ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് 74.04 ശതമാനമായി ഉയര്‍ന്നത് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് തെളിവായെടുക്കാമോ? മഴയും വിപരീത കാലാവസ്ഥയും പരിഗണിക്കാതെ എത്തിയ വോട്ടര്‍മാര്‍ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും വല്ലാതെ മനഃപായസം കുടിപ്പിക്കുകയാണ്. വോട്ടിംഗ് താരതമ്യേന സമാധാനപരമായിരുന്നു എന്നത് പാര്‍ട്ടികളുടേയും ജനങ്ങളുടേയും പക്വത തന്നെയാണ് കാണിക്കുന്നത്. ഉത്തരേന്ത്യയില്‍ കാണാറുള്ളതുപോലെ അക്രമങ്ങളും വഴക്കുകളും ഇല്ലാതെ സമാധാനപരമായി നടന്ന പോളിംഗ് ജനാധിപത്യത്തിന്റെ വിജയം തന്നെയാണ്. അതേസമയം, കണ്ണൂരില്‍ കള്ളവോട്ട് നിഷേധിച്ച വരണാധികാരിയെ സിപിഎം അനുഭാവികള്‍ വെട്ടിപരിക്കേല്‍പ്പിച്ചത് ഒരു കറുത്തപാടായി അവശേഷിക്കുന്നു. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിലും ശക്തമായിരുന്നു. പിണറായിയുടെ നിലവാരമില്ലാത്ത ഭാഷാപ്രയോഗവും അതിമോഹ പ്രവചനവും പിന്തിരിപ്പിക്കാതെ, കടുത്ത വേനല്‍ചൂടിനെ വകവയ്ക്കാതെ വൃദ്ധര്പോലും ബൂത്തിലെത്തിയത് കേരളത്തിന് അഭിമാനം തന്നെയാണ്. ഈ തെരഞ്ഞെടുപ്പില്‍ പ്രത്യക്ഷപ്പെട്ട ആം ആദ്മി പ്രതിഭാസം വോട്ടിംഗില്‍ എത്രകണ്ട് പ്രതിഫലിക്കും എന്ന ആകാംക്ഷ വച്ചുപുലര്‍ത്തുന്നവരുണ്ടെങ്കിലും കേജ്രിവാളിന്റെ പ്രതിഛായ ദല്‍ഹിയില്‍ ഒതുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ‘നോട്ട’യും ആം ആദ്മി പ്രതിഭാസവുമാണ് വോട്ടിംഗ് ശതമാനം കൂട്ടിയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടികളുടെ ശക്തമായ പ്രചാരണവും വോട്ടര്‍മാരെ ബൂത്തിലേക്കാകര്ഷിച്ചു എന്നുവേണം കരുതാന്‍.
2009 ല്‍ 73.37 ശതമാനമായിരുന്ന പോളിംഗാണ് ഇക്കുറി 74.04 ശതമാനമായി കേരളത്തില്‍ ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് 2,42,52,942 പേര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നു. കണ്ണൂര്‍, വടകര മണ്ഡലങ്ങളിലാണ് റിക്കാര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയത്. രാത്രി ഏഴുമണിവരെയുള്ള കണക്കുപ്രകാരം കണ്ണൂരില്‍ 80.8 ശതമാനം പേരും വടകരയില്‍ 81 ശതമാനം പേരും വോട്ട് ചെയ്തത് ബിജെപിയടക്കം എല്ലാ പാര്‍ട്ടികളിലും പ്രതീക്ഷ ഉണര്‍ത്തുന്നു. രാവിലെ ഏഴുമണിക്കാരംഭിച്ച വോട്ടിംഗ് ആറുമണി സമയം കഴിഞ്ഞിട്ടും തുടര്‍ന്നപ്പോഴും ക്യൂ നീണ്ടതായിരുന്നു. ചിലയിടങ്ങളില്‍ 7.30 വരെ പോളിംഗ് നടന്നു. പക്ഷേ മുസ്ലിംലീഗിന് സ്വാധീനമുള്ള മലപ്പുറത്തും പൊന്നാനിയിലും അഞ്ചുശതമാനത്തോളം പോളിംഗ് കുറയുകയാണുണ്ടായത്. ഉച്ചയ്ക്ക് മുന്‍പ് മുപ്പതോ മുപ്പത്തഞ്ചോ ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നതില്നിന്നും വ്യത്യസ്തമായി വോട്ടര്‍മാരെ ഉച്ചയ്ക്ക് മുന്‍പേ പോളിംഗ് ബൂത്തിലെത്തിയത് പാര്‍ട്ടികളില്‍ ശുഭപ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. ശക്തമായ പ്രചാരണം അഴിച്ചുവിട്ട രണ്ടുപാര്‍ട്ടികള്‍ക്കും ഇത് ആവേശകരമായെങ്കിലും വോട്ടെണ്ണല്‍ കഴിയുമ്പോള്‍ വിജയം ആര്‍ക്ക് എന്ന ആകാംക്ഷയും നിലനില്ക്കുന്നു. പലയിടങ്ങളിലും പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ച് കാറ്റും മഴയും വന്നെങ്കിലും മെഴുകുതിരി വെളിച്ചത്തില്‍ പോലും വോട്ട് രേഖപ്പെടുത്താന്‍ സന്നദ്ധരായി ജനങ്ങള്‍ കാത്തുനിന്നത് അവരുടെ ജനാധിപത്യ വിശ്വാസത്തിനടിവരയിടുന്നു.
വോട്ടിംഗ് യന്ത്രങ്ങള്‍ പലയിടത്തും തകരാറിലായതും വൈദ്യുതി പോയതും വോട്ടര്‍മാരെ വലച്ചു. പ്രശ്നസാധ്യതയുള്ള രണ്ടായിരം ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ കേടായിടത്ത് വോട്ടിംഗിന് കൂടുതല്‍ സമയം അനുവദിക്കപ്പെട്ടു. വിപരീത കാലാവസ്ഥ വോട്ടിംഗ് തടസ്സപ്പെടുത്തിയിടത്ത് വീണ്ടും വോട്ടെടുപ്പ് വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ 20 സീറ്റുകള്‍ക്ക് പുറമെ രാജ്യത്തെ 71 മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്. ബീഹാറില്‍ ഒഴിച്ച് മേറ്റ്ങ്ങും വലിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ബീഹാറില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ രണ്ടു സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. ബീഹാറിലെ 22 സ്ഥലങ്ങളില്‍ വോട്ടെടുപ്പ് മറ്റീവ്ക്കേണ്ടിവന്നു. ലക്ഷദ്വീപിലും 72 ശതമാനം പേര് വോട്ടുചെയ്തു എന്നത് പ്രചോദനം നല്കുന്ന വാര്‍ത്തയാണ്. അഭിപ്രായ സര്‍വേകളെല്ലാം കേന്ദ്രത്തില്‍ ബിജെപി ഭരണത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണവും കുടുംബവാഴ്ചയും ജനങ്ങളെ കോണ്‍ഗ്രസില്‍നിന്ന് അകറ്റാന്‍ കാരണമായിട്ടുണ്ട്.
രാജ്യത്ത് ഒരു ഭരണമാറ്റത്തിന്റെ കാറ്റാണ് ഈ വമ്പിച്ച പോളിംഗ് വിളിച്ചോതുന്നത്. അതിനിടെ, എറണാകുളം ജില്ലയിലെ വൈപ്പിന്‍കരയിലുള്ള പള്ളിപ്പുറം കോണ്‍വെന്റ് കടത്തില്‍ പാലം നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് കടവില്‍ കഴുത്തറ്റം വെള്ളത്തില്‍നിന്ന് സ്ത്രീകള്‍ പ്രതിഷേധിച്ചത് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന ശക്തമായ സന്ദേശമായി. ഇവര്‍ ഇടതു-വലതു മുന്നണി സ്ഥാനാര്‍ത്ഥികളുടെ പര്യടനം ബഹിഷ്ക്കരിക്കുകയും ചെയ്തു. ജനങ്ങളുടെ ഈ പൗരബോധം ജനപ്രതിനിധികള്‍ക്ക് ഒരു സന്ദേശമായി മാറേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: