്നുണ്ട്. തന്റെ ഭാര്യയുടെ മരണം സ്വാഭാവിക മരണമായിരുന്നെന്നാണ് തരൂരിന്റെ വാദം. “…സുനന്ദയുടെ മരണത്തില്‍ ഞാന്‍ നിരപരാധിയാണെന്ന കാര്യം പാസ്റ്റര്‍മാര്‍ അവരുടെ യോഗങ്ങളില്‍ പറയണം. ഫോറന്‍സിക് റിപ്പോര്‍ട്ടുകളെല്ലാം സ്വാഭാവിക മരണമെന്നായിരുന്നു. എനിക്കെതിരെ ഒരു പരാതിയുമില്ല. ഒരു ക്രൈമുമില്ല. പോലീസ് എനിക്കെതിരെ ഒരു അന്വേഷണവും നടത്തിയിട്ടില്ല. എഫ്ഐആറില്ല. ചാര്‍ജ്ജ് ഷീറ്റില്ല. എനിക്കെതിരായ ആരോപണത്തില്‍ ഒരു കഴമ്പുമില്ലെന്ന് എല്ലാവരോടും പറയണം. ഒരു മര്യാദയുള്ള മനുഷ്യനാണ് ഞാനെന്നും…..”
യോഗത്തില്‍ പങ്കെടുത്ത ചില പാസ്റ്റര്‍മാര്‍ തന്നെയാണ് യോഗവും ശശിതരൂരിന്റെ പ്രസംഗവും ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ചിലരുടെ നിര്‍ദ്ദേശ പ്രകാരം യോഗത്തിനെത്തിയെങ്കിലും തരൂരിനെതിരെ ചിന്തിക്കുന്ന പാസ്റ്റര്‍മാരാണ് യോഗവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: