തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിംഗ് 73.78 ശതമാനം കടക്കും. ഇത് 80 മുതല്‍ 82 ശതമാനം വരെയെത്താമെന്നും സൂചനകളുമുണ്ട്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും നടന്ന ശക്തമായ പ്രചാരണത്തിന്റെ ആവേശം ഒരു പരിധിവരെ പോളിംഗിലും പ്രതിഫലിക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 73.3 ശതമാനമായിരുന്നു പോളിംഗ്.
ശക്തമായ പോരാട്ടം നടന്ന വടക്കന്‍ കേരളത്തിലാണ് പോളിംഗും ശക്തമായത്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ പ്രചാരണത്തിന്റെ ആവേശം പോളിംഗില്‍ കണ്ടില്ല. ശക്തമായ മത്സരം നടന്ന തിരുവനന്തപുരത്ത് പോളിംഗ് ശതമാനം കാര്യമായി കൂടിയില്ല. കണ്ണൂര്‍, വടകര മണ്ഡലങ്ങളിലാണ് റിക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയത്. ആവേശകരമായ മത്സരമാണ് ഈ രണ്ട് മണ്ഡലങ്ങളിലും നടന്നത്. ഇന്നലെ രാത്രി 7 മണിവരെയുള്ള കണക്കുപ്രകാരം കണ്ണൂരില്‍ 80.8 ശതമാനം പേരും വടകരയില്‍ 81 ശതമാനം പേരും വോട്ടു ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കുറച്ച് പോളിംഗ് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. ആറന്മുള വിഷയവും പ്രാദശിക വികസനവും സജീവ ചര്‍ച്ചയായ പത്തനംതിട്ടയില്‍ 65.9 ശതമാനമാണ് പോളിംഗ്.
കാസര്‍കോട്-78, വയനാട്-73.3, കോഴിക്കോട്-79.6, മലപ്പുറം-71.2, പൊന്നാനി-73.9, പാലക്കാട്-75.2, ആലത്തൂര്‍-76.4, തൃശ്ശൂര്‍-72, ചാലക്കുടി-76.9, എറണാകുളം-73.2, ഇടുക്കി-70.7, കോട്ടയം-71.4, ആലപ്പുഴ-78.8, മാവേലിക്കര-71.2, കൊല്ലം-71.9, ആറ്റിങ്ങല്‍-68.6, തിരുവനന്തപുരം-68.6. എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിംഗ് നിലവാരം. അന്തിമ കണക്കെടുപ്പില്‍ ഈ ശതമാനക്കണക്കില്‍ വ്യത്യാസം വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുള്ളത്.
ഇന്നലെ രാവിലെ ഏഴുമണിക്കാരംഭിച്ച പോളിംഗ് ഔദ്യോഗികമായി വൈകിട്ട് 6 മണിക്ക് അവസാനിച്ചെങ്കിലും ആറുമണിക്ക് പോളിംഗ്സ്റ്റേഷനുകളില്‍ ക്യൂ നിന്നവര്‍ക്കും വോട്ടു ചെയ്യാനുള്ള അവസം നല്കി. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, പൊന്നാനി തുടങ്ങിയ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ആറുമണിക്ക് ശേഷവും വോട്ടു ചെയ്യാനുള്ളവരുടെ ക്യൂ കാണാമായിരുന്നു. ഇവിടങ്ങളിലെ ചില ബൂത്തുകളില്‍ 7.30വരെയും വോട്ടിംഗ് നടന്നു. രാവിലെ വോട്ടിംഗ് ആരംഭിച്ച് ആദ്യത്തെ നാലുമണിക്കൂറില്‍ സംസ്ഥാനത്തൊട്ടാകെ വലിയതോതിലുള്ള പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വെയില് കടുത്തതോടെ ഇതിന് ശമനമുണ്ടാകുകയും പോളിംഗ് മന്ദഗതിയിലാകുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം തെക്കന്കേരളത്തില് മഴ ശക്തമായി പെയ്തത് പോളിംഗ് മന്ദഗതിയിലാക്കി. മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന പൊന്നാനിയിലും മലപ്പുറത്തും വലിയ തോതിലുള്ള കുറവ് പോളിംഗിലുണ്ടായി. മലപ്പുറത്ത് അഞ്ച് ശതമാനവും പൊന്നാനിയില്‍ നാലു ശതമാനവും പോളിങ് കുറഞ്ഞു.
ചെറിയ വാക്കേറ്റങ്ങളും സംഘര്ഷങ്ങളുമുണ്ടായെങ്കിലും പൊതുവെ സമാധാനപരമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. കണ്ണൂര്‍ ശ്രീകണ്ഠപുരം മലപ്പട്ടത്ത് വോട്ടിങ് യന്ത്രം എറിഞ്ഞു തകര്‍ത്ത യുഡിഎഫ് പോളിങ് ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടലുണ്ടിയില്‍ യുഡിഎഫ് പ്രവര്‍ത്തകനായ സുബ്രഹ്മണ്യന് മര്‍ദ്ദനമേറ്റു.
വൃദ്ധയെ വോട്ടു ചെയ്യാനെത്തിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണു മര്‍ദ്ദനത്തില്‍ കലാശിച്ചത്. വൈക്കത്ത് കള്ളവോട്ടു ചെയ്യാനെത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തിരുവനന്തപുരത്ത് വേളിയില്‍ സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു. മാവേലിക്കര മണ്ഡലത്തിലെ കൈനകരിയില്‍ ഇടതു പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തു കള്ളവോട്ടു ചെയ്തതായി യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് പരാതി നല്കി. റീ പോളിങ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ ചിഹ്നത്തിനു മുകളില്‍ മഷി ഒഴിച്ചതായി പരാതി ഉയര്‍ന്നു. കണ്ണൂര്‍ മട്ടനൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്കി.
പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും കൂട്ടിക്കിഴിക്കലുകളും വിജയ-പരാജയങ്ങളുടെ വിലയിരുത്തലുകളും തുടങ്ങിക്കഴിഞ്ഞു. പോളിംഗ് നിരക്ക് ഔദ്യോഗികമായി പുറത്തു വരുമ്പോള്‍ ഇത് കൂടുതല്‍ ശക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: