വെള്ളമുണ്ട (കല്‍പ്പറ്റ): മാവോയിസ്റ്റുകള്‍ കാട്ടിനുള്ളിലുണ്ടെന്ന സംശയത്തെതുടര്‍ന്ന് വയനാട് കുഞ്ഞോം വനമേഖലയോട് ചേര്‍ന്ന പോളിങ് ബൂത്തുകളില്‍ സുരക്ഷ കര്‍ശനമാക്കി. നിരവില്‍പ്പുഴ മട്ടിലയം ചാപ്പായില് ആദിവാസി കോളനിയില്‍ രണ്ടു ദിവസം മുമ്പ് അജ്ഞാതരായ നാലംഗസംഘം എത്തിയെന്നും ഇവര്‍ ഇപ്പോഴും കാട്ടിനുള്ളില്‍ തന്നെയുണ്ടെന്നുമുള്ള വിവരമാണ് പോലീസിന് ലഭിച്ചത്. മാവോസാന്നിധ്യം സ്ഥിരീകരിച്ച കുഞ്ഞോം കൊമ്മാറ കോളനിയുടെ മറുവശത്താണ് ചാപ്പയില്‍ കോളനി.
കുഞ്ഞോം വനമേഖലയോട് ചേര്‍ന്ന് നില്ക്കുന്ന നാല് ബൂത്തുകളില്‍ നേരത്തെ തന്നെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കുഞ്ഞോം, മട്ടിലയം, കോറോം, വഞ്ഞോട് എന്നീ ബൂത്തുകളിലാണ് കേന്ദ്രസേനയിലെ ആറുപേരെ വീതം നിയോഗിച്ചിരുന്നത്. ഇവിടെയെത്തുന്നവരെ ക്യാമറയില്‍ പകര്‍ത്താനും സംവിധാനമൊരുക്കിയിരുന്നു. ഉച്ചയോടെ ഇവിടങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ അഞ്ചുപേരെ കൂടി നിയോഗിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം തന്നെ മട്ടിലയം ബൂത്തിലെത്തി. ജില്ലാ പോലിസ് സൂപ്രണ്ടും ബൂത്ത് സന്ദര്‍ശിച്ചു. വരുംദിവസം കുഞ്ഞോം വനത്തിനുള്ളില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ നടത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: