ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികൂടി പിന്മാറിയതോടെ ഇന്ത്യ കണ്ട ഏറ്റവും അവിശുദ്ധമായ ഒരു രാഷ്ട്രീയ സഖ്യത്തിന്റെ വികൃതമുഖം പൂര്‍ണമായി വെളിപ്പെട്ടിരിക്കുകയാണ്. എഎപി സ്ഥാനാര്‍ത്ഥിയായ മുന്‍ ഹൈക്കോടതി ജഡ്ജി ഫക്രുദ്ദീനാണ് വ്യക്തമായ കാരണമൊന്നും പറയാതെ പിന്മാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായശേഷം പിന്മാറുന്ന ആദ്യത്തെ എഎപി സ്ഥാനാര്‍ത്ഥിയല്ല ഫക്രുദ്ദീന്‍. കോണ്‍ഗ്രസ് നേതാവും കേന്ദ്ര നിയമമന്ത്രിയുമായ സല്മാന് ഖുര്‍ഷിദിനെതിരെ ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ പത്രിക നല്‍കിയിരുന്ന എഎപി സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകനുമായ മുകുള്‍ ത്രിപാഠി പിന്മാറിയിരുന്നു. ഉത്തര്‍പ്രദേശിലെ ഇറ്റ മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ത്ഥി ദിലീപ് യാദവും ആഗ്ര മണ്ഡലത്തിലെ രവീന്ദ്രസിംഗും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി പിന്മാറുകയുണ്ടായി. രാജസ്ഥാനിലെ അജ്മീറില്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ സച്ചിന് പൈലറ്റിന് അനുകൂലമായി അജയ് സൊമാനിയും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി പിന്മാറുന്ന അവസാനത്തെ എഎപി സ്ഥാനാര്‍ത്ഥിയായിരിക്കില്ല സോണിയക്കെതിരെ പത്രിക നല്കിയ ഫക്രുദ്ദീന്‍ എന്ന് വ്യക്തമാണ്. ഇനിയും പലരും തങ്ങളുടെ മുഖംമൂടി അഴിച്ചുവെച്ച് കോണ്‍ഗ്രസിന് അനുകൂലമായി ‘കൈ’ പൊക്കുമെന്ന് ഉറപ്പാണ്.
കോണ്‍ഗ്രസിന്റെ കയ്യിലെ വെറും ചൂലാണ് അരവിന്ദ് കേജ്രിവാളെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ചരിത്രപരമായ ജനവിധിയെ വൈദേശിക ശക്തികളുടെ താല്‍പ്പര്യമനുസരിച്ച് വഞ്ചിക്കാന്‍ കോണ്‍ഗ്രസ് തന്നെ നിര്‍ത്തിയിട്ടുള്ള കുറ്റിച്ചൂലുകളാണ് എഎപി സ്ഥാനാര്‍ത്ഥികള്‍. ഇവര്‍ മത്സരിക്കുന്നതും പിന്മാറുന്നതും ജനരോഷത്തില്‍നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വേണ്ടിയാണ്. അഴിമതിക്കെതിരെ ജനകീയ മുന്നേറ്റം നയിച്ച അണ്ണാ ഹസാരെയുടെ ചുമലിലേറിയാണ് അരവിന്ദ് കേജ്രിവാള് രംഗപ്രവേശം ചെയ്തത്. പതിനാറാം ലോക്സഭയിലെ പ്രധാന ചര്‍ച്ചാവിഷയം പത്തുവര്‍ഷക്കാലത്തെ എട്ടുലക്ഷം കോടിയോളം വരുന്ന യുപിഎ സര്‍ക്കാരിന്റെ അഴിമതിയാണ്. കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയയും മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രമുഖ മന്ത്രിമാരും ജനങ്ങളുടെ കണ്ണില്‍ അഴിമതിയുടെ പ്രതിരൂപങ്ങളാണ്. പല കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും അഴിമതിക്കേസുകളില്‍ കോടതി കയറിയിറങ്ങുകയാണ്. എന്നിട്ടും അഴിമതിയുടെ മദര്‍ സുപ്പീരിയറായ സോണിയക്കെതിരെ മത്സരിക്കാനല്ല, മൂന്നര പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തിലോ ഗുജറാത്ത് മന്ത്രിയെന്ന നിലയില്‍ പതിമൂന്ന് വര്‍ഷക്കാലത്തെ ഭരണത്തിലോ അഞ്ച് രൂപയുടെപോലും അഴിമതി നടത്തിയതായി ആരോപണമുയരാത്ത നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ സ്ഥാനാര്‍ത്ഥിയാവാനാണ് കേജ്രിവാള് തീരുമാനിച്ചത്. ഇതിനേക്കാള്‍ വലിയ രാഷ്ട്രീയ വഞ്ചനയും കാപട്യവും വേറെയില്ല. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും കേജ്രിവാളിനെ നാല്‍പ്പത്തിയാറു ദിവസം ദല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ചതും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതും കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള കള്ളക്കളിയായിരുന്നു. വിദേശഫണ്ട് കൈപ്പറ്റിയതിനെക്കുറിച്ച് ദല്‍ഹി ഹൈക്കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്കി കേജ്രിവാളിനെയും കൂട്ടരെയും കേന്ദ്രസര്‍ക്കാര്‍ രക്ഷിച്ചതും ഈ ഒത്തുകളിയുടെ ഭാഗമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന പരാജയത്തെ ലഘൂകരിക്കുകയെന്ന അജണ്ട മാത്രമാണ് അരവിന്ദ് കേജ്രിവാളിനുള്ളത്. അംബാനിയെ വിമര്‍ശിച്ച കേജ്രിവാള് കോണ്‍ഗ്രസ് എംപിയായ ശതകോടീശ്വരന്‍ നവീന്‍ ജിന്‍ഡാലിനെ കുറ്റപ്പെടുത്തുന്നില്ല. ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷത്തിനെതിരെ മത്സരിച്ചത് അവരുടെ പരാജയം ഉറപ്പായതുകൊണ്ട് മാത്രമായിരുന്നു. ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെയും അഴിമതികളെക്കുറിച്ച് കേജ്രിവാള് നിശബ്ദത പാലിക്കുന്നു. അഴിമതിക്കെതിരെ ഗിരിപ്രഭാഷണം നടത്തുമ്പോള്‍തന്നെ വിദേശ ബാങ്കുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുന്നുകൂട്ടിയിട്ടുള്ള കള്ളപ്പണത്തെക്കുറിച്ച് കേജ്രിവാളിന് ഒന്നും പറയാനില്ല. കോണ്‍ഗ്രസിന് വിടുപണി ചെയ്യുന്ന ഈ ‘ജനാധിപത്യവാദി’ തെരഞ്ഞെടുപ്പിനെതന്നെ പ്രഹസനമാക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാവണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചശേഷം സ്ഥാനാര്‍ത്ഥികളാവാന്‍ ആഗ്രഹിക്കുന്നവരില്‍നിന്ന് അപേക്ഷകള്‍ സ്വീകരിക്കുക. പാര്‍ട്ടി പ്രവര്‍ത്തകരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി രാജ്മോഹന്‍ ഗാന്ധിയെപ്പോലുള്ളവരെ സ്ഥാനാര്‍ത്ഥികളായി കെട്ടിയിറക്കുക. അഴിമതിയാരോപണങ്ങള്‍ നേരിടുന്നവരെ സ്ഥാനാര്‍ത്ഥികളാക്കുക. ആം ആദ്മിയുടെ പേരില്‍ കോടീശ്വരന്മാര്ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കുക. ഇതൊക്കെയാണ് കേജ്രിവാളിന്റെ ആദര്‍ശവാദം. രാജാ മുസഫര്‍ ഭട്ടിനെ ശ്രീനഗറില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും മാവോയിസ്റ്റ് അനുകൂലികളായ ബിനായക് സെന്‍, കമല്‍ മിത്ര ചിനോയ് എന്നിവരെ പാര്ട്ടിയിലെടുത്തും വിഘടനവാദത്തെയും ഭീകരവാദത്തെയും പിന്തുണക്കുകയാണ് കേജ്രിവാള്. ഇന്നലെവരെ കോണ്‍ഗ്രസ് ചെയ്തുപോന്നതാണ് ഇതൊക്കെയെന്ന് അറിയാവുന്ന ജനങ്ങള്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഒരു പാഠം പഠിപ്പിക്കുമെന്ന് ഉറപ്പാണ്. ദല്‍ഹിയിലെ പ്രചാരണവേദിയില്‍ കയറിച്ചെന്ന് കേജ്രിവാളിന്റെ കരണക്കുറ്റിക്ക് അടിച്ച ഓട്ടോ ഡ്രൈവര്‍ വോട്ടര്‍മാര്‍ക്ക് വഴികാട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: