തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തുകേസിലെ പ്രതി ഫയാസും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഒന്നിച്ചുള്ള ഫോട്ടോ പുറത്ത്. ചെന്നിത്തലയും കെപിസിസി വക്താവ് എം എം ഹസ്സനുമൊത്ത് ഫയാസ് നില്ക്കുന്ന ചിത്രം കൈരളി പീപ്പിള്‍ ചാനലാണ് പുറത്തുവിട്ടത്. ഫയാസുമായുള്ള ബന്ധം തെളിഞ്ഞ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഫയാസിന്റെ ബന്ധത്തിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണം. ഫയാസുമായുള്ള രമേശിന്റെ ബന്ധത്തെ കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് നിലപാട് വ്യക്തമാക്കണമെന്നും പിണറായി കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവെ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്രോതസായിരുന്നു ഫയാസ് എന്നാണ് മനസിലാവുന്നത്. ഈ ബന്ധം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പിണറായി പറഞ്ഞു. ഫയാസ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനുമായി ജയിലില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
മുഖ്യമന്ത്രിയും ഫയാസുമായുള്ള ബന്ധത്തെക്കുറിച്ചും നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. പ്രതിപക്ഷനേതാവായിരിക്കെ ഉമ്മന്‍ചാണ്ടി കാറില്‍ പോകുമ്പോള്‍ വടകരയ്ക്കും തലശേരിക്കുമിടയില്‍ ദേശീയപാതയില്‍ കാത്തുനിന്ന ഫയാസ് കാറില്‍ കയറുകയും ഒരു മണിക്കൂറോളം കാറിലിരുന്ന് ചര്‍ച്ച നടത്തുകയും ചെയ്തതായാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: