കൊച്ചി: ആം ആദ്മിയുടെ ചൂല് ചിഹ്നമുള്ള ബട്ടണ്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് കളമശേരി പോളിടെക്നിക്കിലെ 118 ബൂത്തില്‍ രണ്ടു മണിക്കൂര്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് വോട്ടര്‍മാരും ആം ആദ്മി പ്രവര്‍ത്തകരും അറിയിച്ചിട്ടും വോട്ടിംഗ് തുടര്‍ന്നതിനെതിരെ ആം ആദ്മി സ്ഥാനാര്‍ത്ഥി അനിത പ്രതാപ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
ഇന്നലെ രാവിലെ 9.30 ഓടെയാണ് തകരാറ് ശ്രദ്ധില്‍പ്പെട്ടത്. തുടര്‍ന്ന് 10.20 ഓടെ അനിത പ്രതാപ് എത്തി വോട്ടിംഗ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 9.15ന് കളമശേരി പോളിടെക്നിക്കില്‍ വോട്ട് ചെയ്യാനെത്തിയ ആം ആദ്മി പ്രവര്‍ത്തകര്‍ക്കാണ് സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വോട്ടുനല്കാനാകാതെ വന്നത്. വോട്ടിംഗ് മെഷീന് പ്രവര്‍ത്തന രഹിതമായിട്ടും വോട്ടിംഗ് തുടര്ന്നതിനെതിരേയും ബൂത്തില്‍ റീ പോളിംഗ് വേണമെന്നാവശ്യപ്പെട്ടുമാണ് അനിതാ പ്രതാപ് പരാതി നല്‍കിയത്. രണ്ടു മണിക്കൂര്‍ വോട്ടിംഗ് നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് വോട്ടര്‍മാരും ആം ആദ്മി പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ വാക്കേറ്റം നടന്നു. തകരാറിലായ യന്ത്രം സ്ഥാനാര്‍ത്ഥിയുടേയും ബൂത്ത് ഏജന്റുമാരുടേയും സാന്നിധ്യത്തില്‍ സീല്‍ ചെയ്തു.
തുടര്‍ന്ന് പുതിയ യന്ത്രത്തില്‍ 12.30ന് വോട്ടിംഗ് പുനരാരംഭിച്ചു. ആം ആദ്മി പാര്‍ട്ടിക്കെതിരെ അട്ടിമറി നീക്കം നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി അനിതാ പ്രതാപ് പറഞ്ഞു. കലക്ടറെ വിവരം ധരിപ്പിക്കാന്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നും അനിതാ പ്രതാപ് കുറ്റപ്പെടുത്തി. പരാതി ലഭിക്കാത്തതിനാലാണ് വോട്ടിംഗ് തുടര്‍ന്നതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തകരാറിലായ മെഷീനില്‍ മൊത്തം 315 വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നത്. രണ്ട് മണിക്കൂര്‍ വോട്ടിംഗ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വോട്ട് രേഖപ്പെടുത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടി നല്കാന് കളക്ടര്‍ വിസമ്മതിക്കുകയായിരുന്നു എന്നാണ് ആംആദ്മി പാര്‍ട്ടി പരാതിപ്പെട്ടത്. എന്നാല്‍ ആറുമണിവരെ വോട്ടിങ് സമയം ഉണ്ടെന്നും ഏതെങ്കിലും തരത്തില്‍ വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വോട്ട് ചെയ്യുന്നതിനുള്ള സമയം അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ആം ആദ്മി പാര്ട്ടിക്കാര് ആവശ്യപ്പെട്ടതനുസരിച്ച് 8.15 വരെ വോട്ടിങ് സമയം നീട്ടി കൊടുത്തിരുന്നു. എന്നാല്‍ ആറുമണിക്കു ശേഷം ആം ആദ്മി പാര്‍ട്ടിയുടെ ബൂത്ത് ഏജന്റ് പോളിങ് ബൂത്തിനുള്ളില്‍ ഉണ്ടായിരുന്നില്ല. ആറു മണിക്കു ശേഷം ആരും വോട്ട് ചെയ്യാന്‍ ബൂത്തില്‍ എത്തിയതുമില്ല. ഇതിനെ തുടര്‍ന്ന് പോളിങ് ബൂത്തിലുണ്ടായിരുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ഏജന്റ്മാര്‍ ആഭ്യര്ത്ഥിച്ചതനുസരിച്ച് 6.30നു മുന്‍പായി വോട്ടിംഗ് അവസാനിപ്പിക്കുകയായിരുന്നു.
മഞ്ഞുമ്മല്‍ ഗാര്ഡിയന് എയ്ഞ്ചല്‍ സ്കൂളില്‍ 103 -ാം ബൂത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരയുള്ള ചിഹ്നം ക്രമം തെറ്റിക്കിടന്നിരുന്നു. പോളിംഗ് ഏജന്റുമാര്‍ പ്രശ്നം പ്രിസൈഡിംഗ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിച്ച ശേഷമാണ് വോട്ടിംഗ് തുടര്‍ന്നത്. ഇവിടെത്തന്നെ 105-ാം ബൂത്തിലും യന്ത്രത്തകരാറ് മൂലം വോട്ടിംഗ് 40 മിനിട്ട് തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: