കാസര്‍കോട്: പ്രതിരോധ സംവിധാനങ്ങള്‍ മുഴുവന്‍ അവതാളത്തിലാക്കിയ യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കിയെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി. കാസര്‍കോട് മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന ഭാരത് വിജയ് റാലിയില്‍ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രി മന്മോഹന് സിംഗ്, യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി, പ്രതിരോധമന്ത്രി എ.കെ. ആന്റണി എന്നിവരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മോദി പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ദുരന്തമെടുത്തുകാട്ടി. പ്രതിരോധ സേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സേനയുടെ ആത്മവീര്യം തകര്‍ക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്.
പാക് പട്ടാളം ഇന്ത്യന്‍ സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയപ്പോള്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ഇതിന് തെളിവാണ്. പാകിസ്താനെ സഹായിക്കുന്ന പ്രസ്താവന നടത്തിയതുവഴി സൈന്യത്തിന്റെ നിലപാട് മറച്ച് വയ്ക്കുവാനാണ് ആന്റണി ശ്രമിച്ചത്. പാക് മാധ്യമങ്ങളും തീവ്രവാദികളും ആന്റണിയെ പ്രശംസിച്ചു. അതുകൊണ്ടാണ് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാണ് താങ്കളെന്ന് മറക്കരുതെന്ന് ആന്റണിയെ എനിക്ക് ഓര്‍മ്മിപ്പിക്കേണ്ടി വന്നത്. അത് ഒരിക്കല്‍കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച മോദിയുടെ വാക്കുകള്‍ വന്‍ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
വ്യോമസേനയുടെ കൈവശമുള്ള വിമാനങ്ങളും മറ്റ് സാമഗ്രികളും കാലഹരണപ്പെട്ടതാണെന്ന് എം.കെ. ആന്റണിക്ക് അറിവുണ്ടോയെന്നും മോദി ചോദിച്ചു. കരസേനയുടെ കവചിത വാഹനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായി. നാവിക സേനയുടെ മേധാവി രാജിവെച്ചു. അന്തര്‍വാഹിനികള്‍ സ്ഫോടനത്തില്‍ തകര്‍ക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ വിശാലമായ സമുദ്രാതിര്‍ത്തി എങ്ങനെ സംരക്ഷിക്കപ്പെടും. യുദ്ധവിമാനങ്ങള്‍ എണ്ണമില്ലാത്തത്രയും പൊട്ടിത്തകരുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി രാജ്യത്തിനുണ്ടാകുന്നത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ദുരന്തമായിത്തീര്ന്നതിന് എ.കെ. ആന്റണി മറുപടി പറയണം.
ഭീകവാദത്തിനെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് ഇത്തവണയും കോണ്‍ഗ്രസ് പ്രകടന പത്രിക ആവര്‍ത്തിക്കുന്നു. പത്ത് വര്‍ഷത്തെ ഭരണത്തില്‍ എന്ത് നടപടി എടുത്തു. മാവോയിസ്റ്റ് ഭീകരത വര്‍ദ്ധിച്ചു. സ്ഫോടനങ്ങള്‍ തുടര്‍ക്കഥയായി. വീണ്ടും ഇതേ വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നത് വഞ്ചനയല്ലാതെ മറ്റെന്താണെന്നും മോദി ചോദിച്ചു.
സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് പ്രസംഗം പരിഭാഷപ്പെടുത്തി. ദേശീയ സമിതി അംഗവും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ മടിക്കൈ കമ്മാരന് അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്, കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പി.സി.മോഹനന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അഖിലേന്ത്യാ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി വി. സതീഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്.ഉമാകാന്തന്‍, മംഗലാപുരം എം.പി.നളീന്‍കുമാര്‍ കട്ടീല്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന്, ബിജെപി ദേശീയ സമിതിയംഗം എം. സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി.നായ്ക്, ദേശീയ സമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനം, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ. രഞ്ജിത്ത്, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കെ.എസ്.രാജന് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് സ്വാഗതവും ജില്ലാ പ്രസിഡണ്ട് പി. സുരേഷ്കുമാര്‍ ഷെട്ടി നന്ദിയും പറഞ്ഞു.
കെ. സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: