തിരുവനന്തപുരം: പതിനാറാം ലോക്സഭയിലേക്ക് ഇന്ന് കേരളം വിധിയെഴുതും. ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലെ 269 പേരുടെ വിധി നിര്‍ണ്ണയിക്കുന്നത് 2.43 കോടി വോട്ടര്‍മാരാണ്. തിരുവനന്തപുരം,കാസര്‍കോട്, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും വാശിയറ്യ പോരാട്ടം നടക്കുന്നത്. ഇന്നലെ രാത്രിയിലും വീടുകള്‍ കയറിയും വോട്ടര്‍മാരെ കണ്ടുമുള്ള പ്രചാരണം ഉഷാറായിരുന്നു.
വോട്ടെടുപ്പിനായി 21,424 പോളിംഗ് ബൂത്തുകള്‍ സജ്ജമായി. ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെ ഇടവേളയില്ലാതെയാണ് വോട്ടെടുപ്പ്. ആറ് മണിക്ക് ക്യൂവിലുള്ളവര്‍ക്ക് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ടോക്കണ്‍ നല്‍കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.
സംസ്ഥാനത്ത് ആകെ 2,42,51,942 വോട്ടര്‍മാരാണുള്ളത്,1,16,81,503 പുരുഷന്മാരും 1,25,70,439 സ്ത്രീകളും. 18നും 19നും ഇടയ്ക്കുള്ള വോട്ടര്‍മാര്‍ 5,56,702 പേര്. 20നും 60നും ഇടയില്‍ പ്രായമുള്ള 2,01,81,660 വോട്ടര്‍മാരും 60നുമേല്‍ പ്രായമുള്ള 35,13,580 വോട്ടര്‍മാരുമുണ്ട്. 11448 പ്രവാസിവോട്ടര്മാരും 74762 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. സ്ഥാനാര്‍ത്ഥികളെ നിരാകരിക്കാന്‍ വോട്ട് ചെയ്യാനും സംവിധാനമുണ്ടെന്നതാണ് ഇത്തവണ പ്രത്യേകത. ‘നോട്ട’ വോട്ട് ചെയ്യാനുള്ള സംവിധാനം വോട്ടിംഗ് മെഷീനില്‍ ഉണ്ട്.
വോട്ടെടുപ്പിന്റെ പുരോഗതി രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ പ്രിസൈഡിങ് ഓഫീസര്‍ എസ്എംഎസ് വഴി മുഖ്യതിരഞ്ഞെടുപ്പ് ആസ്ഥാനത്തേക്ക് അറിയിക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് വോട്ടെടുപ്പിനിടെ തകരാര്‍ സംഭവിച്ചാല്‍ പരിഹരിക്കുന്നതിന് നിയമസഭാ മണ്ഡലത്തിന് ഒരു എഞ്ചിനീയറെ വീതം ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇത്തവണ 948 പോളിംഗ് സ്റ്റേഷനുകള്‍ ള്ളുള്ളത് പത്തനംതിട്ടയിലാണ, 1205 ബൂത്തുകള്‍. കുറവ് പൊന്നാനിയില്‍, 948. 15ല്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളതിനാല്‍ അഞ്ചു ലോക്സഭാ മണ്ഡലങ്ങളില്‍ രണ്ടു ബാലറ്റ് യൂനിറ്റുകളുപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവിടങ്ങളാണിവ. എല്ലാ ബൂത്തിലും ശുദ്ധജലം, ടോയ്ലറ്റ് സൗകര്യം, വിശ്രമിക്കാന്‍ സൗകര്യം, വികലാംഗര്‍ക്കു ബൂത്തിലേക്കു വില്‍ച്ചെയറില്‍ എത്താന്‍ റാമ്പ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ബൂത്തിന് 200 മീറ്റര്‍ ദൂരെവരെ വോട്ടര്‍മാര്‍ക്കു സ്വന്തം വാഹനത്തിലെത്താം.
105049 ജീവനക്കാരാണ് ഇക്കുറി സംസ്ഥാനത്തെ വോട്ടെടുപ്പ് പ്രക്രിയയ്ക്കായി നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം, വയനാട്, കാസര്‍കോഡ് മണ്ഡലങ്ങളില്‍ സ്ത്രീ ജീവനക്കാരെ നിയോഗിച്ചിട്ടില്ല. ഡ്യൂട്ടിയ്ക്കിടെ ജീവനക്കാര്‍ മരണപ്പെടുകയാണെങ്കില്‍ പത്തുലക്ഷം രൂപയും പരിക്കേല്‍ക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപയും നഷ്ടപരിഹാരം നല്കാന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ, ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിക്കുന്ന ജീവനക്കാര്‍ക്ക് 25000 രൂപ മുന്‍കൂറായി നല്കാന് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ആംബുലന്‍സ് സൗകര്യമുള്പ്പടെയുള്ളവ ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നളിനി നെറ്റോ അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: