കൊച്ചി: അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ഭൂമി പൂജ 16ന് കൊടകരയില്‍ നടക്കും. കാഞ്ചി കാമകോടി പീഠം മഠാധിപതി സ്വാമിജയേന്ദ്ര സരസ്വതി ശിലാസ്ഥാപനം നിര്‍വഹിക്കും. രാവിലെ പത്ത് മണിക്ക് നടക്കുന്ന മഹാസമ്മേളനത്തില്‍ വിവേകാനന്ദ കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് മുഖ്യപ്രഭാഷണം നടത്തും.
ശ്രീകൃഷ്ണ ഭക്ത സമ്മേളനം തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാന് ജസ്റ്റിസ്റ്റ് ആര് ഭാസ്ക്കരന്‍ ഉത്ഘാടനം നിര്‍വഹിക്കും. ശ്രീകൃഷ്ണ കേന്ദ്രം ചെയര്മാന് ആമേട വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് ആമുഖ പ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോനും തപസ്യ സംസ്ഥാനാധ്യക്ഷന്‍ എസ്. രമേശന് നായരും പ്രസംഗിക്കും.
അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ നിര്‍മാണവുമായി സഹകരിക്കുന്ന കല്യാണ്‍ സില്‍ക്സ് എംഡി പട്ടാഭിരാമന്, മണപ്പുറം ഗ്രൂപ്പ് എംഡി വി.പി. നന്ദകുമാര്‍, വ്യവസായ പ്രമുഖന് പി.എസ്. നായര്‍, ജയലക്ഷ്മി സില്‍ക്സ് എംഡി ഗോവിന്ദക്കമ്മത്ത്, തൃശൂര്‍ എലൈറ്റ് ഗ്രൂപ്പിന്റെ കെ.വി. സദാനന്ദന്, നിറപറ ഗ്രൂപ്പ് ചെയര്മാന് കെ. കര്ണ്ണന് തുടങ്ങിയവര്‍ ഭൂമിപൂജാചടങ്ങിന് ആശിര്വാദമര്പ്പിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് ആമേട വാസുദേവന്‍ നമ്പൂതിരി, സതീഷ്കുമാര്‍, എസ്. ജയകൃഷ്ണന്, കൈലാസനാഥന് എന്നിവര്‍ പങ്കെടുത്തു.
കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ബാലഗോകുലം വിഭാവനം ചെയ്യുന്ന മാതൃകാ വൃന്ദാവനമായ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. 100 ഏക്കര്‍ സ്ഥലത്ത് 30 ഓളം പ്രൊജക്ടുകള്‍. ഒരു വര്‍ഷം മൂന്ന് പ്രൊജക്ട് എന്ന നിലയിലാണ് നിര്‍മാണം. ഏകദേശം 1000 കോടി മുതല്‍ മുടക്കില്‍ അന്താരാഷ്ട്ര് ശ്രീകൃഷ്ണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഭാരതീയ മൂല്യങ്ങളെ കൈവിടാതെ സൂക്ഷിക്കുന്ന ഏതൊരു ഭാരതീയനും അഭിമാനിക്കാം.
കൃഷ്ണ ലീലകളും തത്വചിന്തകളുമാണ് ഈ പ്രൊജക്ടുകളില്‍ പ്രതിഫലിക്കുന്നത്. ഭാരതീയ സംസ്കൃതിയെക്കുറിച്ചും ഭഗവാന് കൃഷ്ണന്റെ ജീവിതത്തിലെ വിവിധസംഭവങ്ങളെക്കുറിച്ചും ചിത്രീകരിക്കുന്ന പ്രദര്ശിനികളാണ് ആവിഷ്കരിക്കുന്നത്. മധ്യത്തില്‍ വെണ്ണക്കണ്ണന്റെ വിഗ്രഹം പ്രതിഷ്ഠിച്ച ശ്രീകൃഷ്ണ മന്ദിരം. ഗോപുര സന്ദര്‍ശകര്‍ക്കായി ഒന്നാം നിലയില്‍ ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന ചുവര്ചിത്രപ്രദര്ശിനി. രണ്ടാം നിലയില്‍ നവഗ്രഹപ്രതിഷ്ഠയ്ക്ക് മുകളിലുള്ള മകുടത്തില്‍ ഗോകുലപതാക പാറിക്കളിക്കും. മാര്‍ബിളിലും ഗ്രാനൈറ്റിലുമായിരിക്കും മന്ദിരം തീര്‍ക്കുക.
കൃഷ്ണലീല പാര്‍ക്കും മാതൃകാഗോശാലയും ബാലികാബാലന്മാരുടെ കലാവാസനകള്‍ പരിപോഷിപ്പിക്കാന്‍ രംഗശാലകളും ധ്യാനയോഗ-കേന്ദ്രങ്ങളും കേരളീയ വാസ്തുവിദ്യയ്ക്ക് മാതൃകയായ എട്ടുകെട്ടും എല്ലാം ഈ ശ്രീകൃഷ്ണകേന്ദ്രത്തിന്റെ മാറ്റുകൂട്ടും. വേദജ്ഞാനം നേടണമെന്നാഗ്രഹിക്കുന്നവര്ക്കായി നാല് ഏക്കറില്‍ വേദവിജ്ഞാനകേന്ദ്രവും ഇവിടെയുണ്ടായിരിക്കും.
ഗോ സംരക്ഷണത്തിനായി ഗോശാല, സ്്കില്‍ ഡെവലപ്മെന്റ് സെന്റര്‍, തപോവനം, ഔഷധോദ്യാനം, നക്ഷത്ര ഗാര്ഡന്, മ്യൂസിയം, സേവാഭവനം, സഭാഗൃഹം, ബാലാശ്രമം, വസതിഗൃഹം, യശോദാഭവനം, പ്രവാസിനിവാസ്, കലാ-സാംസ്കാരിക കേന്ദ്രം, കുട്ടികള്‍ക്കായി പാര്‍ക്ക്, വിപണന കേന്ദ്രം തുടങ്ങിയവയെല്ലാം ഭാരതീയ സംസ്കാരത്തിന്റെ മഹത്വം വിളിച്ചോതുന്നവയായിരിക്കും.
ഇതുവരെ 35 ഏക്കറോളം ഭൂമിയാണ് പദ്ധതിയ്ക്കായി ലഭ്യമായിരിക്കുന്നത്. ബാലഗോകുലത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായ 2025 ന് മുമ്പ് പദ്ധതി പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യം. മെമ്പര്‍ഷിപ്പ്, സ്പോണ്‍സര്‍ഷിപ്പ്, ഡോണേഷന്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് ശ്രീകൃഷ്ണകേന്ദ്രത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: