ന്യൂദല്‍ഹി: “അധികാരത്തിലെത്തുന്ന ഒരു സര്‍ക്കാരിന് നടപ്പാക്കാനാവുന്ന ദേശീയബോധത്തോടെയുള്ള പ്രകടന പത്രികയാണിത്. ജയം ഉറപ്പായ ഒരു പാര്‍ട്ടിയുടെ യാഥാര്‍ത്ഥ്യബോധത്തോടെ തന്നെ ബിജെപി നേതൃത്വം പത്രിക തയ്യാറാക്കി. എല്ലാവര്ക്കും തൊഴില്‍, വീട്, വെള്ളം, വൈദ്യുതി തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടികളുടെ പതിവു വാഗ്ദാനങ്ങള്‍ക്ക് പകരമായി വളരെ എളുപ്പത്തില്‍ നടപ്പാക്കാനാവുന്ന സമഗ്രവികസന പദ്ധതികളാണ് ബിജെപി പറയുന്നത്. കുറേയധികം സ്വപ്ന പദ്ധതികളെന്ന പതിവ് പ്രഖ്യാപനങ്ങള്‍ ഒഴിവാക്കി എല്ലാവരേയും ഒറ്റക്കെട്ടാക്കി രാജ്യത്തെ മുന്നോട്ടു നയിക്കുന്ന നയമാണ് നരേന്ദ്രമോദി ഇതിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്,” ബിജെപി ആസ്ഥാനത്തെ പ്രകടന പത്രികാ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത പ്രമുഖനായ ഒരു ദേശീയ മാധ്യമ പ്രവര്‍ത്തകന്റെ വിലയിരുത്തലാണിത്.
സ്വാതന്ത്ര്യലബ്ധിയുടെ 75 വര്‍ഷങ്ങള്‍ അമൃത മഹോത്സവമായി ആഘോഷിക്കുന്ന 2022ല്‍ ലോകരാജ്യങ്ങളുടെ നെറുകയിലേക്ക് ഇന്ത്യയെ എത്തിക്കുകയാണ് ബിജെപിയുടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രകടന പത്രികയുടെ അവസാന വരികളില്‍ ഡോ. മുരളി മനോഹര്‍ ജോഷി വ്യക്തമാക്കുന്നുണ്ട്. ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത് എന്ന മുദ്രാവാക്യവുമായാണ് പത്രിക അവസാനിക്കുന്നത്. ഇതിനിടയില്‍ കേട്ട സബ്കാ സാഥ് സബ്കാ വികാസ്, ടീം ഇന്ത്യാ, ബ്രാന്‍ഡ് ഇന്ത്യാ തുടങ്ങിയ പ്രയോഗങ്ങളിലൂടെ നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന ഭരണാധികാരിയുടെ വികസന മാതൃക കൃത്യമായി രാജ്യത്തിനു മുന്നിലേക്കെത്തിക്കാനും ബിജെപിക്കായി.
125 കോടി ജനങ്ങളുടെയും സമഗ്ര വികസനമാണ് സബ്കാ സാഥ് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തിലൂടെ മോദി മുന്നോട്ടുവയ്ക്കുന്നത്. ടീം ഇന്ത്യ എന്നതാകട്ടെ രാജ്യം ഇതുവരെ കേട്ട് പരിചയമില്ലാത്ത പ്രത്യേക ഭരണ മാതൃകയും. പ്രധാനമന്ത്രിയിലും കേന്ദ്രമന്ത്രിമാരിലും കേന്ദ്രീകൃതമായിരുന്ന രാജ്യഭരണത്തിലേക്ക് സംസ്ഥാന മുഖ്യമന്ത്രിമാരേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി രാജ്യത്തിനാകെ ഒരു ടീമിനെ മുന്നിലേക്ക് വയ്ക്കുന്നു. ദേശീയോദ്ഗ്രഥന കൗണ്‍സില്‍ യോഗമെന്ന വഴിപാട് ചടങ്ങിനപ്പുറത്തേക്ക് രാജ്യകാര്യങ്ങളില്‍ യാതൊരു പങ്കും ലഭിക്കാതിരുന്ന മുഖ്യമന്ത്രിമാര്‍ക്ക് സവിശേഷമായ അധികാരമാണ് ഇതോടെ കൈമാറപ്പെടുന്നത്. പാരമ്പര്യം, കഴിവ്, വിനോദ സഞ്ചാരം, വ്യാപാരം, സാങ്കേതിക വിദ്യ എന്നീ രാജ്യത്തിന്റെ അഞ്ചു അഭിമാന മേഖലകളെ സംയോജിപ്പിച്ചാണ് ബ്രാന്റ് ഇന്ത്യ എന്ന പുതിയ സങ്കല്‍പ്പത്തെ ബിജെപി അവതരിപ്പിച്ചിരിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, ഏകീകൃത സിവില്‍കോഡ്, ആര്‍ട്ടിക്കിള്‍ 370 എന്നീ വിഷയങ്ങളിലെ പാര്‍ട്ടിയുടെ നിലപാടുകള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട് പ്രകടന പത്രികയില്‍. ഗര്‍ഭാവസ്ഥയിലുള്ള പശുക്കളെ കൊല്ലുന്നതിന് നിയമം മൂലമുള്ള നിരോധനവും നദികളുടെ ശുചീകരണ ദൗത്യവും രാമസേതുവിന്റെ സംരക്ഷണവും പൈതൃക സ്മാരകങ്ങളുടെ സംരക്ഷണവുമെല്ലാം ബിജെപി ഉറപ്പു നല്കുന്നു. മദ്രസകളുടെ നവീകരണവും വഖബ് ബോര്‍ഡുകളുടെ അന്യാധീനപ്പെട്ട ഭൂമിയുടെ തിരിച്ചുപിടിക്കലും ഉറുദു ഭാഷയുടെ ഉന്നമനത്തിനുള്ള പദ്ധതികളും വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നടപടികളും പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര മേഖലയുടെ സജീവമായ ഇടപെടലുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രതിരോധ രംഗത്തെ പരാജയങ്ങളെല്ലാം വളരെവേഗം മറികടക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള വിദ്യാഭ്യാസ രംഗത്തിന്റെ ഉയര്‍ച്ചയും സാമ്പത്തികരംഗത്തിന്റെ രക്ഷാപാക്കേജുകളും ബിജെപി മുന്നോട്ടു വയ്ക്കുന്നു.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് രാജ്യത്തിന്റെ അവസ്ഥയില്‍ അഭൂതപൂര്‍വ്വമായ മാറ്റം ദൃശ്യമാകുമെന്നും ഈ നൂറ്റാണ്ട് ഭാരതത്തിന്റെയായി മാറുമെന്നും മോദിക്കതിന് സാധിക്കുമെന്നുറപ്പുണ്ടെന്നും മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി നടത്തിയ പ്രസംഗം ശ്രദ്ധേയമായി. എന്നാല്‍ മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ട് നരേന്ദ്രമോദി നടത്തിയ പ്രസംഗമാണ് ഏവരുടേയും പ്രശംസയ്ക്ക് പാത്രമായത്. അതവസാനിച്ചത് ഇങ്ങനെ- അധികാരത്തിലെത്തിയാല്‍ സ്വന്തം നേട്ടത്തിനായി യാതൊന്നും ചെയ്യില്ല. ദുരുദ്ദേശ്യപരമായ യാതൊരു പ്രവര്‍ത്തനങ്ങളും നടത്തില്ല. മറ്റുള്ളവര്‍ക്കുവേണ്ടി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. നരേന്ദ്രമോദിയുടെ ഭരണമാതൃക ഇതാണെന്ന് ബിജെപിയുടെ 42 പേജുള്ള പ്രകടന പത്രികയും തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: