കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ രാമന് തുരുത്ത് പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കു ഇന്നു വലിയ പണിയൊന്നും ഉണ്ടാവില്ല. കാരണം അവര്‍ക്കു ഇരുപതു പേരുടെ വോട്ടു മാത്രം രേഖപ്പെടുത്തിയാല്‍ മതി. ഒരു പക്ഷെ കേരളത്തിലെ തന്നെ ഏറ്റവും ചെറിയ പോളിംഗ് ബൂത്തെന്ന ഖ്യാതിയും ഈ ബൂത്തിനായിരിക്കും. പക്ഷെ ചെറിയ ബൂത്താണെങ്കിലും വോട്ടിംഗ് ശതമാനത്തില്‍ രാമന് തുരുത്തിലെ വോട്ടര്‍മാര്‍ എന്നും മുമ്പിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ 17 വോട്ടര്‍മാരില്‍ 15 പേരും തങ്ങളുടെ സമ്മതി ദാനാവകാശം വിനിയോഗിച്ചു. 88.23 ശതമാനമായിരുന്നു പോളിംഗ്.
സ്കൂളുകളും കോളജുകളും മാത്രം പോളിംഗ് ബൂത്തായി ഉപയോഗിക്കുന്ന കേരളത്തില്‍ രാമന് തുരുത്തെന്ന ബൂത്ത് വ്യത്യസ്തമാണ്. അഞ്ചു വീടുകള്‍ മാത്രമാണ് ഇവിടുള്ളത്. മറ്റു കെട്ടിടങ്ങളൊന്നുമില്ലാത്തതിനാല് പടുത ടെന്റാണു രാമന് തുരുത്തിലെ പോളിംഗ് ബൂത്ത്. വോട്ടെടുപ്പിനു തലേന്നു മാത്രമേ ടെന്റ് തയ്യാറാക്കൂ. ഏറ്റവും മുതിര്‍ന്ന വോട്ടറായ അറുപതുകാരന് വില്ഫ്രഡിനാണു ടെന്റിന്റെ നിര്‍മാണച്ചുമതല. പ്രിസൈഡിംഗ് ഓഫീസര്‍, മൂന്നു പോളിംഗ് ഓഫീസര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഇന്നലെത്തന്നെ രാമന് തുരുത്തിലെത്തിച്ചേര്ന്നു. ഇവര്‍ക്കുള്ള താമസ സൗകര്യവും ഭക്ഷണവും രാമന് തുരുത്തുകാര്‍ ഒരുക്കും.
ഇത്തവണത്തെ ഇരുപതു വോട്ടര്‍മാരില്‍ ജെഫി, ഹണി എന്നിവര്‍ കന്നിക്കാരാണ്. കൊച്ചി നഗരത്തില്‍നിന്നു രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ പ്രദേശം കോര്‍പ്പറേഷന്റെ ഒന്നാം വാര്‍ഡിലാണ്. ഗതാഗത സൗകര്യങ്ങള്‍ നന്നേ കുറവായ ഈ ദ്വീപില്‍ സ്ഥാനാര്‍ത്ഥികളാരും പ്രചാരണത്തിനു എത്താറില്ലായിരുന്നു. എന്നാല്‍ ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി. തോമസ് വോട്ടഭ്യര്‍ത്ഥിച്ചു ഇവിടെത്തി. വര്‍ഷങ്ങള്‍ക്കു മുമ്പു ബോട്ടിനായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാമന് തുരുത്തിലെത്തിയിരുന്നതെങ്കില് ഗോശ്രീപാലം വന്നതോടെ ഈ പ്രദേശത്തിന്റെ ഒരു കിലോ മീറ്റര്‍ ഇപ്പുറം വരെ റോഡ് മാര്‍ഗമെത്താം. അവിടെനിന്നു കാല്‍നടയായി വേണം പോളിംഗ് ബൂത്തിലെത്താന്‍.
ഇരുപതു പേരുടെ വോട്ട് രേഖപ്പെടുത്താന്‍ ഒരു മണിക്കൂര്‍ മതിയെങ്കിലും ഒന്നിടവിട്ട സമയങ്ങളിലാണു ഇവിടുത്തുകാര്‍ വോട്ടു ചെയ്യാനെത്തുന്നത്. ഒരാള്‍ രാവിലെ ഏഴിനു എത്തിയെങ്കില്‍ മറ്റൊരാള്‍ എത്തുന്നത് ഉച്ചക്കായിരിക്കും. അതുകൊണ്ടു പെട്ടെന്നു വീട്ടില്‍ പോകാമെന്നു ഏതെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ അതു നടപ്പില്ല. അഞ്ചു കുടുംബങ്ങള്‍ വസിക്കുന്ന ഇവിടെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ വെള്ളവും വെളിച്ചവുമായിരുന്നു പ്രധാന പ്രശ്നങ്ങള്‍. എന്നാല്‍ വല്ലാര്‍പ്പാടം പദ്ധതി നടപ്പാക്കിയതോടെ ഇവ പരിഹരിക്കപ്പെട്ടു. ഇനി രാമന് തുരുത്തുകാര്ക്കു വേണ്ടത് നല്ലൊരു റോഡാണ്. പക്ഷെ അതിന്റെ പേരില്‍ തെരഞ്ഞെടുപ്പൊന്നും ബഹിഷ്ക്കരിക്കാന്‍ അവര്‍ ഒരുക്കമല്ല.
അനീഷ് ചെറുവള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: