ആറന്മുള : ആറന്മുള വിമാനത്താവളത്തിനു പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്നും ഉപാധികളോടെ എന്‍ഒസി നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പറയുന്ന പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണിയോട് ആന്റോ ആന്റണി മറുപടി പറയണമെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
വിമാനത്താവള പദ്ധതിക്ക് എല്ലാ അനുമതികളും ലഭിച്ചു എന്നാണ് പല തവണ ആന്റോ ആന്റണി പറഞ്ഞിട്ടുള്ളത്, ഇത് ജനങ്ങളോടു പറയുന്നതിന് നിരവധി പത്രസമ്മേളനങ്ങള്‍ നടത്തി. പക്ഷെ മറിച്ചായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ അഭിപ്രായം. ഇതിലാരാണ് കള്ളം പറയുന്നതെന്ന് അറിയുവാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്ന് കോടതികളിലെല്ലാം കെ.ജി. എസ്സ് ഗ്രൂപ്പ് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ആന്റോ ആന്റണിയും കമ്പനിയും കൂടി ചേര്‍ന്ന് നാളിതുവരെ പച്ചക്കളളം പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. നീതി ബോധവും സത്യസന്ധതയും ഉണ്ടെങ്കില്‍ പറ്റിയ തെറ്റില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് ആന്റോ ജനങ്ങളോടു മാപ്പു പറയണം.
എന്‍ഒസി നല്‍കികൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്ന നിബന്ധനകള്‍ പാലിച്ചാല്‍ ആറന്മുള ക്ഷേത്രം പൂര്‍ണ്ണമായും നീക്കം ചെയ്യേണ്ടതായി വരും. നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിനു ഒരിക്കലും അനുമതി നല്കുവാന് വ്യോമയാന വകുപ്പിനു കഴിയുകയുമില്ല. വിമാനത്താവള പദ്ധതി പ്രദേശമായ 232 ഏക്കര്‍ മിച്ച ഭൂമിയില്‍ നിന്ന് ഒഴിവാക്കുന്നതിലും ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരം പൊക്കം കുറയ്ക്കണമെന്ന എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയതിലും ഭൂരഹിതര്‍ക്കും വിശ്വാസികള്‍ക്കുമുള്ള ഉത്കണ്ഠയും ഭയാശങ്കയും എ.കെ. ആന്റണി അറിഞ്ഞതായി പോലും ഭാവിച്ചില്ല.
നാവിക സേനയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ഒരു കോര്‍പ്പറേറ്റ് കമ്പനിക്കു വേണ്ടി എന്‍ഒസി നല്കിയ പ്രതിരോധവകുപ്പ് മന്ത്രി കോര്‍പ്പറേറ്റ് കമ്പനികള്‍ക്കെതിരെ വാതോരാതെ പ്രസംഗിക്കുന്നത് വിരോധാഭാസമാണ്.
2011 ഓഗസ്റ്റ് 11 ന് നാവിക സേനയുടെ ഉന്നതതല യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രതിരോധമന്ത്രി ആന്റണി നാവികസേന ഉന്നയിച്ച എല്ലാ തടസ്സവാദങ്ങളും തീര്‍ത്തും ന്യായമാണെന്നു വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ പിന്നീട് നാവികസേനയെ ഞെട്ടിച്ചു കൊണ്ട് നിലപാടില്‍ മാറ്റം വരുത്തി.
കെജിഎസ്സ് ഗ്രൂപ്പ് ഇന്ത്യന്‍ നേവിയുമായി ധാരണാ പത്രം ഒപ്പു വെയ്ക്കണമെന്ന നിര്‍ദ്ദേശവും മന്ത്രി പരിഗണിച്ചില്ല. കെജിഎസ്സ് ഗ്രൂപ്പിന്റെ അപേക്ഷ തള്ളിക്കളഞ്ഞ് നാവികസേനയുടെ ആവശ്യം അംഗീകരിക്കുന്നതിനു പകരം കമ്പനിയുടേയും ആന്റോ ആന്റണിയുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങുകയാണ് എ.കെ. ആന്റണി ചെയ്തത്. നാവികസേനയുടെ ആത്മാഭിമാനം വീണ്ടെടുക്കുന്നതിനും രാജ്യരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി പ്രതിരോധവകുപ്പിന്റെ എന്‍ ഒ സി റദ്ദ് ചെയ്യണമെന്ന് കുമ്മനം രാജശേഖരന് എ.കെ. ആന്റണിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: