തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. കാടിളക്കിയുള്ള പ്രചാരണങ്ങള്‍ക്കും ശബ്ദകോലാഹലങ്ങള്‍ക്കും ഇന്ന് അവസാനമാകുമ്പോള്‍ നാളെ ഒരു ദിവസം നിശബ്ദപ്രചാരണത്തിനും അടിയൊഴുക്കുകള്‍ സൃഷ്ടിക്കുന്നതിനുമാകും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ശ്രദ്ധകേന്ദ്രീകരിക്കുക. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. 55 കമ്പനി അന്യസംസ്ഥാന സേന ഉള്‍പ്പടെ വന്‍ സുരക്ഷയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.
കലാശകൊട്ടിന് ഇന്ന് തിരുവനന്തപുരത്ത് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയും പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്രമോദി കാസര്‍കോട്ടും എത്തുന്നുണ്ട്. രണ്ട് നേതാക്കള്‍ക്കും രാവിലെയാണ് പരിപാടികള്‍. അദ്വാനി ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ ബിജെപി സ്ഥാനരര്ത്ഥി ഒ.രാജഗോപാലിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കും.
രാവിലെ ഒന്‍പത് മണിക്ക് വിദ്യാനഗര്‍ ഗവ. കോളേജ് ഗ്രൗണ്ടിലെ താല്‍ക്കാലിക ഹെലിപ്പാഡില്‍ മോദി പറന്നിറങ്ങും. ദല്‍ഹിയില്‍ നിന്നും മംഗലാപുരം വിമാനത്താവളം വഴിയാണ് അദ്ദേഹം കാസര്‍കോട്ടെത്തുക. 9.15ന് നഗരസഭ സ്റ്റേഡിയത്തില്‍ ഭാരത് വിജയ് റാലിയെ മോദി അഭിസംബോധന ചെയ്യും. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മോദിക്കുള്ളത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്(എന്‍എസ്ജി), ഗുജറാത്ത് പോലീസ് എന്നിവര്‍ക്ക് പുറമെ നാല് എസ്പിമാരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും സുരക്ഷയ്ക്കായുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: