ന്യൂദല്‍ഹി: മുംബൈ തീരത്ത് അന്തര്‍വാഹിനി ഐഎന്‍എസ് സിന്ധുരത്ന പൊട്ടിത്തെറിച്ച സംഭവത്തില്‍ കമാണ്ടര്‍ തലത്തിലുള്ള ഉന്നത നാവികോദ്യോഗസ്ഥനെതിരെ സൈനിക നടപടി ആരംഭിക്കുന്നതായി സൂചന.
ഫെബ്രുവരി 26ന് നടന്ന അപകടത്തേപ്പറ്റി അന്വേഷണം നടത്തിയ റിയര്‍ അഡ്മിറല്‍ സുനില്‍ ബൊഖാരെയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഒരു കമാണ്ടറിനും മറ്റു രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോര്‍ട്ട് മാര്‍ഷലിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കരസേനയിലെ ബ്രിഗേഡിയറിനു സമാനമായ നാവികസേനയിലെ ഉദ്യോഗസ്ഥനാണ് കമാണ്ടര്‍.
രണ്ട് പേര് മരിക്കാനിടയായ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവികസേനാ മേധാവി ഡി.കെ ജോഷി നേരത്തെ രാജിവെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനകം പ്രതിരോധ മേഖലയില്‍ നിരവധി തിരിച്ചടികള്‍ ഉണ്ടായിട്ടും നിഷ്ക്രിയത്വം പാലിച്ച പ്രതിരോധമന്ത്രി എ.കെ ആന്റണിക്കെതിരെ വിമര്‍ശനം ശക്തമായതോടെയാണ് കൂടുതല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ നാവികസേന തീരുമാനിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന അന്വേഷണസംഘത്തിന്റെ ശുപാര്‍ശകള്‍ നാവികസേന പരിശോധിക്കുകയാണ്.
അപകടകാരണത്തെപ്പറ്റിയുള്ള കണ്ടെത്തല്‍ നേവിയുടെ വിവിധ ഘടകങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനു ശേഷം മാത്രമേ ശുപാര്‍ശകള്‍ അഗീകാരത്തിനായി പ്രതിരോധമന്ത്രാലയത്തിലേക്ക് വിടുകയുള്ളൂ എന്നാണ് അറിയുന്നത്. അന്തര്‍വാഹിനിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന്റെ കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ബാറ്ററി കമ്പാര്‍ട്ട്മെന്റിലെ കേബിളുകള്‍ ശരിയായ പരിശോധന നടത്തണമെന്ന അന്തര്‍വാഹിനിക്കപ്പല്‍ നിര്‍മ്മിച്ച റഷ്യയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ തദ്ദേശീയ ബാറ്ററി ലഭിക്കുന്നതില്‍ കാലതാമസം കാരണം പഴകിയ ബാറ്ററികള്‍ വീണ്ടും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കേണ്ടിവന്നതാണ് പ്രശ്ന കാരണമെന്നാണ് പുറത്തുവന്ന വിവരം.
വിശാഖപട്ടണത്ത് പരിശീലനത്തിനിടെ ടോര്‍പ്പിടോ തകര്‍ന്ന സംഭവത്തേപ്പറ്റി നേവിയുടെ കിഴക്കന്‍ മേഖലാ കമാണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാവിക ദുരന്തങ്ങളേപ്പറ്റി പിന്നീട് അന്വേഷണം പോലും നടത്തുന്നില്ലെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നാവിക ദുരന്തങ്ങളുടെ അന്വേഷണം ഇന്ത്യന്‍ നേവി ആരംഭിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: