അടൂര്‍: കടമ്പനാട് പഞ്ചായത്തിലെ മണ്ണടിയില്‍ ഇഷ്ടികക്കളത്തില്‍ മണ്ണിടിഞ്ഞുവീണ് സ്ത്രീയടക്കം മൂന്ന് തൊഴിലാളികള്‍ മരിച്ചു. തൂവയൂര്‍ തെക്ക് ബിജുഭവനത്തില്‍ സുരേഷ് ബാബു(37) തമിഴ്നാട് തെങ്കാശി ദേശപ്പെട്ടി സ്വദേശി പെരിയഗുരുസ്വാമി(65), തമിഴ്നാട് പൂയംപെട്ടി സ്വദേശി മുത്തമ്മ(55) എന്നിവരാണ് മരിച്ചത്. മണ്ണടി താഴം എന്‍ആര്‍പി ബ്രിക്സിന്റെ കളത്തില്‍ മണ്ണെടുക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
മണ്ണിടിഞ്ഞ് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട് ഓടിമാറിയ ഏതാനും തൊഴിലാളികള്‍ രക്ഷപെട്ടു. ഇഷ്ടിക നിര്‍മ്മിക്കാനായി മണ്‍വെട്ടി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ നൂറടിയോളം ഉയരത്തില്‍ നിന്നും മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ എടുത്താണ് മണ്ണ് മാറ്റി തൊഴിലാളികളെ പുറത്തെടുക്കാനായത്. അഞ്ച് മണ്ണ് മാന്തിയന്ത്രങ്ങളുപയോഗിച്ച് മണ്ണ് നീക്കിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഏഴംകുളം-മണ്ണടി- കടമ്പനാട് മിനിഹൈവേയില്‍ നിന്നും 200 ഓളം മീറ്റര്‍ മാറി കല്ലട ആറിന്റെ തീരത്താണ് ഇഷ്ടികചൂള പ്രവര്‍ത്തിക്കുന്നത്. ആറിനോട് ചേര്‍ന്ന ഭാഗത്തുനിന്നുമാണ് ചെളിയെടുപ്പ് നടക്കുന്നത്. അപകടത്തെത്തുടര്‍ന്ന് നടന്ന തെരച്ചിലില്‍ ആദ്യം സുരേഷ്ബാബുവിനേയും തുടര്‍ന്ന് മറ്റുള്ളവരേയും കണ്ടെത്തുകയായിരുന്നു. മൂന്ന് മൃതദേഹങ്ങളും അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഗീതയാണ് മരിച്ച സുരേഷ്ബാബുവിന്റെ ഭാര്യ. മകള്‍ നീതു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്ഥലത്തെത്തിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഉത്തരവിട്ടു. അസി.കളക്ടര്‍ നൂഹുമുഹമ്മദ്, ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്.നായര്‍, ഡിവൈഎസ്പി എ.നസീം, എഡിഎം വി.ആര്.വിനോദ്, തഹസീല്‍ദാര്‍ സ്വര്‍ണ്ണമ്മ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. അനധികൃതമായാണ് ഇഷ്ടികക്കളം പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: